തൊടുപുഴ: പൊലീസിനെ കുഴപ്പിച്ച് തൊടുപുഴ നഗരപരിധിയില്‍ വീണ്ടും മോഷ്ടാക്കളുടെ വിളയാട്ടം. കോലാനി, ചുങ്കം ഭാഗങ്ങളിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ മോഷ്ടാക്കള്‍ എത്തിയത്. ഒരു വീട്ടില്‍ മാത്രമാണ് മോഷ്ടാവിന് കയറാന്‍ കഴിഞ്ഞത്. മറ്റ് വീടുകളില്‍ വീട്ടുകാര്‍ ഉണര്‍ന്നതിനത്തെുടര്‍ന്ന് മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. തൊടുപുഴയില്‍ എക്സൈസ് ഡിപ്പാര്‍ട്മെന്‍റില്‍ ഡ്രൈവറായ ചുങ്കം ചേരിയില്‍ സാബു ജോസഫ്, കോട്ടയത്ത് റബര്‍ ബോര്‍ഡില്‍ ഉദ്യോഗസ്ഥനായ കോലാനി തേവരുപറമ്പില്‍ സജി, ചുങ്കം കണിയാപറമ്പില്‍ റെജി ജോസഫ്, കോലാനി പുളിമൂട്ടില്‍ ചന്ദ്രമതി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. ചുങ്കം ചേരിയില്‍ സാബു ജോസഫിന്‍െറ വീട്ടില്‍നിന്ന് 1,000 രൂപയും തിരിച്ചറിയല്‍ കാര്‍ഡും മോഷ്ടാവ് കവര്‍ന്നു. തൊടുപുഴ എക്സൈസ് ഓഫിസിലെ ഡ്രൈവറായ സാബുവിന്‍െറ തിരിച്ചറിയല്‍ കാര്‍ഡാണ് മോഷ്ടാവ് കൊണ്ടുപോയത്. സാബു ജോസഫിന്‍െറ കിടപ്പുമുറിയിലെ ജനാല പുറത്തുനിന്ന് കുത്തിയിളക്കി അകത്ത് സ്റ്റാന്‍ഡില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ടില്‍നിന്നാണ് 1,000 രൂപയും കാര്‍ഡും കവര്‍ന്നത്. രാത്രി ശബ്ദം കേട്ടെങ്കിലും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകാന്‍ തുടങ്ങിയപ്പോഴാണ് പോക്കറ്റില്‍നിന്ന് പണം നഷ്ടപ്പെട്ടത് മനസ്സിലായത്. തുടര്‍ന്ന് നടത്തിയ പരിശേധനയില്‍ ജനല്‍ പൊളിച്ചത് കണ്ടപ്പോഴാണ് മോഷണം നടന്നതെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്. സമീപം താമസിക്കുന്ന റെജി ജോസഫിന്‍െറ വീട്ടില്‍ തുറന്നുകിടന്ന ജനാലയിലൂടെ പി.വി.സി പൈപ്പ് ഉപയോഗിച്ച് കതക് തുറന്നശേഷം വീട്ടിനുള്ളില്‍ കടന്ന് വീടിന്‍െറയും അലമാരയുടെയും താക്കോല്‍ മോഷ്ടിക്കുകയായിരുന്നുവെന്നാണ് റെജി പറയുന്നത്. കസേര തട്ടിമാറ്റുന്ന ശബ്ദം കേട്ടപ്പോള്‍ പെട്ടെന്ന് എഴുന്നേറ്റ് ലൈറ്റിട്ടു. ഇതിനിടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് എസ്.ഐയുടെ നേതൃത്വത്തില്‍ തൊടുപുഴ പൊലീസത്തെി പരിശോധന നടത്തി. സമീപത്തെ വീട്ടിലെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവെങ്കിലും കാര്യമായ വിവരമൊന്നും പൊലീസിന് ലഭിച്ചില്ല. കോലാനിയില്‍ രാധാമണിയുടെ വീട്ടില്‍ പുലര്‍ച്ചെ 2.30നാണ് ജനലില്‍ ശക്തമായി ഇടിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ കൊച്ചുമകനായ രാജീവിനെയും മകളായ ചന്ദ്രമതിയെയും വിളിച്ചെഴുന്നേല്‍പിച്ചു. ജനലില്‍ ഇടിച്ചതിനുശേഷം ജനലില്‍ക്കൂടി ടോര്‍ച്ചടിച്ചു. വീട്ടിനുള്ളില്‍ ലൈറ്റിട്ടതോടെ മോഷ്ടാവ് രക്ഷപ്പെട്ടു. രാജീവ് മോഷ്ടാവിനെ വ്യക്തമായി കണ്ടുവെന്നാണ് പറയുന്നത്. മെലിഞ്ഞ ശരീരവും അഞ്ചരയടിയോളം ഉയരവുമുള്ളയാളെയാണ് കണ്ടത്. ചുങ്കം മേഖലയില്‍ പൊലീസ് പരിശോധന നടത്തുന്ന സമയത്താണ് കോലാനിയിലും മോഷ്ടാവിനെ കണ്ടുവെന്ന് നാട്ടുകാര്‍ വിളിച്ചറിയിക്കുന്നത്. തൊടുപുഴ എസ്.ബി.ഐ ബാങ്ക് ശാഖയില്‍ മോഷണശ്രമം നടന്നതിന് പിന്നാലെ ജില്ലാ പൊലീസ് ചീഫ് നേരിട്ട് ഇടപെട്ട് നഗരത്തില്‍ പൊലീസ് പരിശോധന ശക്തിപ്പെടുത്താന്‍ തീരുമാനം എടുത്തത് കഴിഞ്ഞ ദിവസമാണ്. ഇതിനു പിന്നാലെയാണ് വീണ്ടും മോഷ്ടാക്കളുടെ സൈ്വരവിഹാരം. നഗരമധ്യത്തില്‍ എസ്.ബി.ഐ മുഖ്യശാഖയില്‍ 12ന് രാത്രി നടന്ന കവര്‍ച്ചാക്കേസിലെ പ്രതിക്കായി പൊലീസ് ഊര്‍ജിതമായ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും തലവേദന സൃഷ്ടിച്ച് മോഷ്ടാക്കളുടെ പ്രവേശം. വെള്ളിയാഴ്ച റെസിഡന്‍റ്സ് അസോസിയേഷനുകളെ കൂടി ഉള്‍പ്പെടുത്തി പൊലീസ് രാത്രികാല പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.