ഒരുകാലത്ത് ഇന്ത്യയിലുടനീളം വേരുണ്ടായിരുന്ന തീവ്ര വിപ്ലവപ്രസ്ഥാനത്തെയും, അതിൽ അറിഞ്ഞോ അറിയാതെയോ ഭാഗമായ ഏഴു ചെറുപ്പക്കാരുടെയും കഥയാണ് കരുണാകരെൻറ ‘യുവാവായിരുന്ന ഒൻപതു വർഷം’.കഥ പറയുമ്പോൾ ഒരു കേന്ദ്രവിഷയമുണ്ടാകാം. ചില്ലകൾ പോലെ അതിനോടനുബന്ധിക്കുന്ന കാര്യങ്ങൾ ചേർന്ന് നിൽക്കുന്നുണ്ടാവാം. എന്നാൽ ഈ നോവലിൽ ഇഴ പിരിക്കാനാകാത്ത വിധം അനേകവിഷയങ്ങൾ വ്യക്തതയോടെ നിൽക്കുകയാണ്. കേരളത്തിൽ നക്‌സൽ പ്രസ്ഥാനമുണ്ടാക്കിയ സ്വാധീനവും അതിലുൾപ്പെട്ടവർ മരണം വരെ ആ ആശയങ്ങളുടെ സ്വാധീനവുമായി ജീവിച്ചതെങ്ങനെയെന്നും ഏറ്റവും വിശ്വസനീയമായി അവതരിപ്പിക്കുകയാണ് ഇൗ നോവൽ. ഇതിൽ ചരിത്രം സത്യവും ഭാവനയും വേർപിരിക്കാനാവാത്ത വിധം ബന്ധിതമാണ്.
സ്വപ്‌നങ്ങൾ കൊണ്ട് സമൃദ്ധമാണ് ഇൗ പുസ്തകം. ഇതിലെ ഒട്ടു മിക്ക കഥാപാത്രങ്ങളും നല്ലതും ചീത്തയുമായ ഒരുപാട് സ്വപ്നസഞ്ചാരങ്ങളിൽ പെടുന്നുണ്ട്. നോവലിസ്റ്റ് അടുത്ത് നൽകിയ ഒരു അഭിമുഖത്തിൽ, ‘സ്വപ്നങ്ങളിലാണ് എെൻറ ഉറക്കം പായ വിരിക്കുന്നത്’ എന്ന് പറയുന്നുണ്ട്. അത് ഒരു പ്രഖ്യാപനമാണ്.
യാത്രകൾ, പുതിയ പുതിയ പ്രദേശങ്ങൾ, മനുഷ്യൻ ഏത് സാഹചര്യത്തിലും കൈവിടാത്ത ശീലങ്ങൾ, ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന കവിതാശലകങ്ങൾ, രതി ആഖ്യാനങ്ങൾ, പുറപ്പെട്ടിടത്ത് തിരിച്ചെത്തുന്നവെൻറ നിസ്സഹായത എല്ലാം മനോഹരമായി കരുണാകരൻ അവതരിപ്പിച്ചിരിക്കുന്നു.
ലോകത്തിെൻറ പലയിടങ്ങളിൽ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങൾ നോവൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഭൂപ്രകൃതിയും, രാഷ്ട്രീയ മാറ്റങ്ങളും ഒന്നിൽ നിന്നൊന്നിലേക്കെന്ന വിധം ട്രിപ്പീസ് കളിക്കാരെൻറ വഴക്കത്തോടെ ചാടി മാറുന്നത് അദ്ഭുതത്തോടെ മാത്രമേ വായിക്കാൻ സാധിക്കൂ. നോവലിെൻറ തുടക്കത്തിൽ ‘ഒരാളെ കൊല്ലാൻ അയാളെ അറിയണമെന്നില്ല’ എന്ന പ്രസ്താവനയോടെ ഒരധ്യായം തുടങ്ങുന്നുണ്ട്. നോവൽ അവസാനിക്കാറാവുമ്പോഴേക്കും അതേ കഥാപാത്രം മറ്റൊരു തിരിച്ചറിവിൽ എത്തുന്നുണ്ട്.
‘കാരണങ്ങളൊന്നുമില്ലാതെ മർദിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നതിലെ അസംബന്ധം ആ നിമിഷം മുതൽ എന്നെ കൂടുതൽ ഭയപ്പെടുത്തി’ എന്നയാൾ പറയുന്നിടത്ത് അത് വരെ അയാളുടെ ജീവിതത്തിൽ നടന്ന സംഭവങ്ങളുടെ അർഥശൂന്യത വെളിവാക്കപ്പെടുന്നുണ്ട്. ഇനിയുമൊരിക്കൽ കൂടി വായിക്കാൻ പ്രേരിപ്പിക്കുന്ന കാവ്യഭംഗി ഈ നോവലിനുള്ളത്, നോവലിസ്റ്റ് കവി കൂടിയായതു കൊണ്ടാണെന്ന് പറയാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.