വി.ഡി. സവർക്കർ
കാസര്‍കോട്: എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വിദ്യാഭാസ വകുപ്പ് തയാറാക്കിയ ഫ്രീഡം ക്വിസ് ചോദ്യാവലിയില്‍ ഉത്തരമായി ഇടംപിടച്ചത് വി.ഡി. സവർക്കർ. ബ്രിട്ടിഷുകാരുടെ കൈയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആര് എന്നാണ് ചോദിച്ചിരിക്കുന്നത്. ഇതിന് ഉത്തരമായി നൽകിയിരിക്കുന്നത് വി.ഡി. സവർക്കർ എന്നാണ്.
സോഷ്യൽ സയൻസ് ക്ലബ് സംഘടിപ്പിച്ച ക്വിസിൽ ടൈ ബ്രേക്കർ ക്വസ്റ്റ്യൻസ് എന്ന തലക്കെട്ടിന് കീഴിൽ അഞ്ചാമതായാണ് സ്വാതന്ത്ര്യ സമരസേനാനിയെ കുറിച്ചുള്ള ചോദ്യം. മഞ്ച്വേശ്വരം, കുമ്പള, കാസര്‍കോട് ഉപജില്ലകളിലേക്കായാണ് ഈ ചോദ്യാവലി തയാറാക്കിയത്. ചോദ്യാവലിക്കെതിരെ എം.എസ്.എഫ് പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, ചരിത്രത്തെ കാവിവത്കരിക്കാനുള്ള സംഘപരിവാർ നീക്കം അനുവദിക്കില്ലെന്ന് മുസ്‍ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ എ.കെ.എം. അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു. പൊതുവിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ട നടപ്പിലാക്കാനും ചരിത്രസത്യങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.
‘ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമരസേനാനി എന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കർ എന്ന് നൽകിയത് സ്വാതന്ത്ര്യസമര ചരിത്രത്തോടും രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച മഹാരഥന്മാരോടുമുള്ള അപമാനമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷകൾ നൽകി പെൻഷൻ കൈപ്പറ്റി ജയിൽ മോചിതനായ ഒരാളെ, ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച വിപ്ലവകാരിയായി കൊച്ചുകുട്ടികളുടെ മനസ്സിലേക്ക് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് വ്യക്തമായ ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണ്.’ -അഷ്റഫ് കൂട്ടിച്ചേർത്തു.
പൊതുവിദ്യാഭ്യാസ വകുപ്പിനെയും സംസ്ഥാന സർക്കാറിനെയും അപമാനിക്കാനും പ്രതിക്കൂട്ടിൽ നിർത്താനും വേണ്ടി മനപ്പൂർവം തയാറാക്കിയതാണോ ഈ വിവാദ ചോദ്യാവലി എന്ന് ശക്തമായി സംശയിക്കുന്നു. ഇക്കാര്യം സർക്കാറിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തുന്നു.
ഈ ചോദ്യാവലി തയ്യാറാക്കിയവർക്കും അതിന് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കും എതിരെ അടിയന്തര അന്വേഷണം പ്രഖ്യാപിക്കണമെന്നും, തെറ്റായ ചരിത്രം പ്രചരിപ്പിക്കാൻ ശ്രമിച്ചവരിൽ നിന്ന് വിശദീകരണം തേടി കർശന അച്ചടക്ക നടപടികൾ സ്വീകരിക്കണമെന്നും എം.എൽ.എ പൊതുവിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.