കൊച്ചി: ഹംദും സ്വലാത്തും ചൊല്ലി തുടങ്ങി മദ്ഹ് ഗാനങ്ങളും ബൈത്തുമായി വേദി കീഴടക്കുകയാണ് കുട്ടികൾ. ശ്വാസംപിടിച്ച് കാണികൾ കണ്ടുതീർത്ത മാറമ്പള്ളിയുടെയും തേവരയുടെയും ദഫ്മുട്ട് പ്രകടനത്തിന് പിന്നിൽ ഒരാളുടെ കൈയൊപ്പുണ്ട്. അറബന തങ്ങളെന്നറിയപ്പെടുന്ന നസറുദ്ദീൻ തങ്ങളാണ് നേട്ടങ്ങളുടെ പട്ടികയിലേക്ക് കൂട്ടിച്ചേർക്കലുകളുമായി എം.ജി കലോത്സവ വേദിയിലെത്തിയത്. പരിശ്രമിക്കാൻ തയാറായ കുട്ടികളെ മതിയാവോളം പ്രയോജനപ്പെടുത്തുകയാണ് താൻ ചെയ്തതെന്ന് അദ്ദേഹം പറയും. നിറഞ്ഞ സദസ്സിൽനിന്നുയർന്ന കൈയടിയാണ് ഈ കുട്ടികളെ വരവേറ്റത്. താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്‌ന്നും ചരിഞ്ഞും ചുവടുകൾ വെച്ച് കുട്ടികൾ ദഫിൽ വിസ്മയം തീർത്തപ്പോൾ നസറുദ്ദീൻ തങ്ങൾ ആശ്വാസത്തിലാണ്. തേവര എസ്.എച്ച് കോളജ്, മാറമ്പള്ളി എം.ഇ.എസ് കോളജ് എന്നിവരെയാണ് ഇദ്ദേഹം പരിശീലിപ്പിച്ചത്. എസ്.എച്ച് കോളജിലെ എസ്.ജെ ഹരികൃഷ്ണെൻറ ഗാനത്തോടെയുള്ള പ്രകടനത്തെക്കുറിച്ച് പറയുമ്പോൾ ഇദ്ദേഹത്തിന് നൂറ് നാവാണ്. രണ്ടുമാസം മാത്രമാണ് ഇവർക്ക് പരിശീലനത്തിന് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങളിെല പരിശീലനംകൊണ്ട് മികച്ച പ്രകടനമാണ് ഇരു കോളജിലെയും കുട്ടികൾ കാഴ്ചവെച്ചതെന്ന് ഇദ്ദേഹം പറയുന്നു. ആദ്യമായാണ് ഹരികൃഷ്ണൻ ദഫ് മത്സരത്തിനെത്തുന്നത്. എസ്.എച്ച് തേവരയിലെ ടീമിൽ മൂന്നുപേർ മാത്രമാണ് മുമ്പ് ദഫ് മത്സരത്തിൽ പങ്കെടുത്തിട്ടുള്ളത്. മറ്റുള്ളവരൊക്കെ ആദ്യമായാണ് ദഫ്മുട്ടിൽ പങ്കെടുക്കുന്നത്. 35 വർഷമായി മേഖലയിലെ സജീവസാന്നിധ്യമാണ് ഇദ്ദേഹം. സ്കൂൾ കലോത്സവത്തിൽ ദഫ്മുട്ട് ഉൾപ്പെടുത്തിയ കാലം മുതൽ നസറുദ്ദീൻ തങ്ങളുടെ കുട്ടികൾ സ്കൂൾതലത്തിൽ പങ്കെടുക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.