പാനൂർ: പ്രതിഷേധം ഇങ്ങനെയും ആവാം. മനോഹരമായ ഇശലുകൾക്കൊപ്പം ഒപ്പന വേഷത്തിലെത്തിയ ആയിരം വനിതകൾ പാനൂർ ഗുരുസന്നിധി ഗ്രൗണ്ടിൽ നിറഞ്ഞാടി.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇന്ത്യയിലെ ആദ്യത്തെ സർഗാത്മക പ്രതിഷേധമാണ് നടന്നത്. പ്രതിഷേധിക്കുന്നവരുടെ വേഷം കണ്ടാലറിയാം ആരാണവർ എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ ചന്ദനമണിഞ്ഞ കൈകളിൽ മൈലാഞ്ചി ചോപ്പും അത്തറിെൻറ മണവും തട്ടത്തിെൻറ മറയും കമ്മലും മാലയും അൽക്കത്തും അരപ്പട്ടയും ദളമിനിയും മുണ്ടും കുപ്പായവും അണിഞ്ഞെത്തിയ 1000 വനിതകൾ ഉറക്കെ വിളിച്ചു പറയുകയായിരുന്നു
‘വേഷമല്ല ഇന്ത്യൻ പൗരത്വത്തിെൻറ അടയാളമെന്ന്’. വേഷഭാഷ, ആചാരാനുഷ്ഠാനങ്ങളുടെ മതിൽക്കെട്ടുകൾക്കപ്പുറത്ത് ബഹുസ്വരതയാണ് ഇന്ത്യൻ പൗരത്വത്തിെൻറ അടയാളമെന്നുള്ള പ്രഖ്യാപനമായി പാനൂരിൽ വനിതകൾ അവതരിപ്പിച്ച മെഗാ ഒപ്പന. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയാണ് മഹിള കോൺഗ്രസ് പ്രവർത്തകരെ അണിനിരത്തി ഒപ്പന വിസ്മയം തീർത്തത്. ഇസ്മായിൽ ബ്ലാത്തൂരാണ് ദേശീയതയിൽ ഊന്നിയ വരികളും ഈണവും നൽകിയത്. അദ്ദേഹത്തെ വേദിയിൽ കെ. സുധാകരൻ എം.പി ആദരിച്ചു. കണ്ണൂർ മേയർ സുമ ബാലകൃഷ്ണൻ മണവാട്ടിക്ക് മാലയണിയിച്ചു. പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.പി. ഹാഷിം, ജില്ല സെക്രട്ടറി കെ.പി.സാജു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.