തിരുവനന്തപുരം: സമകാലിക രാഷ്ട്രീയ വിവാദങ്ങളും ആരോപണങ്ങളും സാധാരണക്കാരായ പാർട്ടി പ്രവർത്തകരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും തെറ്റുകൾ തിരുത്തി സുതാര്യമായി മുന്നോട്ടുപോകണമെന്നും ഓർമ്മിപ്പിച്ച് മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസും കേന്ദ്ര ഏജൻസികളുടെ അന്വേഷണവും ഉയർത്തിയ രാഷ്ട്രീയ കൊടുങ്കാറ്റുകൾക്കിടെയാണ് അരുൺ കുമാറിന്റെ പ്രതികരണം.
"ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാർ, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം" എന്ന വി.എസിന്റെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചാണ് അരുൺ കുമാർ പാർട്ടി നേതൃത്വത്തിനും പ്രവർത്തകർക്കും സുപ്രധാന സന്ദേശം നൽകിയത്.
ഏതൊരു പ്രതിസന്ധിഘട്ടത്തിലും ഓർക്കേണ്ട അടിസ്ഥാന സത്യം, ഈ പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയർപ്പും നൽകിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണെന്ന് അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.
രാഷ്ട്രീയ വിവാദങ്ങൾ ഉണ്ടാകുമ്പോൾ ജനങ്ങളോട് കാര്യങ്ങൾ തുറന്നുപറയാനും പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് ജനാധിപത്യ പ്രക്രിയയാണ്. എന്നാൽ, കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോഴും സാധാരണക്കാരുടെ കണ്ണിൽ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണം.
തെറ്റുകൾ ഉണ്ടാകാതെ നോക്കാനും, ജനങ്ങളുടെ സംശയങ്ങൾ ദൂരീകരിച്ച് സുതാര്യമായി മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് ഏതൊരു ഇടതുപക്ഷ പ്രസ്ഥാനവും കൂടുതൽ കരുത്താർജ്ജിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്നങ്ങൾക്കൊപ്പം നിന്ന് മുന്നോട്ടുപോകാൻ കഴിയണമെന്നും പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച് കൂടുതൽ ജനകീയമായി പ്രസ്ഥാനം മുന്നോട്ടുപോകുമെന്ന പ്രത്യാശ പങ്കുവെച്ചാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.