ആലപ്പുഴ: വ്യാജ അറിയിപ്പ് വിശ്വസിച്ച് വെള്ളപ്പൊക്കക്കെടുതിയുടെ അപേക്ഷ നൽകാൻ ജനപ്രവാഹം. കലക്ടറേറ്റിലേക്കാണ് കഴിഞ്ഞ കുറേ ദിവസമായി അപേക്ഷയുമായി ആളുകൾ ഒഴുകിയെത്തിയത്. 2018ലെ വെള്ളപ്പൊക്കക്കെടുതിയുടെ അപേക്ഷ സ്വീകരിക്കാനുള്ള സമയപരിധി ജൂൺ 30ന് അവസാനിച്ചിരുന്നു. എന്നാൽ, എവിടെനിന്നോ കേട്ട വ്യാജവാർത്ത വിശ്വസിച്ച് നാലുദിവസമായി ആളുകൾ എത്തുകയാണ്. അപേക്ഷ നൽകിയാലുടൻ 25,000 രൂപയുടെ ചെക്ക് നൽകുമെന്നുവരെ പ്രചാരണമുണ്ടായി. മുമ്പ് 10,000 രൂപ ലഭിച്ചവർക്ക് കൂടുതൽ പണം ലഭിക്കുമെന്നും ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിെൻറ അപേക്ഷ സ്വീകരിച്ച് തുടങ്ങിയെന്നുമൊക്കെയായിരുന്നു പ്രചാരണം. അപേക്ഷ സ്വീകരിക്കുന്ന കാലാവധി ജൂൺ 30ന് അവസാനിച്ചതായ അറിയിപ്പ് ഭിത്തിയിൽ പലയിടത്തായി പതിക്കുകയും പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിട്ടും ഫലം കണ്ടില്ല. അപേക്ഷയുമായി കലക്ടറേറ്റിൽ എത്തിയവരോട് നിജസ്ഥിതി പറഞ്ഞ് ബോധ്യപ്പെടുത്തിയെങ്കിലും ആളുകൾ പിന്മാറാതെ വന്നതോടെ അപേക്ഷ സ്വീകരിക്കേണ്ടി വന്നു.
ശേഷം പരാതിയിന്മേൽ തീർപ്പ് കൽപിക്കാനാവശ്യപ്പെട്ട് കലക്ടറുടെ പേരിലുള്ള കുറിപ്പ് ചേർത്ത് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നൽകാനാവശ്യപ്പെട്ട് തിരികെ നൽകി ആളുകളെ പറഞ്ഞയച്ചു. തൊട്ടടുത്ത ദിവസങ്ങളിലും ആളുകളുടെ എണ്ണം വർധിച്ചതോടെ കലക്ടറേറ്റ് ജീവനക്കാർ കുഴങ്ങി. കുറിപ്പ് നൽകാതെ അപേക്ഷകൾ വാങ്ങിവെച്ചു. വ്യാഴാഴ്ച അപേക്ഷ നൽകേണ്ട അവസാന ദിവസമാണെന്ന പ്രചാരണം വന്നതോടെ കലക്ടറേറ്റും പരിസരവും ജനനിബിഡമായി. അപേക്ഷ എഴുത്തുകാർക്ക് കൊയ്ത്തായിരുന്നു. കടുത്ത മഴയെ അവഗണിച്ചും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി നാലായിരത്തിലധികം പേരാണ് വ്യാഴാഴ്ച മാത്രം എത്തിയത്. ജനങ്ങൾ തിങ്ങി നിറഞ്ഞതോടെ അപേക്ഷകൾ എല്ലാം വാങ്ങി വെക്കാൻ കലക്ടർക്ക് നിർദേശം നൽകേണ്ടിവന്നു. ആരാണ് വ്യാജപ്രചാരണത്തിന് പിന്നിലെന്നറിയാതെ കുഴങ്ങുകയാണ് കലക്ടറേറ്റ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.