കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ശനിയാഴ്ച നടത്താനിരുന്ന വിവാദ സിൻഡിക്കേറ്റ് യോഗം മാറ്റി. നവംബർ നാലിലേക്ക് യോഗം മാറ്റിയെന്ന് രജിസ്ട്രാർ സിൻഡിക്കേറ്റ് അംഗങ്ങളെ വെള്ളിയാഴ്ച അറിയിക്കുകയായിരുന്നു. സെനറ്റ്, സിൻഡിക്കേറ്റ് കാലാവധി തീർന്ന ശേഷം യോഗംചേരുന്നതിൽ ഇടതുപക്ഷ അംഗങ്ങൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ചില ചട്ടങ്ങളും ഉപ ചട്ടങ്ങളും വിവരിച്ച് സിൻഡിക്കേറ്റ് യോഗത്തെ മറുഭാഗം ന്യായീകരിച്ചിരുന്നു. യു.ഡി.എഫിെൻറ സമ്മർദം കാരണമാണ് രാഷ്ട്രീയയുദ്ധത്തിന് ആക്കംകൂട്ടുന്ന രീതിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ചുചേർത്തതെന്നും ആരോപണമുണ്ടായിരുന്നു. നോമിനേറ്റഡ് സിൻഡിക്കേറ്റിനെ നിയമിക്കാൻ സംസ്ഥാനസർക്കാറും സി.പി.എമ്മും അവസാനവട്ട ഒരുക്കം നടത്തുന്നതിനിടെയാണ് യോഗം മാറ്റിവെച്ചതെന്നാണ് സൂചന. കാലാവധി കഴിഞ്ഞ സിൻഡിക്കേറ്റ് പിരിച്ചുവിട്ട് നോമിനേറ്റഡ് സിൻഡിക്കേറ്റ് രൂപവത്കരിക്കാമെന്ന നിയമോപദേശം സർക്കാറിന് ലഭിച്ചിരുന്നു. നവംബർ നാലിന് തീരുമാനിച്ച യോഗം നടക്കുന്നതിനുമുമ്പേ, നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽവരാനുമിടയുണ്ട്. ശനിയാഴ്ച നടക്കാനിരുന്ന യോഗം ഇടതുപക്ഷം ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. നിലവിലെ സിൻഡിക്കേറ്റ് പിരിച്ചുവിട്ട് നോമിനേറ്റഡ് അംഗങ്ങളെ നിയമിച്ചാൽ യു.ഡി.എഫും മുന്നണിയുടെ വിദ്യാർഥിസംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.