ബദിയടുക്ക: പശുക്കടത്ത് ആരോപിച്ച് പിക് അപ് വാൻ തടഞ്ഞ് ഡ്രൈവറെയും സഹായിയെയും ആക്ര മിച്ച സംഭവത്തിൽ ഒന്നാം പ്രതി അറസ്റ്റിലായി. ബജ്റംഗ്ദൾ നേതാവ് കർണാടക ബണ്ട്വാൾ കല്ലടുക്ക ഹനുമാൻ നഗർ മുലറു വീട്ടിൽ അക്ഷയ് (27) ആണ് ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. എൻമകജെ അടുക്കസ്ഥലയിലെ ഗണേഷ് (23), സായയിലെ രാഗേഷ് (21) എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.
ആറു പേരടങ്ങുന്ന ബജ്റംഗ്ദൾ പ്രവർത്തകരാണ് അക്രമം നടത്തിയത്. ഇനി മൂന്നുപേരെ പിടികൂടാനുണ്ട്. ഇവരെ തിരയുകയാണെന്ന് ബദിയടുക്ക എസ്.ഐ വി.കെ. അനീഷ് പറഞ്ഞു. ജൂൺ 24ന് പുലർച്ചയാണ് എൻമകജെ മഞ്ചനടുക്കത്ത് പശുക്കളുമായി വരുകയായിരുന്ന പിക് അപ് വാൻ ബജ്റംഗ്ദളുകാർ തടഞ്ഞ് കർണാടക പുത്തൂർ സ്വദേശികളായ ഡ്രൈവർ ഹംസ (40), സഹായി അൽത്താഫ് (30) എന്നിവരെ ആക്രമിച്ചത്. ഇവരുടെ കൈവശമുണ്ടായിരുന്ന 50,000 രൂപ തട്ടിയെടുത്തു. രണ്ട് പശുവും ഒരു കിടാവും അടങ്ങുന്ന വാഹനവുമായി കടന്ന അക്രമികൾ കർണാടക വിട്ലയിൽ വാഹനം ഉപേക്ഷിച്ചു. പ്രതികൾ കർണാടകയിൽ ഒളിവിൽ പോയി. ഹൈകോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെയാണ് പ്രതികൾ കീഴടങ്ങിയത്. സമാന സംഭവങ്ങളിലടക്കം കാസർകോട്ടും കർണാടകയിലും നിരവധി കേസുകളിൽ പ്രതികളാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.