യു.ഡി.എഫ് സ്ഥാനാർഥിയെ കാത്ത് എൽ.ഡി.എഫ് ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആരെന്ന് വ്യക്തമാകാത്ത പശ്ചാത്തലത്തിൽ എൽ.ഡി.എഫിെൻറ പ്രഖ്യാപനവും നീളുന്നു. 1991 മുതൽ കോൺഗ്രസ് തുടർച്ചയായി വിജയിച്ചിരുന്ന മണ്ഡലം 2016ൽ കെ.കെ. രാമചന്ദ്രൻ നായരിലൂടെയാണ് സി.പി.എം തിരികെ പിടിച്ചത്. എന്തു വിലകൊടുത്തും സീറ്റ് നിലനിർത്തണമെന്നുറപ്പിച്ചാണ് സി.പി.എം നീക്കങ്ങൾ. മണ്ഡലത്തിൽ പാർട്ടിയെ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്ന പ്രവർത്തനങ്ങളിൽ വ്യാപൃതനാകുവാൻ നേതൃത്വം ജില്ല സെക്രട്ടറി സജി ചെറിയാനെ ചുമതലപ്പെടുത്തി. അതനുസരിച്ച പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എങ്കിലും സജിതന്നെയാണു സ്ഥാനാർഥിയെന്ന് ഉറപ്പിക്കാറായിട്ടില്ല. ജില്ല ഘടകം സജിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചെങ്കിലും സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനം ഉണ്ടാകണം. വി.എസ് അനുകൂല വികാരം ഇപ്പോഴും സജീവമായ മണ്ഡലമാണ് ചെങ്ങന്നൂരെന്ന കാര്യം നേതൃത്വത്തിന് ബോധ്യമുണ്ട്. നേരേത്ത മുൻ എം.പി സി.എസ് സുജാതയുടെ പേരാണ് പറഞ്ഞിരുന്നത്. ഹാട്രിക്ക് നേടിയ ശോഭന ജോർജിന് ശേഷം രണ്ടുടേം പൂർത്തിയാക്കിയ പി.സി. വിഷ്ണുനാഥ് കർണാടകയിലെ തെരഞ്ഞെടുപ്പു ചുമതലയും അഖിലേന്ത്യ ഭാരവാഹിത്വവും ചൂണ്ടിക്കാട്ടി സ്ഥാനാർഥിയാകാനില്ലെന്ന് പ്രഖ്യാപിച്ചതോടെയാണ് ഇനിയാരെന്ന ചോദ്യം കോൺഗ്രസിൽ സജീവമായത്. കെ.കരുണാകരെൻറ വിശ്വസ്തനായി 1986 ൽ മാവേലിക്കരയിലും 91 ൽ ചെങ്ങന്നൂരിലും പരിഗണിക്കപ്പെട്ട അഡ്വ.ഡി.വിജയകുമാറിെൻറ പേര് ഇക്കുറിയും ഉയർന്ന് കേട്ടിരുന്നു. ചെന്നിത്തല സ്വദേശിയായ മാവേലിക്കര മുൻ എം.എൽ.എ യും യു.ഡി.എഫ് ജില്ല ചെയർമാനുമായ എം.മുരളിയായിരിക്കും സ്ഥാനാർഥി എന്ന അഭ്യൂഹവും ശക്തമാണ്. മുരളിയാകെട്ട വ്യക്തികളെ നേരിൽ കണ്ട് പരിചയം പുതുക്കി സഹായ അഭ്യർഥന ആരംഭിക്കുകയും ചെയ്തു. എ, ഐ ഗ്രൂപ്പുകളിൽ ഇത് അസ്വസ്ഥതകൾക്കിടയാക്കുകയുമുണ്ടായി. ഇതിനിടെ വിഷ്ണുനാഥ് മണ്ഡലത്തിൽ വീണ്ടും ശക്തമായ സാന്നിധ്യമായത് പുതിയ ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. മുൻ സംസ്ഥാന അധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയുടെ സ്ഥാനാർഥിത്വത്തിന് ബി.ജെ.പി നേതൃത്വം കഴിഞ്ഞ ദിവസം അംഗീകാരം നൽകി. കഴിഞ്ഞകുറി മികച്ച പ്രകടനം കാഴ്ചവെച്ച വെൺമണി സ്വദേശിയായ പിള്ള വീണ്ടും സ്ഥാനാർഥിയായതോടെ ബി.ജെ.പി ക്യാമ്പുകൾ സജീവമായി. സ്ഥാനാർഥി നിർണയം പൂർത്തിയാകാത്തതിനാൽ യു.ഡി.എഫ്, എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ഇൗ അനക്കം പ്രകടമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.