റിട്ട. അധ്യാപകൻ വള്ളിക്കാട്ട് വാസുദേവൻ നൽകിയ വസ്തുവിന്റെ രേഖ കൈമാറ്റ ചടങ്ങ്
പത്ത് സെന്‍റ് ദാനമായി നൽകി വിരമിച്ച അധ്യാപകന്‍; ഇനി അവിടെ രണ്ട് വീടും അംഗൻവാടിയും ഉയരും
ഒറ്റപ്പാലം: സ്വന്തം ഭൂമിയിൽ നിന്ന് പത്ത് സെന്‍റ് മുറിച്ച് ദാനമായി നൽകിയപ്പോൾ റിട്ട. അധ്യാപകന് ലഭിച്ചത് ആത്മസംതൃപ്തി. ഭൂമി ലഭിച്ച രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് എന്ന സ്വപ്നവും പ്രദേശത്തെ അംഗനവാടിക്ക് സ്വന്തം കെട്ടിടവും ഇനി യാഥാർഥ്യമാക്കാം. വേങ്ങശ്ശേരി ചന്ദ്രകാന്തത്തിൽ വള്ളിക്കാട്ട് വാസുദേവനാണ് (74) ഭൂമി ദാനം നൽകി ഏറെക്കാലമായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമാക്കിയത്.
പുലാപ്പറ്റശ്ശേരി വീമ്പൻ കുഴി മീനാക്ഷി ( 56), വേങ്ങശ്ശേരി സ്വദേശി രാധ (52) എന്നിവർക്ക് മൂന്നര സെൻറ് വീതവും വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വീമ്പൻകുഴി പ്രദേശത്തെ അംഗനവാടിക്ക് സ്വന്തം കെട്ടിടത്തിനായി മൂന്ന് സെൻറുമാണ് ഇദ്ദേഹം നൽകിയത്. മാതാവ് പരേതയായ വള്ളിക്കാട്ട് കുഞ്ഞിലക്ഷ്മി അമ്മയുടെ സ്മരണയുടെ ഭാഗമായാണ് ഇദ്ദേഹത്തിന്റെ ഭൂദാനം.
വർഷങ്ങൾക്ക് മുമ്പ് കുടുംബ സ്വത്ത് ഭാഗം വെക്കുമ്പോൾ മനസ്സിലുദിച്ച ആഗ്രഹമാണ് ഭൂദാനത്തിലൂടെ പൂർത്തിയായതെന്ന് വാസുദേവൻ മാഷ് പറഞ്ഞു. അടൂർ പ്രകാശ് റവന്യു മന്ത്രിയായിരിക്കെ അമ്പലപ്പാറയിലെ വില്ലേജ് ഓഫിസിന്റെ ഉദ്‌ഘാടനത്തിനെത്തിയപ്പോൾ സ്ഥലം വിട്ടുനൽകാനുള്ള തീരുമാനം അറിയിച്ചിരുന്നെങ്കിലും വകുപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണം നടന്നില്ലെന്ന് കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡൻറ് കൂടിയായ ഇദ്ദേഹം പറഞ്ഞു.
ചെറുമുണ്ടശ്ശേരി എ.യു.പി സ്‌കൂളിൽനിന്ന് 2008 ൽ പ്രധാനാധ്യാപകനായാണ് വാസുദേവൻ മാസ്റ്റർ വിരമിച്ചത്. ഇതേ സ്‌കൂളിൽ അധ്യാപികയായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ ചന്ദ്രിക 2018ലും വിരമിച്ചു. വാസുദേവൻ മാസ്റ്ററുടെ ഭൂമിദാനത്തിന് ഭാര്യയും മക്കളായ ശ്രുതി, അരുൺ, ആനന്ദ് എന്നിവരും പരിപൂർണ പിന്തുണയുമായി കൂടെയുണ്ട്. കോൺഗ്രസ് പ്രവർത്തകർ വഴിയും സ്വന്തം നിലയിലും അന്വേഷിച്ചാണ് ഭൂരഹിതരായ കുടുംബങ്ങളെ കണ്ടെത്തിയത്. വസ്തുവിന്റെ ആധാരം കൈമാറുന്ന ചടങ്ങിൽ കോൺഗ്രസ് അമ്പലപ്പാറ മണ്ഡലം പ്രസിഡൻറ് കെ.ബി. രമേശ്, ട്രഷറർ ഇ. ഷബീർ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡൻറ് പി. സൂര്യനാരായണൻ, മുൻ പ്രസിഡന്റുമാരായ പ്രദീപ് കുന്നക്കാവ്, പി.എസ്. രാധാകൃഷ്ണൻ, പി ദിവാകരൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ. പ്രിയദർശിനി, പി അബ്ദുൽ കാദർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.