ഹസനുൽ ബന്ന ന്യൂഡല്‍ഹി: കോൺഗ്രസിന് പിറകെ ബി.ജെ.പിയും അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ അഴിമതി കേസിൽ. പത്തുവര്‍ഷം മുമ്പ് 40 കോടി രൂപക്ക് ഇവ വാങ്ങിയതിെൻറ രേഖകള്‍ ഹാജരാക്കാന്‍ ഛത്തിസ്ഗഢിലെ ബി.ജെ.പി സര്‍ക്കാറിനോട് ജസ്റ്റിസുമാരായ എ.കെ. ഗോയല്‍, യു.യു. ലളിത് എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. ഇൗ ഇടപാടില്‍ 30 ശതമാനം കൈക്കൂലി ലഭിച്ചിട്ടുണ്ടെന്നു കാണിച്ച് 'സ്വരാജ് അഭിയാന്' വേണ്ടി പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി. ഒരു കമ്പനിയുടെ മാത്രം ഹെലികോപ്ടറിന് ടെൻഡർ പരസ്യപ്പെടുത്തിയത് എങ്ങനെയെന്ന് ജസ്റ്റിസ് ലളിത് ചോദിച്ചു. ടി.വി വാങ്ങാൻ തീരുമാനിച്ചശേഷം സോണി കമ്പനിയുടെ മാത്രം ടി.വിക്ക് ടെൻഡർ കൊടുക്കുന്ന പോലാണിതെന്നും ജസ്റ്റിസ് ലളിത് പരിഹസിച്ചു. ടെൻഡർ നടപടി അറിയാൻ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഇടപാടിെൻറ രേഖകള്‍ ഒരാഴ്ചക്കകം ഹാജരാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. മുതിർന്ന ബി.ജെ.പി നേതാവും ഛത്തിസ്ഗഢ് മുഖ്യമന്ത്രിയുമായ രമണ്‍ സിങ്ങിെൻറ മകനുമായ അഭിഷേക് സിങ്ങിന് കൈക്കൂലി ഇടപാടില്‍ ബന്ധമുണ്ടെന്ന് അഡ്വ. പ്രശാന്ത് ഭൂഷണ്‍ ബോധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാങ്ങിയ അതേ കാലയളവില്‍ അഭിഷേക് സിങ് ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിൽ ബാങ്ക് അക്കൗണ്ടുകള്‍ തുറന്നിട്ടുണ്ട്. ഹെലികോപ്ടര്‍ ഇടപാടിനുശേഷം അഭിഷേക് സിങ് ആറ് വ്യാജ കമ്പനികളുണ്ടാക്കി. ഹെലികോപ്ടര്‍ ഇടപാട് 2007-ലാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി ഇടപെടാന്‍ ആദ്യം വിസമ്മതിച്ചത് പ്രശാന്ത് ഭൂഷൺ ചോദ്യം ചെയ്തു. പരാതി നല്‍കാന്‍ വൈകിയതുകൊണ്ടുമാത്രം പൊതുതാൽപര്യമുള്ള വിഷയം പരിഗണിക്കാതിരിക്കരുതെന്ന് പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. വിവരാവകാശപ്രകാരം ഇപ്പോഴാണ് വിവരങ്ങള്‍ കിട്ടിയത്. വിവരം തരേണ്ടവര്‍ തന്നെ ഓഫിസുകളിലിരുന്ന് എല്ലാം നിയന്ത്രിച്ചാൽ എങ്ങനെ വിവരം ലഭിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസുകള്‍ സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനാല്‍ കേന്ദ്രത്തിെൻറ പ്രതികരണം അറിയേണ്ടതുണ്ടെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.