സമഗ്രമാകട്ടെ വായനകൾ

പട്ടാഭിഷേകത്തിനുശേഷം ശ്രീരാമനെ സന്ദർശിക്കാൻ കൗശികൻ, അഗസ്ത്യൻ, വസിഷ്ഠൻ, വിശ്വാമിത്രൻ, ജമദഗ്നി, ഗൗതമൻ, ധൗമ്യൻ, അത്രി, കാശ്യപൻ, ഭരദ്വാജൻ തുടങ്ങിയ മുനിമാർ എത്തി. രാവണനെയും പുത്രൻ മേഘനാഥനെയും വധിച്ച രാമലക്ഷ്മണന്മാരുടെ പരാക്രമത്തെ അവർ വാഴ്ത്തി. രാക്ഷസകുലത്തിെൻറ ഉൽപത്തിയും വികാസവും രാമനെ കേൾപ്പിച്ചു.

വിശ്രവസ്സിന്റെ മറ്റൊരു പുത്രനായ വൈശ്രവണൻ (കുബേരൻ) നേടിയെടുത്ത ലങ്കയുടെ ഭരണാധികാരവും പുഷ്പകവിമാനവും അഷ്ടദിക്പാലക പദവിയുമെല്ലാമാണ് രാവണനെ പ്രചോദിതനാക്കുന്നത്. തുടർന്നാണ് തന്റെ സഹോദരന്മാരായ കുംഭകർണൻ, വിഭീഷണൻ എന്നിവരോടൊപ്പം തപസ്സുചെയ്ത് ദിവ്യശക്തിയാർജിക്കാൻ അദ്ദേഹം തീരുമാനിക്കുന്നത്.

നിശ്ചയദാർഢ്യം കൈവിടാതെ പഞ്ചാഗ്നിമധ്യത്തിൽ രാവണൻ കൊടുംതപസ്സ് ചെയ്തു. ആയിരം വർഷം കൂടുമ്പോൾ തന്റെ പത്ത് തലകളിൽ ഓരോന്നുവീതം അദ്ദേഹം അഗ്നിയിൽ ഹോമിച്ചു. പത്താമത്തെ തലയും വെട്ടാനുറച്ചപ്പോൾ ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ട് അത് തടഞ്ഞു. മനുഷ്യരൊഴികെ മറ്റാരാലും താൻ വധിക്കപ്പെടുകയില്ലെന്ന വരം രാവണൻ നേടിയെടുത്തു.

വരം ലഭിച്ചശേഷം രാവണൻ സഹോദരസ്ഥാനീയനായ വൈശ്രവണനെ തോൽപിച്ച് ലങ്ക പിടിച്ചടക്കി. പുഷ്പകവിമാനവും തട്ടിയെടുത്തു. ഒരിക്കൽ ശരവണദേശത്തിലൂടെ സഞ്ചരിക്കവേ വിമാനം ഒരിടത്ത് ഇളകാതെ ഉറച്ചുനിന്നു. ശിവൻ നൃത്തമാടുന്ന സ്ഥലമാണിതെന്നും ഇവിടെ വരാൻപാടില്ലെന്നും വാനരവേഷത്തിൽവന്ന് ശിവവാഹനമായ നന്ദികേശ്വരൻ അറിയിച്ചപ്പോൾ രാവണൻ അപഹസിക്കുകയാണുണ്ടായത്. വാനരന്മാരാൽ കുലനാശം ഉണ്ടാകുമെന്ന ശാപവും അവിടെവെച്ച് അദ്ദേഹത്തിന് കിട്ടി.

തുടർന്ന് മാർഗതടസ്സമുണ്ടാക്കിയ കൈലാസമിളക്കി മാറ്റാൻ രാവണൻ പരിശ്രമിച്ചു. നിജഃസ്ഥിതിയറിഞ്ഞ പരമേശ്വരൻ തന്റെ പാദത്തിലെ പെരുവിരൽ ഒന്നമർത്തിയപ്പോൾ ഇരുപത് കൈകളും അതിനടിയിൽപെട്ടുപോയ രാവണൻ ഉറക്കെ നിലവിളിച്ചു. ചെയ്തതെറ്റിന് മാപ്പിരന്നും ഭജിച്ചും അദ്ദേഹം ശിവഭഗവാനെ സംപ്രീതനാക്കി. അങ്ങനെയാണ് ചന്ദ്രഹാസം എന്നവാൾ അദ്ദേഹത്തിന് ലഭിക്കുന്നത്. സന്ധ്യാവന്ദനം നടത്തുന്ന ബാലിയുടെ വാലിൽക്കുടുങ്ങിയ രാവണൻ ഒടുവിൽ അദ്ദേഹവുമായി അനുരഞ്ജനത്തിലെത്തുന്നുണ്ട്. ഇത്തരം തിരിച്ചടികൾക്ക് പുറമേ രാവണന് നിരവധി ശാപങ്ങളും കിട്ടിയിട്ടുണ്ട്.

ശ്രീരാമപട്ടാഭിഷേകത്തോടെ സമാപിക്കുന്ന യുദ്ധകാണ്ഡത്തിൽ തീരുന്നതാണ് ഭൂരിപക്ഷം മലയാളികളുടെയും രാമായണപാരായണശീലം! ഭരണാധികാരി, പോരാളി, വനവാസി, പുരുഷൻ, ഭർത്താവ്, അച്ഛൻ, മകൻ, ശിഷ്യൻ എന്നീ നിലകളിലുള്ള ശ്രീരാമചന്ദ്രന്റെ സമഗ്രവ്യക്തിഭാവം രാമായണത്തിലെ ഉത്തരകാണ്ഡംകൂടി പരിശോധിക്കാതെ നമുക്ക് ലഭിക്കുകയില്ല.

സപ്തർഷികളിലൊരാളായ പുലസ്ത്യന്റെ പൗത്രനായ രാവണന് കുലമഹിമയും വംശപാരമ്പര്യവും മഹത്ത്വവും വേണ്ടുവോളമുണ്ടെന്ന് അദ്ദേഹത്തെ പ്രതിയോഗിസ്ഥാനത്ത് നിർത്തി അധിക്ഷേപിക്കുന്നവർക്കെല്ലാം ബോധ്യപ്പെടും. മുമ്പ് തുടങ്ങിവെച്ച അനീതിപരമ്പരകളിലൂടെ ഒരുപാട് മുന്നേറുന്ന ശ്രീരാമനെയാണ് ഉത്തരകാണ്ഡത്തിൽ നമുക്ക് കാണാൻ കഴിയുക. 

Tags:    
News Summary - Readings Be thorough

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.