അടിമാലി: സ്പെഷ്യാലിറ്റി ആശുപത്രിയായി നാമകരണത്തിന് ഒരുങ്ങുന്ന അടിമാലി താലൂക്ക് ആശുപത്രിയില്‍ അനസ്തറ്റിസ്റ്റ് ഇല്ലാതെയുള്ള പ്രതിസന്ധി തുടരുന്നു. ആഴ്ചയിൽ രണ് ടു ദിവസം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽനിന്നും മറ്റ് ദിവസങ്ങളിൽ അത്യാവശ്യഘട്ട ങ്ങളിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽനിന്നും അനസ്തറ്റിസ്റ്റിനെ എത്തിച്ചാണ് ഇവിടെ ശസ്ത്രക്രിയ നടന്നിരുന്നത്. ഇപ്പോൾ നെടുങ്കണ്ടത്തെ ഡോക്ടർ നീണ്ട അവധിയിൽ പോയി. ഇതോടെ പ്രതിസന്ധി രൂക്ഷമായി. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തിയാണ് ഗൈനക്കോളജി വിഭാഗവും മറ്റ് ശസ്ത്രക്രിയകളും ഇപ്പോൾ നടക്കുന്നത്. ഇതുമൂലം ഓപറേഷന് വരുന്ന രോഗികൾ 2000 മുതൽ 3000 രൂപവരെ അധികം നൽകണം. പാവങ്ങളും ആദിവാസികളും ഇത്തരം ഘട്ടത്തിൽ വളരെ കഷ്ടപ്പെടുന്നു.
പലപ്പോഴും ഓപറേഷൻ വേണ്ടിവരുന്ന ആദിവാസികളെ റഫർ ചെയ്യുന്നു. പണം നൽകാൻ കഴിയാത്തത് മൂലമാണെന്ന് ഇവർപോലും അറിയുന്നില്ല. പ്രസവസമയത്ത് അമ്മയുടെയും കുഞ്ഞിെൻറയും ജീവന് അപകടാവസ്ഥയിലാകാനുള്ള സാഹചര്യം കൂടുതലാണ്. ഇത്തരം ഘട്ടത്തിൽ അടിയന്തരമായി ഒാപറേഷൻ വേണ്ടി വരും. ഒരു അനസ്തറ്റിസ്റ്റില്ലാതെ സാധിക്കില്ല. പ്രതിദിനം ഒ.പിയിൽ 500ന് മുകളിൽ രോഗികളാണ് ഈ ആശുപത്രിയില്‍ എത്തുന്നത്. 150ന് മുകളില്‍ കിടപ്പുരോഗികളുമുണ്ട്. ജീവനക്കാരുടെ കുറവുമൂലം ജോലി ഭാരം ഇരട്ടിയാണ്. ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ, ഇതിനായുള്ള ജീവനക്കാരുടെ പട്ടികയിൽപോലും അനസ്തറ്റിസ്റ്റ് ഇടം പിടിച്ചിട്ടില്ല.
ജില്ലയില്‍ വാഹനാപകട കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആശുപത്രിയാണ് അടിമാലി താലൂക്ക് ആശുപത്രി. പല കേസുകളിലും അടിയന്തര ശസ്ത്രക്രിയ വേണ്ടിവരുന്നുണ്ടെങ്കിലും അനസ്തറ്റിസ്റ്റിെൻറയും ട്രോമകെയര്‍ യൂനിറ്റിെൻറയും അഭാവം ഈ താലൂക്ക് ആശുപത്രിയെ റഫര്‍ കേന്ദ്രമാക്കി മാറ്റുന്നു. ദേവികുളം താലൂക്കിനു പുറമെ ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ ഭൂരിഭാഗം പേരും ഈ താലൂക്ക് ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. സ്പെഷ്യലിറ്റി ആശുപത്രിയുടെ ഗണത്തിലാണ് ഈ ആശുപത്രിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. മാർച്ച് ആദ്യം പുതിയ കെട്ടിടത്തിെൻറ ഉദ്ഘാടനം നടത്തി ആശുപത്രിയുടെ പ്രവർത്തനം വിപുലീകരിക്കുമ്പോഴെങ്കിലും അനസ്തറ്റിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.