കോടികളുടെ ക്രമക്കേട്; തൃക്കാക്കര നഗരസഭ വിജിലന്‍സ് നിരീക്ഷണത്തില്‍

കാക്കനാട്: ക്രമക്കേടുകളില്‍ മുങ്ങിയ തൃക്കാക്കര നഗരസഭ വിജിലന്‍സ് നിരീക്ഷണത്തില്‍. തദ്ദേശഭരണ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് വിവരം വെളിപ്പെടുത്തിയത്. നഗരസഭ ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ മുറിയെത്ത് ബില്ലുകളും വൗച്ചറുകളും എഴുതി ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ച് തദ്ദേശഭരണ വകുപ്പിന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കഴിഞ്ഞദിവസം സിവില്‍ സ്റ്റേഷനില്‍ മന്ത്രി കെ.ടി. ജലീലി​െൻറ അധ്യക്ഷതയില്‍ കൂടിയ ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണ അവലോകന യോഗത്തിലാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ. ജോസ് വിജിലന്‍സ് റിപ്പോര്‍ട്ടി​െൻറ അടിസ്ഥാനത്തിൽ തൃക്കാക്കര നഗരസഭയിലെ ക്രമക്കേടുകള്‍ വെളിപ്പെടുത്തിയത്. നഗരസഭയില്‍ അടിക്കടി ക്രമക്കേടുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് വിജിലന്‍സ് ഒരു വര്‍ഷത്തിനിടെ പലതവണ പരിശോധന നടത്തിയിരുന്നു. എന്‍ജിനീയറിങ് വിഭാഗത്തിലാണ് ക്രമക്കേടുകള്‍ ഏറെയും. നഗരസഭയുടെ തനത് വരുമാനം സംബന്ധിച്ച് നിര്‍ണായക രേഖകളും രജിസ്റ്ററുകളും നഷ്ടമായതുള്‍പ്പെടെ ഗുരുതര നിയമലംഘനങ്ങള്‍ കഴിഞ്ഞ ജൂലൈയില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് പുറത്തുവിട്ടിരുന്നു. മുന്‍ ചെയര്‍മാന്‍ പി.ഐ. മുഹമ്മദലിയുടെയും ഇപ്പോഴത്തെ ചെയര്‍പേഴ്സൻ കെ.കെ. നീനുവി​െൻറയും കാലഘട്ടത്തില്‍ ഫണ്ട് ചെലവഴിച്ചത് സംബന്ധിച്ചായിരുന്നു ഓഡിറ്റ് വകുപ്പ് പരിശോധന നടത്തിയത്. പാര്‍പ്പിട നിർമാണത്തിന് ക്രമവിരുദ്ധമായി അനുമതി നല്‍കിയതുവഴി 5,56,94,812 രൂപയാണ് നഷ്ടമായത്. ചിറ്റേത്തുകരയിലെ ട്രിനിറ്റി ഫ്ലാറ്റിന് പെര്‍മിറ്റ് ഫീസുള്‍പ്പെടെ 9,10,94,812 രൂപ ഈടാക്കേണ്ട സ്ഥാനത്ത് 3,54,00,000 രൂപ വാങ്ങിയാണ് അധികൃതര്‍ വഴിവിട്ട് സഹായിച്ചത്. 2006 ജനുവരി ഒന്നുമുതല്‍ എന്‍.ഒ.സി ലഭിച്ചതും നിര്‍മാണം നടക്കുന്നതുമായ എല്ലാ കെട്ടിടങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും നിര്‍മാണത്തി​െൻറ തല്‍സ്ഥിതി വിവരം നഗരസഭ ഒാവര്‍സിയര്‍ സ്ഥലത്ത് പരിശോധന നടത്തി തീയതി സഹിതം രേഖപ്പെടുത്തണം. എന്നാല്‍, ഈ രജിസ്റ്റര്‍ ഓഡിറ്റ് പരിശോധനക്ക് പോലും ഹാജരാക്കിയില്ല. വസ്തു- തൊഴില്‍ നികുതികള്‍, ഡി ആന്‍ഡ് ഒ ലൈസന്‍സ് ഫീ, വാടക, മറ്റ് വരവുകള്‍ ഉള്‍പ്പെടെ 4,26,21,649 രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നഗരസഭ പിരിച്ചെടുക്കാനുള്ളത്. വസ്തു നികുതിയിനത്തില്‍ മാത്രം 3,26,21,649 രൂപ പിരിച്ചെടുക്കാനുണ്ട്. 2014-'-15 സാമ്പത്തിക വര്‍ഷവും മൂന്നുകോടിയുടെ വസ്തു നികുതി പിരിച്ചെടുക്കാതെ നഗരസഭ വീഴ്ച വരുത്തി. തൊഴില്‍ നികുതി ഇനത്തില്‍ ഒമ്പതര ലക്ഷത്തിലധികം പിരിച്ചെടുക്കാനുണ്ട്. ലൈസന്‍സില്ലാതെ നഗരസഭ പരിധിയില്‍ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരസഭ നിര്‍മിച്ച് നല്‍കിയ കെട്ടിടങ്ങളില്‍ വാടക കുടിശ്ശിക 66,75,157 രൂപയാണ്. മുന്‍ വര്‍ഷങ്ങളിലും വാടക കുടിശ്ശിക പിരിച്ചെടുത്തിട്ടില്ല. വാടക കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ നിയമാനുസൃത നടപടി സ്വീകരിച്ച് കുടിശ്ശിക പിരിക്കാന്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുെന്നങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.