കോട്ടയം: അമേരിക്കൻ നമ്പർ മാതൃകയിലുള്ള വ്യാജ വാട്‌സ്ആപ്പിലൂടെ ജോലി വാഗ്ദാനം നൽകി കപ്പൽ ജീവനക്കാരെൻറ ഒമ്പതുലക്ഷം തട്ടിയ കേസിലെ പ്രതികളെ മുംബൈയിൽനിന്ന് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടി. നൈജീരിയക്കാരൻ ബെഞ്ചമിൻ ബാബഫേമി, കാമുകി പുണെ സ്വദേശി ശീതൾ, കൂട്ടാളി വിനോദ് കട്ടാരിയ എന്നിവരെയാണ് പിടികൂടിയത്. ഇവരെ വെള്ളിയാഴ്ച കോട്ടയം ജില്ല െപാലീസ് മേധാവിയുടെ ഒാഫിസിലെത്തിക്കും. കോട്ടയം കുടമാളൂർ സ്വദേശിയും കപ്പൽ ജീവനക്കാരനുമായ ജോസഫ് ദിലീപ് നൽകിയ പരാതിയെത്തുടർന്നാണ് ഇവരെ പിടികൂടിയത്. അമേരിക്കയിലെ കപ്പൽ കമ്പനിയിൽ ജോലി വാഗ്‌ദാനം ചെയ്‌ത് വ്യാജ വാട്‌സ്ആപ് സന്ദേശം വഴി പലതവണയായി ഒമ്പതുലക്ഷം തട്ടിയെന്നാണ് കേസ്. ഇൻറർനറ്റ് കോളിങ്ങിന് ഉപയോഗിക്കുന്ന നമ്പർ ഉപയോഗിച്ച് വാട്‌സ്ആപ് അക്കൗണ്ട് സൃഷ്‌ടിച്ചശേഷം ഇന്ത്യയിലെ അമേരിക്കൻ അംബാസഡറാണെന്ന വ്യാജേനയാണ് സംഘം യുവാവിനെ ബന്ധപ്പെട്ടത്. കബളിപ്പിക്കപ്പെെട്ടന്ന് അറിഞ്ഞപ്പോൾ ജില്ല പൊലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകുകയായിരുന്നു. തുടർന്ന് വെസ്റ്റ് എസ്.ഐ എം.ജെ അരുൺ, എ.എസ്.ഐ ഷിബുക്കുട്ടൻ, സിവിൽ പൊലീസ് ഓഫിസർ ബിനുകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുംബൈയിലെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ അക്കൗണ്ടുകൾ പരിശോധിച്ചതിൽനിന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽനിന്ന് സമാനരീതിയിൽ പണം തട്ടിയെടുത്തതായി കണ്ടെത്തി. ഇവരുടെ അക്കൗണ്ടുകൾ വിശദമായി പൊലീസ് പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.