സീതാപരിത്യാഗം

ഗംഗാ നദീതീരത്തെ മുനീശ്വരന്മാരുടെ പുണ്യാശ്രമങ്ങൾ സന്ദർശിക്കാനും കുറച്ചുദിവസം അവിടെ താമസിക്കാനും തന്റെ ഉള്ളിലുള്ള അതിയായ ആഗ്രഹം ഒരിക്കൽ സീതാദേവി ശ്രീരാമനോട് തുറന്നുപറഞ്ഞു. അടുത്ത ദിവസംതന്നെ പുറപ്പെട്ടുകൊള്ളാൻ ശ്രീരാമൻ അനുമതിയേകുകയും ചെയ്തു. തുടർന്ന് അരമനയുടെ വിശാലശാലയിലേക്കെഴുന്നള്ളിയപ്പോൾ അവിടെ ഒത്തുകൂടിയവർക്കിടയിൽ തന്റെ വിശ്വസ്തദൂതനായ ഭദ്രനെ കണ്ടു. ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള പ്രജകൾ തന്റെ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നുവെന്നും കുടുംബാംഗങ്ങളെക്കുറിച്ച് എന്തുപറയുന്നുവെന്നും അന്വേഷിച്ചു.

രാവണൻ തട്ടിക്കൊണ്ടുപോയി അടിമയെപ്പോലെ പാർപ്പിച്ച സീതയെ ശ്രീരാമൻ വെറുക്കാത്തതെന്തുകൊണ്ടാണെന്നും മറ്റൊരാളുടെ അധീനതയിൽ അനേക ദിവസമിരുന്നാലും തങ്ങളുടെ ഭാര്യമാരെ രാജാവ് ചെയ്തതുപോലെ സ്വീകരിച്ച് പൊറുപ്പിക്കേണ്ടിവരുമെന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ടെന്നും ഭദ്രൻ പറഞ്ഞു. ഇതുകേട്ട് വേദനപൂണ്ട ശ്രീരാമൻ വാല്മീകി ആശ്രമത്തിന് സമീപത്തുള്ള ഒഴിഞ്ഞപ്രദേശത്ത് സീതയെ ഉപേക്ഷിക്കാൻ ലക്ഷ്മണന് കർശന നിർദേശം നൽകി. മാർഗമധ്യേ കാര്യങ്ങളെല്ലാം മനസ്സിലാക്കിയ സീത, വിധാതാവ് തന്നെ സൃഷ്ടിച്ചത് ദുഃഖിക്കാൻ മാത്രമാണെന്ന് നെടുവീർപ്പിട്ട് രാജശാസന നിറവേറ്റാൻ ലക്ഷ്മണനോട് ആവശ്യപ്പെട്ടു. ഗംഗയുടെ തെക്കേക്കരയിൽ രാമനെ വിളിച്ച് നെഞ്ചുപൊട്ടിക്കരയുന്ന സീതയെ വാല്മീകിമഹർഷിയാണ് സ്വന്തം ആശ്രമത്തിലേക്ക് ആനയിക്കുന്നത്.

സൂര്യചന്ദ്രന്മാർ, ദേവേശ്രഷ്ഠന്മാർ, ഗന്ധർവന്മാർ, മാമുനീന്ദ്രന്മാർ എന്നിവരുടെ മുന്നിൽവെച്ച് ഇന്ദ്രനും അഗ്നിയും വായുവും സീത പരിശുദ്ധയാണെന്ന് സാക്ഷ്യപ്പെടുത്തിയതിനുശേഷം തന്റെ മനസ്സാക്ഷിയനുസരിച്ചാണ് ശ്രീരാമൻ സീതയെ കൈക്കൊള്ളുന്നത്. ഇങ്ങനെ പ്രപഞ്ചശക്തികളുടെ സാക്ഷ്യവും ആത്മബോധ്യവുമുള്ള വസ്തുതയാണ് പിന്നീടുണ്ടായ ജനാപവാദത്തിൽ ശിഥിലമാകുന്നത്. അപവാദത്തെക്കാൾ അതിനെ സാധൂകരിക്കുമാറ് ഗർഭിണിയായ തന്നെ സത്യാവസ്ഥ വെളിപ്പെടുത്താതെ നിസ്സങ്കോചം കാട്ടിൽ വലിച്ചെറിഞ്ഞ ശ്രീരാമന്റെ ചെയ്തി സീതയിൽ കനത്ത ആഘാതമാണ് ഉളവാക്കിയത്.

വികലവും ക്രൂരവും നിന്ദ്യവും നിർദയവുമായ അധികാരപ്രയോഗമാണ് സീതയെന്ന സ്ത്രീയിൽ, ഗർഭിണിയായ ഭാര്യയിൽ ശ്രീരാമൻ നടത്തിയത്! പാരിടത്തിൽ അകീർത്തി പരക്കുന്നിടത്തോളം അധോഗതിയാണെന്ന് ബാലിവധത്തിലോ ശംബൂകഹത്യയിലോ രാമന് തോന്നിയില്ല. മുഖ്യധർമത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടാകേണ്ടൊരു ഭരണാധികാരി ജനാപവാദങ്ങളെ ഹിതപരിശോധനയിലൂടെ വിലയിരുത്തുന്നതിനോ പൗരസമക്ഷം പ്രതിജ്ഞ ചെയ്യിപ്പിച്ച് തദനുസൃതമായ നടപടികൾ കൈക്കൊള്ളുന്നതിനോ തയാറായില്ല.

ശ്രീരാമൻ തനിക്ക് നിഷേധിച്ച സമത്വം, നീതി, ധർമം, സ്വാതന്ത്ര്യം തുടങ്ങിയവയുടെ ആദിമാതൃകകൾ അദ്ദേഹത്തിന്റെ വംശാവലിയുടെ ഉള്ളടക്കത്തിൽ ദർശിക്കുന്ന സീതയെ തന്റെ 'ചിന്താവിഷ്ടയായ സീത'യിൽ കുമാരനാശാൻ അവതരിപ്പിക്കുന്നുണ്ട്. സ്ത്രീ, ഭാര്യ, രാജ്ഞി, അമ്മ, പ്രജ എന്നീനിലകളിൽ അനുഭവിച്ച അനീതിയും നെറികേടുകളുമെല്ലാം അതിൽ വിചാരവിമർശനത്തിന് വിധേയമാക്കുന്നുണ്ട്.

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.