ഒരു മാനസാന്തരത്തിന്‍റെ കഥ

ഭരദ്വാജമഹർഷിയുടെ ആശ്രമം സന്ദർശിച്ച ശേഷം രാമലക്ഷ്മണന്മാരും സീതയും നേരെ പോയത് ചിത്രകൂട പർവതത്തിലുള്ള വാത്മീകി മഹർഷിയുടെ ആശ്രമത്തിലേക്കായിരുന്നു. അവരെ ആനന്ദാശ്രുക്കളോടെ, ഭക്ത്യാദരങ്ങളോടെ വാത്മീകി മഹർഷി സ്വീകരിച്ചാനയിച്ചു. താനുൾക്കൊണ്ട രാമതത്ത്വത്തെ വിസ്​തരിച്ചും സ്​തുതിച്ചും ചാരിതാർഥ്യമടയുന്ന മുനി ത​​​െൻറ മുൻകാല ജീവിതത്തിലേക്കും മനസ്സ് തുറക്കുന്നുണ്ട്.

പ്രചേതസ്സിന്‍റെ (വരുണന്‍റെ) പത്താമത്തെ പുത്രനായിരുന്നു രത്​നാകരൻ. ദുർജന സംസർഗം മൂലം സദ്ഗുണങ്ങളെല്ലാം കളഞ്ഞുകുളിച്ച അദ്ദേഹം വേട്ടയാടിയും കവർച്ച നടത്തിയും ഉപജീവനം കഴിച്ചുപോന്നു. ഒരിക്കൽ ആ വനത്തിലൂടെ വന്ന സപ്തർഷികളെ അദ്ദേഹം തടഞ്ഞുനിർത്തി. ഇത്തരം പാപപങ്കില ജീവിതം നയിക്കുന്നതിന്‍റെ കാരണം മുനിമാർ അന്വേഷിച്ചപ്പോൾ കുടുംബം പുലർത്താനെന്നായിരുന്നു രത്നാകരന്‍റെ മറുപടി. 'കവർച്ച ചെയ്തുണ്ടാക്കുന്ന സമ്പാദ്യം നീ അവർക്ക് കൊടുക്കുന്നു.

നിന്‍റെ പാപത്തിന്‍റെ പങ്കും അവർ സ്വീകരിക്കുമോ' എന്ന് ഋഷിമാർ ചോദിച്ചപ്പോൾ തീർച്ചയായും എന്ന് അയാൾ മറുപടി നൽകി. ആയത് ചോദിച്ചുവരാനും അതുവരെ തങ്ങൾ ഇവിടെ കാത്തുനിൽക്കാമെന്നും സപ്തർഷികൾ പറഞ്ഞു. അയാൾ ഓടിച്ചെന്ന് മുനിമാരുടെ ചോദ്യം കുടുംബാംഗങ്ങളോട് ആവർത്തിച്ചു. ചെയ്യുന്ന കർമങ്ങളുടെ ഫലം അനുഭവിക്കുന്നത് കർത്താവാണ്. അവനവൻ ചെയ്യുന്ന കർമത്തിന്‍റെ ഫലം സ്വയമനുഭവിച്ചേ മതിയാകൂ എന്നാണ് അവരിൽനിന്ന് കിട്ടിയ ഉത്തരം.   

അത് രത്നാകരന്‍റെ ഉൾക്കണ്ണ് തുറപ്പിച്ചു. അദ്ദേഹം ഋഷികളുടെ അടുത്തേക്കോടിച്ചെന്ന് പാദങ്ങളിൽ വീണു. ചെയ്തുകൂട്ടിയ മഹാപരാധങ്ങളിൽ നിന്ന് രക്ഷിക്കണമെന്ന് രത്നാകരൻ മുനിമാരോട് യാചിച്ചു. തുടർന്ന് സപ്തർഷികൾ അദ്ദേഹത്തിന് താരകമന്ത്രം (രാമമന്ത്രം) ഉപദേശിച്ച് അത് നിരന്തരം ജപിക്കാൻ ആവശ്യപ്പെട്ട് മടങ്ങി. ആ മന്ത്രം ജപിച്ച് വർഷങ്ങളോളം അവിടെത്തന്നെ ഇരിപ്പുറപ്പിച്ച അദ്ദേഹം തന്നെ ചിതൽപ്പുറ്റ് വന്ന് മൂടിയതു പോലും അറിഞ്ഞില്ല. അനേക വർഷങ്ങൾക്കു ശേഷം വീണ്ടും അതുവഴി വന്ന സപ്തർഷിമാർ ആ ചിതൽപ്പുറ്റ് പിളർത്തി രത്നാകരനെ പുറത്തുകൊണ്ടു വന്നു.

മൂടിയ ചിതൽപ്പുറ്റിൽ നിന്ന് പുറത്തെടുത്തതു കൊണ്ടാണ് തനിക്ക് വാത്മീകി എന്ന പേർ സപ്തർഷികൾ നൽകിയതെന്നു പറഞ്ഞ് തന്‍റെ ചരിതം ഉപസംഹരിച്ചു. ഏതു ചലനവും പ്രതിചലനത്തെ ഉളവാക്കും. അതുകൊണ്ട് കർമഫലത്തെ നിശ്ചയിക്കുന്നത് അതിന്‍റെ ഉറവിടത്തിൽ നിന്ന് പുറപ്പെട്ട ആദ്യചലനങ്ങളാണ്. അങ്ങനെ വരുമ്പോൾ മനുഷ്യരാശി ഇന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും കാരണം മുൻകാല ചെയ്തികൾതന്നെ. അതുകൊണ്ട് വരുംകാലത്തെ അനുകൂലമാക്കിയെടുക്കാൻ ഇന്നുതന്നെ പരിശ്രമിച്ചു തുടങ്ങാം.

മാത്രമല്ല, വ്യക്തിയിൽ നിലീനമായ നന്മയെ തൊട്ടുണർത്തുമ്പോൾ അവനിലെ നൈസർഗികമായ വിവേകം വളരുന്നു, ആഴങ്ങളിലുള്ള അറിവ് ദിവ്യമായ വെളിപാടുപോലെ സ്വയം പ്രകാശിക്കുന്നു. അത്തരമൊരു പരിവർത്തനത്തിന് മനുഷ്യജന്മം സദാസന്നദ്ധമാക്കേണ്ടതിന്‍റെ അനിവാര്യതയെയാണ് മഹത്തുക്കൾ എന്നും ഓർമപ്പെടുത്തുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.