ഇന്ത്യയില്‍ അസഹിഷ്ണുത തുടരുന്നു –അശോക് വാജ്‌പേയി

കോഴിക്കോട്: ഇന്ത്യയില്‍ അസഹിഷ്ണുത തുടരുന്നുവെന്നും  ആശയങ്ങളും അഭിപ്രായങ്ങളും പറയാന്‍  ജനങ്ങള്‍ ഇപ്പോഴും  ഭയപ്പെടുന്നുണ്ടെന്നും എഴുത്തുകാരന്‍ അശോക് വാജ്‌പേയി. കേരള സാഹിത്യോത്സവത്തില്‍ 'വാക്കുകളെ ആരാണ് ഭയപ്പെടുന്നത്' എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി നടത്തിയ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ആദ്യകാലംതൊട്ടേ അസഹിഷ്ണുതയുണ്ടായിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ കൊലപാതകം നടക്കുന്നു എന്നതാണ് ഏറ്റവും പുതിയ സാഹചര്യം. നിങ്ങള്‍ക്ക് ഒരാളെ അംഗീകരിക്കാതിരിക്കാം. എന്നാല്‍, അതിന്റെ പേരില്‍ ഒരാളെ ഇല്ലാതാക്കുകയാണിപ്പോള്‍. ഭരണകൂടം അസഹിഷ്ണുതക്കെതിരെ ഒന്നും മിണ്ടുന്നില്ല. രോഹിത് വെമുലയുടെ ആത്മഹത്യയെക്കുറിച്ചല്ല അമ്മയുടെ ദു$ഖത്തെക്കുറിച്ചാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്. മറ്റു മന്ത്രിമാരും ഉദ്യോഗസ്ഥരും ശ്രമിച്ചത് രോഹിത് ദലിതാണോ എന്ന് ഉറപ്പുവരുത്താനായിരുന്നു ^അദ്ദേഹം പറഞ്ഞു.

മതത്തിനും ജാതിക്കും എതിരെ ഇവിടെ ഒന്നും പറയരുത്. ഒന്നിനെതിരെയും ശബ്ദിക്കാതിരുന്നാല്‍ എഴുത്തുകാരനെക്കൊണ്ട് എന്താണ് പ്രയോജനം? സത്യം സത്യസന്ധമായി പറയുകയാണ് എഴുത്തുകാരന്‍ ചെയ്യുന്നത്. എഴുത്തില്‍ ഒത്തുതീര്‍പ്പും ഉണ്ടാവരുത്. ഭാഷയെ സജീവമായി നിലനിര്‍ത്തുകയാണ് എഴുത്തുകാരന്‍ ചെയ്യേണ്ടത്. പെരുമാള്‍ മുരുകന്റെ എഴുത്തുനിര്‍ത്തിയത് ഒരു സമൂഹമാണ്. ഭരണകൂടത്തെയും സ്വാധീനിക്കാന്‍ ഒരു വിഭാഗത്തിന് കഴിയുന്നു. ഭക്തിയിലേക്ക് ആളുകളെ തിരിച്ചുകൊണ്ടുപോകാനാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. നാഷനല്‍ ബുക് ട്രസ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് രാഷ്ട്രീയക്കാരെ തിരുകിക്കയറ്റുകയാണ്. സമൂഹ മാധ്യമങ്ങള്‍ മനുഷ്യനെതിരായാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.