ലക്ഷ്മണോപദേശം

നിരവധി സംവാദങ്ങളും നീതിവാക്യങ്ങളും തത്ത്വോപദേശങ്ങളും സ്​തുതികളും ആഖ്യാനങ്ങളുംകൊണ്ട് നിറഞ്ഞ ഇതിഹാസകാവ്യമാണ് രാമായണം. അതിൽ തത്ത്വോപദേശത്തിന് വലിയ സ്​ഥാനമുണ്ട്. ജീവിതത്തിെൻറ നിർണായകമായൊരു സന്ദർഭത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ അതിെൻറ സ്വരൂപവും സ്വഭാവവും തിരിച്ചറിഞ്ഞ് ചിന്തകളും പ്രതികാരവും വിലാപവുമില്ലാതെ അഭിമുഖീകരിക്കുന്നതിനും അതിക്രമിക്കുന്നതിനും മനുഷ്യരാശിയെ സജ്ജമാക്കുന്നതാണ് രാമായണത്തിലെ ഉപദേശഭാഗങ്ങൾ.

ലക്ഷ്മണോപദേശം, താരോപദേശം എന്നിവ ഇത്തരത്തിൽ പ്രസക്തമാണ്. പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെ സമീപിക്കുക, അതിെൻറ കാര്യകാരണങ്ങൾ വിശകലനം ചെയ്യുക, എന്തുകൊണ്ടാണത് പ്രശ്നമായി തുടരുന്നതെന്ന് പരിശോധിക്കുക, അതിലൂടെ അതിെന്റ പരിഹാരം ഏകാഗ്രവും പ്രശാന്തവും വിശാലവുമായ മനസ്സോടെ കണ്ടെത്തുക, നമ്മുടെ മനോവീര്യവും അറിവും കർമശേഷിയുംകൊണ്ട് അതിനെ അതിക്രമിക്കുക– തത്ത്വോപദേശങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ ഇങ്ങനെ സംഗ്രഹിക്കാം. രാമായണത്തിലെ ലക്ഷ്മണോപദേശത്തെ ഈ ദൃഷ്​ടിയിലാണ് മനസ്സിലാക്കേണ്ടത്.

ഭ്രാന്തുപിടിച്ച മനസ്സുള്ളവനും വൃദ്ധനും സ്​ത്രീജിതനുമായ ദശരഥനെയും അഭിഷേകത്തിന് തടസ്സം നിൽക്കുന്നവരെയും വധിച്ചാണെങ്കിലും ശ്രീരാമപട്ടാഭിഷേകം നടത്തുന്നതിനുള്ള കഴിവും പ്രാപ്തിയും തനിക്കുണ്ടെന്നും പറഞ്ഞ് ലക്ഷ്മണൻ മൂന്നുലോകങ്ങളും ദഹിപ്പിക്കുന്ന കോപത്തോടെ തിളച്ചുമറിയുകയാണ്. അതെല്ലാം കണ്ടുനിന്ന ശ്രീരാമൻ തൂമന്ദഹാസത്തോടെ തന്റെ സഹോദരനെ ചേർത്തുപിടിച്ച് കാരുണ്യവായ്പോടെ നൽകുന്ന ഉപദേശം സന്ദർഭോചിതവും സാരസമ്പുഷ്​ടവും ലോകോത്തരവുമാണ്. നാമെല്ലാം കൊണ്ടാടുന്ന ഈ ജീവിതത്തിെന്റ യാഥാർഥ്യം, അതിൽ വന്നുചേരുന്ന വിവിധങ്ങളായ അനുഭവങ്ങൾ, അവയുടെ പ്രവർത്തനസ്വഭാവം, പ്രതികൂല സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടുന്ന പ്രകാരം, അതിനെ വൈകാരികമായി സമീപിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ, അവയെ അതിക്രമിക്കാൻ കഴിയുന്ന വിവേകം കൈവരിക്കൽ എന്നിവയാണ് ഉപദേശത്തിെന്റ ഉള്ളടക്കം.

ജീവിതത്തെക്കുറിച്ച് നമ്മൾ കെട്ടിപ്പടുത്ത അയാഥാർഥ്യവും ചമൽക്കാരപൂർണവുമായ കൽപനകൾ ഇവിടെ കെട്ടഴിഞ്ഞുവീഴുന്നു. ജീവിതയാഥാർഥ്യങ്ങളെ തനത് ഭാവത്തിലും നിലവാരത്തിലുമാണ് ഇവിടെ വിലയിരുത്തുന്നത്. തീയിൽ ചൂടാക്കിയ ലോഹത്തിനു മുകളിലെ വെള്ളത്തുള്ളിപോലെ എന്നാണ് മനുഷ്യജീവിതത്തിെന്റ ക്ഷണികതയെ ഉദാഹരിക്കുന്നത്. പാമ്പിെന്റ വായിലകപ്പെട്ട തവള ആഹാരത്തിന് വായ തുറക്കുന്നതുപോലെയാണ് വന്നുപോയ്ക്കൊണ്ടിരിക്കുന്ന സമ്പത്തും യൗവനവും സുഖങ്ങളും മനുഷ്യർ തേടിപ്പിടിക്കുന്നത്. മായാസമുദ്രത്തിൽ മുങ്ങിക്കിടക്കുന്നതുകൊണ്ട് ആയുസ്സ് പോകുന്നതും അറിയുന്നില്ല.

വഴിയമ്പലത്തിലെ ഒത്തുചേരൽപോലെ, ഓരോ കരയിലും തട്ടിത്തടഞ്ഞ് ഒഴുകിപ്പോകുന്ന പൊങ്ങുതടികൾപോലെയാണ് അൽപകാലംകൊണ്ട് നമ്മൾ ഇവിടെ കെട്ടിപ്പൊക്കുന്ന ബന്ധങ്ങൾ. രോഗവും ജരയും ശരീരത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. മരണം തക്കംപാർത്ത് ഉള്ളിൽ വസിക്കുന്നു. ബ്രാഹ്മണൻ, രാജാവ്, ആഢ്യൻ എന്നിങ്ങനെ അഭിമാനിച്ചുകൊണ്ടിരിക്കുമ്പോളായിരിക്കും ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകുന്നതും വെന്തു വെണ്ണീറാകുന്നതും മണ്ണിൽ കൃമികളാകുന്നതും. അസ്​ഥിരവും ക്ഷണികവുമായി ജീവിതത്തെ വിലയിരുത്തുന്നത് അതിെൻറ സ്വാഭാവികതയെ, പ്രസാദാത്മകതയെ, നൈസർഗികമായ ചാരുതയെ അപ്രസക്തമാക്കുന്നതിനോ നിരാകരിക്കുന്നതിനോ അല്ല.

ഇത്തരം യാഥാർഥ്യങ്ങളോട് മുഖംതിരിച്ചു നിൽക്കുന്ന വിനാശകരവും സങ്കുചിതവുമായ വീക്ഷണങ്ങളും പൊതുബോധവുമൊക്കെ വിചാരണ ചെയ്യുന്നതിനാണ്; ഉൾക്കാഴ്ചകൾക്ക് വേരും ചിറകുകളും നൽകുന്നതിനാണ്. ജീവിതത്തെക്കുറിച്ച് ഇത്തരം ആഴമേറിയ അവബോധം നമുക്കും സമൂഹത്തിനും പ്രകൃതിക്കും ഹിതകരമായിരിക്കുമെന്നു തന്നെയാണ് ലോകത്തിലെ വിശുദ്ധഗ്രന്ഥങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നത്. 

Tags:    
News Summary - ramayana masam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.