പെരുമ്പാവൂര്‍: എം.സി റോഡിലെ കീഴില്ലം സെൻറ് തോമസ് സ്കൂളിന് സമീപം അപകടം പതിവാകുമ്പ ോള് നിയന്ത്രിക്കാന്‍ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് നങ്ങേലിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ശനിയാഴ്ച പുലര്‍ച്ച നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട പെട്ടിഓട്ടോയില്‍ ഇടിച്ച് അപകടമുണ്ടായി. കോട്ടയത്തുനിന്ന് കോയമ്പത്തൂര്‍ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് എതിര്‍ദിശയില്‍ നിർത്തിയിട്ട പെട്ടിഓട്ടോ ഇടിച്ചുതകര്‍ക്കുകയായിരുന്നു. സ്കൂളിന് മുന്‍വശം സ്ഥിരം അപകടമേഖലയാണ്. ഈ ഭാഗത്തും കീഴില്ലം, മണ്ണൂര്‍ മേഖലയിലും അപകടങ്ങള്‍ തുടർക്കഥയാകുമ്പോഴും അധികാരികളും പൊലീസും ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. നവംബര്‍ 20ന് സ്കൂളിന് സമീപത്തെ അപകടത്തില്‍ 52കാരൻ മരിച്ചിരുന്നു. സെപ്റ്റംബര്‍ 22ന് ഷാപ്പുംപടിക്ക് സമീപം ടിപ്പറും ശബരിമല തീര്‍ഥയാത്ര കഴിഞ്ഞ് പാലക്കാട്ടേക്ക് മടങ്ങിയവരുടെ മിനി ബസും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച അപകടമുണ്ടായ സ്ഥലത്തിന് 300 മീ. മാറിയാണ് കഴിഞ്ഞ മാസം ലോറിക്ക് പിന്നില്‍ കാറിടിച്ച് വെങ്ങോല സ്വദേശിയായ കരാറുകാരനും ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചത്.
അപകടങ്ങള്‍ കുറക്കാൻ രായമംഗലം പഞ്ചായത്ത് ആവിഷ്കരിച്ച പദ്ധതി കേവലം കടലാസില്‍ ഒതുങ്ങുകയാണ്. തടിലോറികള്‍ വാഹന പരിശോധനയില്‍നിന്ന് ഒഴിവാകാന്‍ ഈ ഭാഗങ്ങളില്‍ നിര്‍ത്തിയിടുന്നത് പതിവാണ്. ചില സമയങ്ങളില്‍ തടി വിലപറഞ്ഞ് കച്ചവടം ഉറപ്പിക്കാന്‍ ലോറികള്‍ റോഡ് വശങ്ങളില് ഒതുക്കാറുമുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമായി നാട്ടൂകാര്‍ ചൂണ്ടിക്കാട്ടുന്നു. പുല്ലുവഴിയിലെ വെയ്ബ്രിഡ്ജിനോട് അനുബന്ധിച്ച് തടി ഇടനിലക്കാര്‍ക്ക് വിലപറഞ്ഞ് കച്ചവടം നടത്തുന്നതിന് പ്രത്യേക സ്ഥലം കണ്ടെത്തി റോഡില്‍ അപകടങ്ങള്‍ക്ക് കാരണമാകുന്ന പാര്‍ക്കിങ് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വെളിച്ചക്കുറവും അപകടത്തിന് പ്രധാനകാരണമെന്ന് ആക്ഷേപമുണ്ട്.തായ്ക്കരച്ചിറയിലെ ഡബിള്‍ പാലം ഒന്നാക്കുക, അപകടമേഖലകളില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുക, റിഫ്ലക്ടറും അപകട മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിച്ചാല്‍ അപകടങ്ങള്‍ തടയാനാകുമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.