കുറത്തിക്കുടി (അടിമാലി): അവികസിത ആദിവാസി സങ്കേതമായ കുറത്തിക്കുടിയിലെ റേഷൻകട രണ്ടാഴ്ചയായി അടഞ്ഞുകിടക്കുന്നു. റേഷൻ വാങ്ങി വിശപ്പടക്കുന്ന ആദിവാസികൾ പട്ടിണിയിൽ. ദേവികുളം സിവിൽസപ്ലൈസ് ഓഫിസിനു കീഴിലെ എ.ആർ.ഡി 131 നമ്പർ റേഷൻകടയാണ് സെപ്റ്റംബർ 17 മുതൽ പ്രവർത്തിക്കാത്തത്. അടിമാലി ഗിരിജൻ സഹകരണ സംഘമാണ് റേഷൻകട നടത്തുന്നത്. 203 കാർഡ് ഉടമകളാണ് ഇവിടെനിന്ന് റേഷൻ വാങ്ങേണ്ടത്. ഇതിൽ 187 കാർഡും എ.എ.വൈയിൽ ഉൾപ്പെട്ടവ. അടിമാലി പഞ്ചായത്ത് ഒന്നാം വാർഡിൽപെട്ട നിർധനരും നിരക്ഷരരുമായ ആദിവാസികൾ മാത്രമാണ് ഈ റേഷൻകടയുടെ പരിധിയിൽ വരുന്നത്. വനത്തിനുള്ളിൽ എട്ട് ആദിവാസി സങ്കേതങ്ങൾ ഉൾപ്പെട്ടതാണ് കുറത്തിക്കുടി. ബാംബൂ കോർപറേഷനുവേണ്ടി ഈറ്റവെട്ടിയാണ് ഇവിടെയുള്ളവർ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.
മാസങ്ങളായി ഈറ്റശേഖരണവും കോർപറേഷൻ നിർത്തിവെച്ചിരിക്കുകയാണ്. ഇതോടെ ദാരിദ്ര്യത്തിലായ ആദിവാസികൾക്ക് റേഷൻസാധനങ്ങളും കിട്ടാതായതോടെ പട്ടിണി പിടിമുറുക്കുകയാണിവിടെ. മറ്റു കാർഷിക വിളകൾ ഉണ്ടെങ്കിലും പുറമെ നിന്നുള്ള നാട്ടുകാർ വർഷങ്ങളായി പാട്ടത്തിനെടുത്ത് കൃഷിയിറക്കിയിരിക്കുകയാണ് ഏറെയും. മറ്റെല്ലാ റേഷൻകടകളും ആഴ്ചയിൽ ആറുദിവസം പ്രവർത്തിക്കുേമ്പാൾ സൊസൈറ്റി നടത്തുന്ന ഈ റേഷൻകട മൂന്നോ നാലോ ദിവസമാണ് തുറന്നിരുന്നത്. അതിനിടെയാണ് ഇപ്പോൾ തീർത്തും തുറക്കാത്തത്. ഇളംബ്ലാശേരിയിൽനിന്ന് ആവറുകുട്ടി വനമേഖലയിലൂടെ നടന്നുവേണം കുറത്തിക്കുടിയിൽ എത്താൻ. കാലാവസ്ഥമാറ്റം ഇവിടെ പകർച്ചപ്പനി വ്യാപകമാകാനും ഇടയാക്കിയിരിക്കയാണ്. ഇതിനിടെയാണ് റേഷനും കിട്ടാത്തത്. എന്നാൽ, റേഷൻകട അടഞ്ഞുകിടക്കുന്നതായ ആക്ഷേപം ശരിയല്ലെന്ന് അടിമാലി ഗിരിജൻ സഹകരണ സംഘം സെക്രട്ടറി ശശികല പറഞ്ഞു. 17 മുതൽ ഇവിടെയുണ്ടായിരുന്ന ജീവനക്കാരൻ മാറി. ഇപ്പോൾ പെരുമ്പൻകുത്തിലുള്ളയാളെയാണ് കടയുടെ ചുമതല ഏൽപിച്ചിട്ടുള്ളത്. എല്ലാ കാർഡ് ഉടമകളും കൃത്യമായി റേഷൻ വിഹിതം കൈപ്പറ്റുന്നുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.