കണ്ണൂർ: കണ്ണൂർ ജില്ല അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക് കുന്ന കണ്ണൂർ പുഷ്പോത്സവത്തിന് വർണാഭമായ തുടക്കം. ഫെബ്രുവരി മൂന്നുവരെ പൊലീസ് മൈതാനിയിൽ നടക്കുന്ന പുഷ്പോത്സവം കായിക മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. കാർഷിക സംസ്കാരത്തിനൊപ്പം പുഷ്പ കൃഷി സംസ്കാരവും കേരളത്തിൽ വളർന്നു തുടങ്ങിയതായി അദ്ദേഹം പറഞ്ഞു. ജീവിത െശെലി രോഗങ്ങൾ വേട്ടയാടുന്ന സാഹചര്യത്തിൽ അന്തരീക്ഷത്തിൽ കാതലായ മാറ്റം വരുത്തേണ്ടതുണ്ട്. നാട് നേരിടുന്ന പ്രധാന പ്രശ്നം അന്തരീക്ഷ മലിനീകരണമാണ്. വരാനിരിക്കുന്ന ആപത്തിനെക്കുറിച്ച് ഉത്കണ്ഠപ്പെടുന്നതിനൊപ്പം അതിനെ അതിജീവിക്കാനുള്ള ശ്രമമാണ് വേണ്ടത്. അന്തരീക്ഷ മലിനീകരണം തടയാൻ ചെടികളും പുഷ്പങ്ങളും വളർത്തുന്നതിലൂടെ ഒരു പരിധി വരെ കഴിയും. പ്രകൃതിയെ സംരക്ഷിക്കാനും മാലിന്യമുക്തമാക്കാനും ഹരിതകേരളം സൃഷ്ടിക്കാനും കഴിയണം. ഇൗ ലക്ഷ്യത്തോടെ പുഷ്പകൃഷി പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി പ്രസിഡൻറ് കൂടിയായ ജില്ല കലക്ടർ ടി.വി. സുഭാഷ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, കോർപറേഷൻ കൗൺസിലർ ഇ. ബീന എന്നിവർ സംസാരിച്ചു. സൊസൈറ്റി സെക്രട്ടറി വി.പി. കിരൺ സ്വാഗതവും ഗൗരി നമ്പ്യാർ നന്ദിയും പറഞ്ഞു. തുടർന്ന് ദുർഗ വിശ്വനാഥ് നയിച്ച മ്യൂസിക് നൈറ്റ് അരങ്ങേറി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇതര സ്ഥലങ്ങളിൽ നിന്നുമുള്ള നഴ്സറി സ്ഥാപനങ്ങൾ ഒരുക്കുന്ന സ്റ്റാളുകളിൽ വൈവിധ്യമാർന്നതും ആകർഷണീയവുമായ അനേകം ചെടികളും പച്ചക്കറി-ഫല വൃക്ഷ തൈകളും മറ്റ് നടീൽ വസ്തുക്കളും ഔഷധ സസ്യങ്ങളും മിതമായ നിരക്കിൽ ലഭ്യമാകും. ഫലവർഗങ്ങളുടെയും പച്ചക്കറിയുടെയും തൈകൾ, ജൈവവളം, ജൈവ കീടനാശിനികൾ, പൂച്ചട്ടികൾ, മൺപാത്രങ്ങൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, ഉപഭോക്തൃ ഉൽപന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും സജ്ജീകരിച്ചിട്ടുണ്ട്. സമാപനം ഫെബ്രുവരി മൂന്നിന് വൈകീട്ട് ആറിന് ഉത്തരമേഖല ഡി.ഐ.ജി കെ. സേതുരാമൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.