ഏഴു വയസ്സുകാര​െൻറ മരണം: അരുൺ തർക്കിച്ച്​ ചികിത്സ വൈകിച്ചതിന്​ തെളിവുകൾ

ഏഴു വയസ്സുകാരൻെറ മരണം: അരുൺ തർക്കിച്ച് ചികിത്സ വൈകിച്ചതിന് തെളിവുകൾ തൊടുപുഴ: ചികിത്സ വൈകിപ്പിച്ചത് ഏഴു വയസ് സുകാരൻെറ മരണത്തിനു കാരണമായെന്ന മെഡിക്കൽ ബോർഡ് നിരീക്ഷണത്തിൻെറ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിൻെറ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രതി അരുൺ ആനന്ദും യുവതിയും കുട്ടിയെ എത്തിച്ചശേഷവും തർക്കിച്ചും ശാഠ്യം പിടിച്ചും ഏറെ സമയം പാഴാക്കിയതായി അന്വേഷണ സംഘത്തിനു തെളിവ് ലഭിച്ചു. ഇത് സംബന്ധിച്ച സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണിത്. ജീവൻ അപകടത്തിലാണെന്ന് ഡോക്ടർ അറിയിച്ചിട്ടും ഇദ്ദേഹത്തോട് തർക്കിച്ച് അരുൺ സമയം കളയുകയായിരുെന്നന്ന് സി.സി ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്. പുലർച്ച 3.42ഓടെയാണ് കുഞ്ഞുമായി ആശുപത്രിയിൽ എത്തുന്നതെങ്കിലും ഇവിടെ നിന്ന് ആംബുലൻസ് കോലഞ്ചേരിക്ക് പുറപ്പെട്ടത് 5.17നാണ്. ഈ നിർണായക മണിക്കൂറുകളാണ് കുട്ടിയുടെ നില ഏറെ ഗുരുതരമാക്കിയതെന്നാണ് സൂചന. ആശുപത്രിയിലേക്ക് കാർ ഓടിച്ചുവന്നത് അരുണാണ്. പിൻസീറ്റിലാണ് കുഞ്ഞുമായി മാതാവ് ഇരുന്നത്. ജീവനക്കാർ കുട്ടിയെ കിടത്താൻ സ്ട്രക്ചറുമായി ഓടിയെത്തുേമ്പാഴും അരുൺ ഡ്രൈവിങ് സീറ്റിൽ തന്നെയിരിക്കുന്നത് സി.സി ടി.വി ദൃശ്യങ്ങളിലുണ്ട്. കുട്ടിക്ക് എന്തുപറ്റിയെന്ന് നഴ്സുമാർ ചോദിച്ചപ്പോൾ സോഫയിൽനിന്ന് വീണതാണെന്ന് യുവതി പറഞ്ഞതായി ജീവനക്കാർ വ്യക്തമാക്കി. എന്നാൽ, അരുൺ കുട്ടികൾ തമ്മിൽ വഴക്കുണ്ടായതാണെന്നാണ് പറഞ്ഞത്. കുട്ടിയെ പരിശോധിച്ച ശേഷം ഡോക്ടർമാർ ഉടൻ ശസ്ത്രക്രിയ വേണമെന്ന് നിർദേശിച്ചു. ഡോക്ടർമാരുടെ സംഘം അടിയന്തര ശസ്ത്രക്രിയക്കും സജ്ജമായി. രക്ഷിതാക്കളുടെ അനുമതി വേണമെന്ന് ഡോക്ടർ അറിയിച്ചതോടെ നിങ്ങൾ 'ലൂസ് ടോക്' നടത്തുകയാണെന്ന് അരുൺ ഡോക്ടറോട് കയർത്തു. തർക്കിച്ച് സമയം കളയരുതെന്നും സമ്മതപത്രം ഒപ്പിട്ട് നൽകണമെന്നും ഡോക്ടറും ആശുപത്രി ജീവനക്കാരും പറഞ്ഞിട്ടും ഇവർ സമ്മതിച്ചില്ല. അരുണിൻെറ സ്വഭാവത്തിൽ ദുരൂഹത തോന്നിയതിനാൽ യുവതിയോട് കാര്യങ്ങൾ തിരക്കിയെങ്കിലും ഇവരും തയാറായില്ല. യുവതി ഈ സമയമെല്ലാം ആരെയൊക്കെയോ ഫോണിൽ വിളിക്കുന്നുണ്ടായിരുന്നു. തലച്ചോറിന് പൊട്ടലുണ്ടെന്നും സമയം അൽപംപോലും കളയാനില്ലെന്നും ഡോക്ടർ അറിയിച്ചെങ്കിലും ഇവർ ഗൗരവം ഉൾക്കൊണ്ടില്ല. ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിച്ചു. ഇതിനിടെ, കുട്ടിയെ എറണാകുളത്തേക്ക് കൊണ്ടുപോകുകയാണെന്ന് അരുൺ പറഞ്ഞു. എങ്കിൽ എത്രയും വേഗം കൊണ്ടുപോകാൻ ഡോക്ടർ നിർദേശിച്ചു. ആംബുലൻസ് സജ്ജമായി എത്തി. പിന്നീടും കുറച്ചു സമയം ഇവർ സംസാരിച്ചു സമയംകളഞ്ഞു. അതിനിടെ പൊലീസും സ്ഥലത്തെത്തി. 5.09ന് കുട്ടിയെ ആബുലൻസിൽ കയറ്റിയ ശേഷം ബന്ധുക്കളാരെങ്കിലും കയറുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ യുവതി കാറെടുക്കാൻ പോയതായി ആശുപത്രി ജീവനക്കാർ പറഞ്ഞു. എന്നാൽ, പൊലീസ് ഇടപെട്ടതോടെ യുവതി കയറി. സമയം അപ്പോൾ 5.11 ആയി. അരുണും ആംബുലൻസിൽ കയറാൻ വിസമ്മതം പ്രകടിപ്പിച്ചെങ്കിലും ബലം പ്രയോഗിച്ച് അരുണിനെയും കയറ്റി. 5.17ഓടെയാണ് ആംബുലൻസ് ഇവരുമായി കോലഞ്ചേരിക്ക് പുറപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.