തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതിയിൽ ഇടം കിട്ടാത്ത നേതാക്കൾ അതൃപ്തി രേഖപ്പെടുത്തുന്നതിനിടെ പാർട്ടിയിലെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ പ്രത്യേക ക്ഷണിതാവാക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞ ശേഷമാകും വി.എസിനെ പ്രത്യേക ക്ഷണിതാവായി തീരുമാനിക്കുക.
പ്രായപരിധിയിൽ ഒഴിഞ്ഞ നേതാക്കളിൽ ചിലരെയും ക്ഷണിതാവാക്കാൻ സാധ്യതയുണ്ട്. സി.പി.എമ്മിന്റെ ചരിത്രത്തിലാദ്യമായായിരുന്നു വി.എസ്.അച്യുതാനന്ദന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ രൂപീകരിച്ചത്. വി.എസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ‘വി.എസ് പാർട്ടിയുടെ സ്വത്തല്ലേ’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രതികരണം.
പ്രത്യേക ക്ഷണിതാക്കളെ മധുരയിൽ അടുത്ത മാസം നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം തീരുമാനിക്കുമെന്നാണു പ്രഖ്യാപനം. ഏറെക്കാലമായി വി.എസ് പാർട്ടി നേതൃയോഗങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നില്ല.
കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്. പാര്‍ട്ടിയിലെ ഏറ്റവും സമുന്നത നേതാവായ വി.എസ് ഇപ്പോള്‍ കിടപ്പിലാണ്. കഴിഞ്ഞ തവണയും അദ്ദേഹം പ്രത്യേക ക്ഷണിതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.