ആലുവ: ചികിത്സ നിഷേധിക്കുന്നതായി ആരോപിച്ച് കീഴ്മാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ബി.ജെ.പി മാര്‍ച്ച് നടത്തി. പനി വ്യാപകമായതിനാല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ സമയം ചികിത്സ നൽകണമെന്നാണ് സര്‍ക്കാര്‍ നിർദേശം. എന്നാല്‍, കീഴ്മാട് ആരോഗ്യകേന്ദ്രത്തില്‍ ഉച്ചക്ക് ഒന്നോടെ ചികിത്സ അവസാനിപ്പിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. നിരവധി കോളനികളും ലക്ഷംവീടുകളും ഉള്ള പഞ്ചായത്താണ് കീഴ്മാട്. ധാരാളം നിര്‍ധനരുടെ ആശ്രയമാണ് പ്രാഥമികാരോഗ്യകേന്ദ്രം. യുവമോര്‍ച്ച ജില്ല പ്രസിഡൻറ് ദിനില്‍ ദിനേശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്ക് ചികിത്സ നിഷേധിക്കുന്ന മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യ സ്‌ഥിരം സമിതിക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.ആർ. റജി അധ്യക്ഷത വഹിച്ചു. എസ്.സി മോര്‍ച്ച സംസ്‌ഥാനസമിതി അംഗം ബേബി നമ്പേലി, ഒ.ബി.സി മോര്‍ച്ച ജില്ല സെക്രട്ടറി ടി.എസ്. ഷാജി, കര്‍ഷക മോര്‍ച്ച ജില്ല സെക്രട്ടറി രാജീവ് മുതിരക്കാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.