ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ പ്രദേശത്തെ മൂന്ന്, 24 വാർഡുകളിൽ പനിബാധിതരുടെ എണ്ണം വർധിക്കുന്നു. മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ നഗരസഭ നടത്താതിരുന്നതും വൻതോതിെല മാലിന്യം തള്ളലും കാരണം ഈച്ച, കൊതുക് എന്നിവയുടെ ശല്യം രൂക്ഷമായി. ആരോഗ്യവകുപ്പ് അധികൃതർ സ്കൂളുകളുടെ കിണറുകളിലും പൊതുകിണറുകളിലും ക്ലോറിനേഷൻ പേരിന് നടത്തിയതായി വരുത്തിത്തീർക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. ജില്ല ആശുപത്രിയിൽ 20ൽപരം പനി ബാധിതരാണ് പ്രദേശത്തുനിന്ന് മാത്രം എത്തിയത്. ഇവരിൽ രണ്ടുപേരെ കിടത്തിച്ചികിത്സിക്കുകയാണ്. ഡെങ്കിപ്പനിയും സംശയിക്കുന്നു. നഗരഹൃദയത്തിൽകൂടി കടന്നുപോകുന്ന മാലിന്യവാഹിനിയായ വെട്ടുതോട്ടിലേക്ക് തള്ളുന്ന മാലിന്യം ഒഴുകിയെത്തുന്നത് പമ്പാനദിയിലേക്കാണ്. അതുപോലെ പെരുങ്കളം പാടത്തുനിന്നും ജലം ഒഴുകിപ്പോകുന്ന മാർഗങ്ങളെല്ലാം ഇല്ലാതായി. ഇവിടെയാണ് നഗരമാലിന്യമെല്ലാം തള്ളുന്നത്. ഇതിന് മുകളിൽ മണ്ണിട്ടുമൂടുകയാണ് പതിവുരീതി. ഇത് കൂടുതൽ അപകടകരമായ സ്ഥിതിയിലേക്കാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. വെള്ളം കെട്ടിനിന്ന് മലീമസമായി മാറി. മഴക്കാലമായതോടെ നിത്യേനയുള്ള മാലിന്യനീക്കം തടസ്സപ്പെട്ടു. നഗരസഭയുടെ പലഭാഗത്തും ഇവ കിടന്ന് ദുർഗന്ധം വമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.