വയോധികയുടെ കൊലപാതകം: ഭർത്താവ് അറസ്​റ്റിൽ

കൊച്ചി: വയോധികയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് അറസ്റ്റില്‍. എറണാകുളം ഗാന്ധിനഗര്‍ ഉദയ ക ോളനിയില്‍ പ്രേമലതയെ (57) കൊലപ്പെടുത്തിയ ഭർത്താവ് സുരേഷാണ് (62) അറസ്റ്റിലായത്. തിരുവോണ ദിവസമാണ് പ്രേമലത കൊല്ലപ്പെട്ടത്. സ്വാഭാവികമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും പൊലീസിൻെറ സമയോചിത ഇടപെടലിൽ കൊലപാതകമെന്ന് തെളിയുകയായിരുന്നു. പ്രേമലതക്ക് അവിഹിതമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. തിരുവോണനാളില്‍ രാവിലെ മദ്യപിച്ചതിനുശേഷം ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രേമലതയെ സുരേഷ് ക്രൂരമായി മർദിച്ചു. ഗുരുതര പരിക്കേറ്റ ഇവർ രാത്രിയോടെ മരിച്ചു. അസുഖത്തെത്തുടര്‍ന്നാണ് മരിച്ചതെന്ന് സുരേഷ് മക്കെളയും ബന്ധുക്കളെയും വിളിച്ച് അറിയിക്കുകയും വ്യാഴാഴ്ച രാവിലെ സംസ്‌കാരം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍, കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എ.സി.പി കെ. ലാല്‍ജിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. എ.സി.പിയുടെ നിര്‍ദേശാനുസരണം പാലാരിവട്ടം സി.ഐ രാജപ്പന്‍, എസ്.ഐ തോമസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘം സുരേഷിൻെറ വീട്ടിലെത്തി. പ്രേമലതയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് പരാതി ലഭിച്ചതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് നിര്‍ദേശിച്ചു. മര്‍ദനത്തില്‍ തലക്കും നെഞ്ചിനും ഏറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞു. സുരേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുധ, സുമ, സുദേവന്‍ എന്നിവരാണ് ദമ്പതികളുടെ മക്കൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.