കൊച്ചി: നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പാർക്ക് ചെയ്യുന്ന ഇരുചക്ര വാഹനങ്ങളിൽനിന്ന് പെട്രോൾ ഊറ്റുന്ന സംഘങ്ങൾ വ്യാപകം. രാപ്പകൽ വ്യത്യാസമില്ലാതെയാണ് മോഷണം. ഞായറാഴ്ച പുലർച്ചെ പെട്രോൾ മോഷണത്തിനിടെ പുല്ലേപ്പടിയിൽനിന്ന് രണ്ട് വിദ്യാർഥികൾ പിടിയിലായി. തൊടുപുഴയിലെ കോളജിൽ പഠിക്കുന്ന ഇവർ കൊടുങ്ങല്ലൂർ സ്വദേശികളാണ്. നാല് പേർ ചേർന്നായിരുന്നു പുലർച്ചെ രണ്ടിന് പെട്രോൾ മോഷണം നടത്തിയത്. ഇത് കണ്ട നാട്ടുകാർ യുവാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിയിരുന്നു. രണ്ടുപേർ ഓടി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസവും പുല്ലേപ്പടി പാലത്തിന് സമീപം പാർക്ക് ചെയ്ത വാഹനങ്ങളിൽനിന്ന് പെട്രോൾ മോഷ്ടിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു.
എറണാകുളം നോർത്ത് റെയിൽവെ സ്റ്റേഷൻ പരിസരം, നോർത്ത് പാലത്തിന് കീഴിലെ ഭാഗം, സൗത്ത് റെയിൽവെ പരിസരം, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം, ജനറൽ ആശുപത്രിക്ക് സമീപം തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് പ്രധാനമായും പ്രെട്രോൾ ഊറ്റൽ നടക്കുന്നത്. ബൈക്ക് ഉടമസ്ഥരെ പോലെ ചുറ്റിപ്പറ്റി നിൽക്കുകയും സമീപത്തുള്ളവരെ വിദഗ്ധമായി കബളിപ്പിച്ചുകൊണ്ടുമായിരിക്കും പെട്രോൾ ഊറ്റുന്നത്. ആളുകൾ പൊലീസിൽ പരാതിപ്പെടുന്നത് വിരളമാണെന്നത് ഇത്തരക്കാർക്ക് കൂടുതൽ ഗുണം ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലിസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.