ഒരു വൻ വൃക്ഷത്തിെൻറ ഇലകളും കായ്‌കളും വേരുകളുമെല്ലാം എങ്ങനെയാണോ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നത് അതുപോലെയാണ് ലോകമെമ്പാടുള്ള മനുഷ്യർ തമ്മിലുള്ള ബന്ധം. ആകൃതിയും നിറവും ഉപയോഗവും വ്യത്യസ്തമാണെങ്കിലും ഇവയെല്ലാം ജനിതകമായി ഒന്ന് തന്നെയാണല്ലോ? പ്രശസ്ത അമേരിക്കൻ നോവലിസ്റ്റും ജീവചരിത്രകാരനും തിരക്കഥാകൃത്തും ആയ അലക്സാൻഡർ മുറേ പാമർ ഹെയ്‌ലിയുടെ ക്ലാസിക് നോവലായ റൂട്ട്സ്- ദി സാഗാ ഒാഫ് ആൻ അമേരിക്കൻ ഫാമിലി (Roots: The Saga of an America Family-1976) 44 വർഷം കഴിഞ്ഞ് വായിക്കുേമ്പാഴും ഈ സത്യം കൺമുന്നിൽ തെളിഞ്ഞുവരുന്നു.

ജനിച്ച നാട്ടിൽ നിന്നും പറിച്ചു മാറ്റപ്പെട്ട്, പുതു മണ്ണിൽ വേര് ഉറപ്പിക്കാൻ ശ്രമിച്ച അനുഭവം ഉള്ള ഏതൊരാൾക്കും എളുപ്പത്തിൽ മനസു കൊണ്ട് 'റൂട്ട്സി'െൻറ ആത്മാവിലേക്ക് ഇറങ്ങിച്ചെല്ലാനാകും. കുടിയേറ്റക്കാരുടെ നാടായ അമേരിക്കയിലെ ഓരോ കുടുംബത്തിനും ഈ കഥ സ്വന്തം കഥയായി അനുഭവപ്പെട്ടു. മനുഷ്യനിർമിതമായ വേർതിരിവുകൾക്കപ്പുറം അടിസ്ഥാനപരമായി എല്ലാവരും ഒന്നാണെന്ന സത്യം വായനക്കാരെൻറ ഉള്ളിലേക്ക് കിനിഞ്ഞിറങ്ങും വിധമാണ് രചന.

എഴുത്തുകാരെൻറ ഏഴ് തലമുറ മുമ്പുള്ള കുണ്ട കിെൻറ (Kunta Kinte) എന്ന ആഫ്രിക്കൻ അടിമയുടെയും അദ്ദേഹത്തിെൻറ പരമ്പരകളുടെയും കഥയാണിത്. പതിനെട്ടാം നൂറ്റാണ്ടിെൻറ മധ്യത്തിൽ ആഫ്രിക്കയിലെ തെൻറ ഗ്രാമത്തിൽ നിന്നും അടിമയായി പിടിച്ചു കൊണ്ടുവരപ്പെട്ട കുണ്ട അമേരിക്കയിൽ എത്തുന്നതും പിന്നീടുള്ള ദുരിതജീവിതവും തുടർന്നു വരുന്ന തലമുറകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരങ്ങളും അത് അവരുടെ ജീവിതം എങ്ങനെ മാറ്റിമറിക്കുന്നു എന്നതും ഒക്കെയാണ് 844 പേജുള്ള ഈ കൃതിയിൽ വിവരിക്കുന്നത്.


കുണ്ടയുടെ കുടുംബത്തിെൻറ വേരുകൾ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിലെ ജുഫറേ (Juffere) എന്ന ഗ്രാമത്തിലാണെന്ന് കണ്ടെത്തുകയും ഹെയ്‌ലി അവിടം സന്ദർശിക്കുകയും ചെയ്തു. അവിടെ െവച്ചു കിെൻറ ഗോത്രത്തിലെ ഏറ്റവും പ്രായമായ ആളിൽ നിന്നാണ് കുണ്ടയുടെ കുടുംബ ചരിത്രത്തിെൻറ വിശദാംശങ്ങൾ ആദ്യമായി കഥാകാരൻ കേൾക്കുന്നത്.

1750ൽ പടിഞ്ഞാറൻ ആഫ്രിക്കയിലെ ഗാംബിയയിൽ കുണ്ടയുടെ ജനനത്തോടെയാണ് 'റൂട്ട്സി'െൻറ കഥ ആരംഭിക്കുന്നത്. പാരമ്പര്യ വേരുകളെപ്പറ്റി ബാലനായ ഹെയ്ലിയോട്, ടെന്നസിയിലെ കുടുംബ വീടിെൻറ വരാന്തയിൽ െവച്ച് അമ്മൂമ്മയായ സിന്തിയയാണ് പറയുന്നത്. അത് ഹെയ്ലിയെ കൊണ്ടെത്തിച്ചത് 12 വർഷത്തോളം നീണ്ട ഗവേഷണത്തിലാണ്.

ജുഫറെയിൽ നിന്ന് കച്ചവടക്കാർ അടിമയായി പിടിയ്ക്കുന്ന കുണ്ട എന്ന 16കാരൻ കൂട്ടിലടയ്ക്കപ്പെട്ട് വളരെ ക്രൂരവും വൃത്തികെട്ടതുമായ സാഹചര്യങ്ങളിലാണ് 'ദി ലോർഡ് ലീജിയൊണർ (The Lord Ligonier) എന്ന കപ്പലിൽ അമേരിക്കയിലേക്ക് വരുന്നത്. കപ്പലിൽ നിന്നും അടിമച്ചന്തയിലേക്കും അവിടെ നിന്ന് ജോൺ വാലർ എന്ന യജമാനെൻറ പണിസ്ഥലത്തേക്കും കൊണ്ടുവരപ്പെട്ട അവന് ടോബി എന്ന പേരു നൽകപ്പെട്ടു. അടിമപ്പണി ചെയ്ത് കിട്ടുന്ന പണത്തിെൻറ ഒരു ഭാഗം സ്വാതന്ത്ര്യത്തിന് വിലയായി കൊടുക്കാൻ അയാൾ മാറ്റിവെച്ചിരുന്നു. പക്ഷേ അവസരം വന്നപ്പോൾ ആ തുക സ്വാതന്ത്ര്യത്തിന് മതിയായ വിലയല്ലെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. പിന്നീട് പല പ്രാവശ്യം ഒളിച്ചോടിപ്പോകാൻ ശ്രമിച്ചു. ശിക്ഷയായി വരിയുടക്കൽ (castrate), പാദം മുറിക്കൽ എന്നീ ശിക്ഷകളിൽ നിന്ന് ഒന്ന് തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കുണ്ട രണ്ടാമത്തേത് സ്വയം വരിച്ചു. പാചകക്കാരിയായ മറ്റൊരു അടിമ ബെല്ലിനെ വിവാഹം കഴിക്കുകയും അതിൽ കിസ്സി എന്ന മകൾ ജനിക്കുകയും ചെയ്തു. മകളെ അടിമയായി മറ്റൊരാളിന് വിൽക്കുന്നത് തടയാൻ പോലും അയാൾക്ക് ആവുന്നില്ല. ന്യൂ കൗണ്ടി വിർജീനിയയിൽ (New County Virginia) കുണ്ട പണിയെടുത്തിരുന്ന തോട്ടത്തിെൻറ ഒരു ഭാഗത്താണ് അയാളെ മറവ് ചെയ്തത്.

കുണ്ട അനുഭവിക്കുന്ന ദുരിതങ്ങൾക്കക്കുമപ്പുറത്ത് തെൻറ പാരമ്പര്യത്തെയും സത്വത്തെയും കാത്തു െവയ്ക്കാനുള്ള ഒറ്റയാൾ പോരാട്ടമാണ് ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത്. കുടുംബ ഘടനയെ തകർത്തു കൊണ്ട് അതിലെ അംഗങ്ങളെ യജമാനൻ സ്വന്തം സ്വത്ത് പോലെ പലർക്കായി വിൽക്കുന്നത് ഈ പുസ്തകത്തിൽ പലയിടത്തും കാണാം. ഇങ്ങനെ വിൽക്കപ്പെടുന്നവർ പിന്നീട് ഒരിക്കലും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണുകയോ അവരുടെ വിവരങ്ങൾ അറിയുകയോ ചെയ്യുന്നില്ല.

കുണ്ടയുടെ മകളാണ് കിസ്സി. തെൻറ ക്രൂരനായ യജമാനനിൽ നിന്നും അവൾക്ക് ജനിക്കുന്ന മകനാണ് 'ചിക്കൻ ജോർജ്'. കുണ്ട കിസ്സിയിലേക്ക് കൈമാറിയത് ജോർജ് വഴി ടോം, സിന്തിയ, ബെർത്ത എന്നിവരിലൂടെ കഥാകാരനിലേക്ക് എത്തിച്ചേരുകയാണ്. ഹെയ്ലയുടെ മുതുമുത്തച്ഛനും ഇരുമ്പു പണിക്കാരനുമായ ടോം മുറെ അമേരിക്കൻ ആഭ്യന്തര യുദ്ധത്തിന് ശേഷം അടിമത്തം നിരോധിച്ചതോടെ സ്വതന്ത്രനായി. സ്വാതന്ത്ര്യം നേടിയ അടിമകൾ അവരുടെ യജമാനന്മാരുടെ കുടുംബ പേരുകളാലാണ് അറിയപ്പെട്ടത്. അതുകൊണ്ട് കിേൻറ എന്ന കുടുംബപ്പേര് ഇന്ന് രേഖകളിലില്ല.

അമേരിക്കയെ ഇളക്കിമറിച്ച കൊടുങ്കാറ്റ്

ഹെയ്‌ലി തന്നെ തിരക്കഥയെഴുതിയാണ് എ.ബി.സി ടിവി ചാനൽ ഈ നോവലിനെ അടിസ്ഥാനമാക്കി മിനി സീരീസ് നിർമ്മിച്ചത്. 12 മണിക്കൂർ സംപ്രേഷണം ചെയ്ത 8 എപ്പിസോഡുകൾ അമേരിക്കയെ ഇളക്കി മറിച്ച കൊടുങ്കാറ്റായി. സംഗീത പരിപാടികൾ, പ്രധാന കായിക മത്സരങ്ങൾ തുടങ്ങിയവ റദ്ദാക്കപ്പെട്ടു. എല്ലാവരും ടി. വി സ്ക്രീനിനു മുന്നിൽ ഒട്ടിച്ചുവെക്കപ്പെട്ടവരെ പോലെയായി. ടെലിവിഷൻ രംഗത്തെ ഓസ്കർ എന്നറിയപ്പെടുന്ന എമ്മി അവാർഡുകളിൽ 14 എണ്ണം (37 നോമിനേഷനുകൾ) ഈ സീരീസ് നേടി.

അമേരിക്കക്കാരെ, പ്രത്യേകിച്ചും വെള്ളക്കാരെ അപരചേതോവികാരങ്ങള്‍ ഗ്രഹിക്കാന്‍ സന്മനസ്സുള്ളവരായും (understanding) സൂക്ഷ്മ സംവേദനക്ഷമതയുള്ളവരായും (Sensitivity) മാറ്റാൻ 'റൂട്ട്സ്' സഹായിച്ചു എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. 44 വർഷം മുമ്പ് പ്രസിദ്ധീകരിച്ച ഈ പുസ്തകം പുലിറ്റ്സർ പ്രൈസ് നേടുകയും ന്യൂയോർക്ക് ടൈംസിെൻറ ബെസ്റ്റ് സെല്ലർ ചാർട്ടുകളിൽ നമ്പർ വൺ ആയി 22 ആഴ്ചകളോളം നിലനിൽക്കുകയും ചെയ്തു.


ഇരുന്നൂറോളം സർവകലാശാലകൾ റൂട്ട്സ് ടിവി സീരീസ് കണ്ട വിദ്യാർഥികൾക്ക് അക്കാദമിക് ക്രഡിറ്റ്സ് നൽകി. ഇന്നും ഈ കൃതിയുടെ ഭാഗങ്ങൾ നഴ്സറി മുതൽ കോളജ് വരെ പഠനോപകരണങ്ങൾ (Teaching Tool) ആയി ഉപയോഗിക്കുന്നുണ്ട്. അക്കാലത്ത് ജനിച്ച പല ആൺകുട്ടികൾക്കും കുണ്ട എന്നും പെൺകുട്ടികൾക്ക് കിസ്സി എന്നും പേരിട്ടു. തങ്ങളുടെ വംശവൃക്ഷത്തിെൻറ ചില്ലകൾ തിരയുന്ന ശാസ്ത്രമായ ജീനിയോളജി ഇക്കാലത്താണ് ഏറ്റവും ജനപ്രിയമായത്.

അതേ കടലിലൂടെ ഒരു യാത്ര

1967 സെപ്റ്റംബർ 29ന് മെറിലാൻറിലെ അനാപൊലിസിലെ തുറമുഖത്ത് നിന്നു കൊണ്ട് 200 വർഷം മുമ്പ് തെൻറ പൂർവ്വ പിതാവായ കുണ്ട ചങ്ങലയിൽ ബന്ധിക്കപ്പെട്ട് വന്നിറങ്ങിയ ഇടം സന്ദർശിച്ചതിനെപ്പറ്റി വളരെ വികാരപരമായി ഹെയ്ലി എഴുതിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേക്ക് കുണ്ട നടത്തിയ കടൽ യാത്രയുടെ കാഠിന്യം അനുഭവിക്കാനായി അദ്ദേഹം ഇത്തരത്തിൽ ഒരു കപ്പലിൽ യാത്ര നടത്തുകയും ചെയ്തു.

പുസ്തകം ഹിറ്റായതിനെ തുടർന്ന് ഹെയ്ലിക്ക് ലോകത്തിെൻറ പല ഭാഗത്ത് നിന്നായി 16 ഡോക്ടറേറുകൾ ഉൾപ്പടെ ധാരാളം അവാർഡുകൾ ലഭിച്ചു. കോളേജ് പഠനം പകുതി വഴിയിൽ നിർത്തിയ അദ്ദേഹം അമേരിക്കൻ കോസ്റ്റ്ഗാർഡിൽ ഒരു പാചകക്കാരൻ ആയി തുടങ്ങി പിന്നീട് പത്രപ്രവർത്തനത്തിലേക്ക് തിരിയുകയായിരുന്നു. റീഡേഴ്സ് ഡൈജസ്റ്റ് മാസികയുടെ സീനിയർ എഡിറ്റർ ആയി കുറേക്കാലം ജോലി ചെയ്തു. 37 ഭാഷകളിലേക്ക് 'റൂട്ട്സ്' പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ടി.വി സീരീസും. 'ഓട്ടോബയോഗ്രഫി ഒാഫ് മാൽകം എക്സ്' എന്ന പുസ്തകമാണ് ആദ്യ കൃതി. തെൻറ അമ്മയുടെ കുടുംബ ചരിത്രം പറയുന്ന 'ക്വീൻ -ദി സ്റ്റോറി ഓഫ് ആൻ അമേരിക്കൻ ഫാമിലി' എന്ന നോവൽ അദ്ദേഹത്തിെൻറ മരണ ശേഷം പ്രസിദ്ധീകരിച്ചതാണ്.


'റൂട്ട്സ്' വൻ വിജയമായ ശേഷം 1977ഏപ്രിലിൽ ഹെയ്‌ലി രണ്ടാമതും ജുഫറേയിലേക്ക് വന്നു. 20 മില്യൺ അടിമകളെ പടിഞ്ഞാറൻ ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ട് പോയിട്ടുണ്ട്. അവരിൽ ഏഴാം തലമുറക്കാരനായ ഒരാൾ തങ്ങളുടെ കഥ പറഞ്ഞ് ലോകപ്രശസ്തനായ ശേഷം മടങ്ങിവന്നത് ആ നാട്ടുകാരിൽ അത്ഭുതവും അഭിമാനവും സൃഷ്ടിച്ചു. ഗാമ്പിയൻ ഗവൺമെൻറ് ജുഫറേ എന്ന ഗ്രാമം ദേശീയ സ്മാരകമായി പ്രഖ്യാപിച്ചു. ലോകത്തിെൻറ പല ഭാഗത്ത് നിന്ന് ഈ ഗ്രാമം കാണാനായി സന്ദർശകൾ ഒഴുകിയെത്തി. അവസാനം ഇവരുടെ എണ്ണം ക്രമാതീതമായതോടെ ഈ സന്ദർശനം ആഴ്ചയിൽ രണ്ടുദിവസമായി ചുരുക്കേണ്ടി വന്നു.

ഇന്ന് അമേരിക്കയിൽ ജീവിക്കുന്നവരിൽ ആദിവാസികൾ (Native Americans) ഒഴികെയുള്ള ഓരോ ആളുടെയും പൂർവ പിതാക്കൾ ഒരിക്കൽ കപ്പലിലോ വിമാനത്തിലോ കുടിയേറ്റക്കാരനായോ അടിമയായോ വന്നിറങ്ങിയവരാകണം. അങ്ങജനെ നോക്കുമ്പോൾ എല്ലാ കുടുബങ്ങളും ഒരു പോലെയാണ്. ഈ സത്യം എല്ലാവരും ഹൃദയത്തിലേറ്റിയാൽ ലോകം കുറേക്കൂടി സുന്ദരമായ ഒരിടമായി മാറും!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.