അമ്പലപ്പുഴ: കാക്കാഴം റെയിൽവേ മേൽപാലത്തിന് താഴെ കഞ്ചാവ്, ക്വട്ടേഷൻ സംഘങ്ങൾ പെരുകു ന്നു. പട്ടാപ്പകലും പണപ്പിരിവ് നടത്തുന്ന സംഘം എതിർക്കുന്നവരെ ആക്രമിക്കാനും മടിക് കില്ല. പണം നൽകാത്തതിെൻറ പേരിൽ കഴിഞ്ഞദിവസം വീടുകയറി ആക്രമിച്ച സംഭവവുമുണ്ട്. പാലത്തിന് താഴെ രാപകലില്ലാതെയാണ് കഞ്ചാവ്, മയക്കുമരുന്ന്, ക്വട്ടേഷൻ സംഘങ്ങൾ വിലസുന്നത്. രാത്രിയിലും പകലും പൊലീസ് ഇതുവഴി വരാത്തത് ഇവർക്ക് അനുഗ്രഹമാണ്. ഇതിെല പോകുന്നവരിൽനിന്നും സമീപവാസികളിൽനിന്നുമൊക്കെ പണപ്പിരിവ് നടത്തുന്നതും പതിവാണ്. കഴിഞ്ഞദിവസം ഇവർ ചോദിച്ച പണം നൽകാത്തതിെൻറ പേരിൽ സമീപവാസി കമ്പിവളപ്പിൽ സിദ്ദീഖ് എന്ന യുവാവിനെ വീടുകയറി ആക്രമിച്ചിരുന്നു. ഇതിനുശേഷം ഇതുസംബന്ധിച്ച് അമ്പലപ്പുഴ സ്റ്റേഷനിൽ പരാതി നൽകിയതിന് പിന്നാലെ ഭരണകക്ഷിയിലെ ചില പ്രാദേശികനേതാക്കൾ ആക്രമികൾക്കായി വക്കാലത്ത് ഏറ്റെടുത്ത് എത്തിയിരുന്നു. മുമ്പ് പല തവണയും ഈ സംഘം പലരെയും ആക്രമിച്ചിട്ടുണ്ടെങ്കിലും ആരും പരാതി നൽകാൻ തയാറായിട്ടില്ല.
പരാതി നൽകിയാൽപോലും ഭരണകക്ഷി നേതാക്കളുടെ സമ്മർദംകൊണ്ടും ഇടപെടൽകൊണ്ടും പലരും പരാതി പിൻവലിക്കുകയാണ് പതിവ്.കാക്കാഴത്തെ ഒരു മൊബൈൽ ഫോൺ കടയിലെത്തി സ്ഥിരമായി പണപ്പിരിവ് ഈ സംഘം നടത്തിയിരുന്നു. ഒടുവിൽ ഇവരെ ഭയന്ന് കടയുടമ കടപൂട്ടി മടങ്ങേണ്ട അവസ്ഥയുണ്ടായി. മേൽപാലത്തിന് താഴെ പ്രദേശവാസികളായ ചിലരുടെ നേതൃത്വത്തിലാണ് ഇത്തരം ആക്രമണങ്ങൾ നടത്തുന്നത്. പരാതി വ്യാപകമായിട്ടും പട്രോളിങ് നടത്താൻ പൊലീസ് തയാറാകാത്തതും ഇവിടെ അക്രമം വർധിക്കുന്നതിന് കാണമായി. ഇത് ചോദ്യം ചെയ്യുന്നവർക്കുനേരെയും അക്രമം പതിവാണ്. ഇരുചക്ര വാഹനങ്ങളിലെത്തി മദ്യ, മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘവുമുണ്ട്. പൊലീസ് സ്ഥിരമായി പട്രോളിങ് നടത്തിയാൽതന്നെ ഒരുപരിധിവരെ ഇവിടുത്തെ അക്രമം അവസാനിപ്പിക്കാൻ കഴിയും. ഇതിന് ജില്ല പൊലീസ് മേധാവിയുടെ ഇടപെടൽ വേണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.