വിദ്യാർഥിയുടെ മരണം: പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈകോടതി

കൊച്ചി: കൊല്ലം പുനലൂരില്‍ ബേക്കറിയില്‍നിന്ന് വാങ്ങിയ ജ്യൂസ് കുടിച്ചയുടന്‍ വിദ്യാര്‍ഥി മരിച്ച സംഭവം എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹൈകോടതി. മകന്‍ റാണാ പ്രതാപ് സിങ് മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നതായും നിലവിലെ അന്വേഷണം കാര്യക്ഷമമല്ലാത്തതിനാൽ സി.ബി.െഎ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പിതാവ് പുനലൂർ സ്വദേശി സുധീന്ദ്ര പ്രസാദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. 2011 മാര്‍ച്ച് 23ന് എസ്.എസ്.എല്‍.സി അവസാന പരീക്ഷ കഴിഞ്ഞശേഷം റാണാ പ്രതാപ് സിങ്ങും സുഹൃത്തുക്കളും ബേക്കറിയിൽനിന്ന് ജ്യൂസ് വാങ്ങി കുടിച്ചിരുന്നു. ഒരു മണിക്കൂറിനുശേഷം 4.30ഓടെ റാണാ പ്രതാപ് സിങ് മരിച്ചെന്നാണ് കേസ്. എന്നാൽ, സുഹൃത്തുക്കൾക്ക് പ്രശ്നമൊന്നുമുണ്ടായില്ല. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ ആമാശയത്തില്‍ ഫോമിക് ആസിഡ് കണ്ടെത്തിയിരുന്നു. വിഷബാധ ഉണ്ടായതെങ്ങനെയെന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. പ്രതികളെന്ന് സംശയിക്കുന്നവരെ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയരാക്കിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ല. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിട്ടും ഗുണമുണ്ടായില്ല. ഇൗ സാഹചര്യത്തിലാണ് സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയെ സമീപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.