സാധാരണയിൽ കവിഞ്ഞ മഴ പ്രവചിക്കുന്ന ഇത്തവണത്തെ കാലവർഷം കേരളതീരം തൊടുംമുമ്പേ ഒട്ടേറെ കാര്യങ്ങളിൽ നാം ഒരുങ്ങണം, പലതിലും മുൻകരുതൽ വേണം
ദുരന്തം കരുതിയിരിക്കുക
ഭൂമിശാസ്ത്രപരമായി ദുരന്തങ്ങൾ വരാൻ കൂടുതൽ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് കേരളം. കഴിഞ്ഞ വർഷത്തേക്കാൾ കൂടിയ അളവിൽ ഇത്തവണ മഴ ലഭിക്കുമെന്നാണ് പ്രവചനം.അതുകൊണ്ട് ദുരന്തം നേരിടാൻ മുൻകരുതൽ വേണം.
വെള്ളപ്പൊക്ക സാധ്യത
- എമർജൻസി കിറ്റുകൾ തയാറാക്കിവെക്കുക.
- ഉറപ്പും ഉയരവുമുള്ള കെട്ടിടങ്ങളും സുരക്ഷിതസ്ഥാനങ്ങൾ കണ്ടുവെക്കണം.
- ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം.
- ദുരന്തസാധ്യത മനസ്സിലാക്കിയാൽ വളർത്തു മൃഗങ്ങളെ അഴിച്ചുവിടുക.
- പ്രളയ ജലത്തിൽ ഇറങ്ങരുത്. പാദരക്ഷ ഉപയോഗിക്കുക.
- അപ്പപ്പോൾ പാകം ചെയ്തതും ചൂടുള്ളതുമായ ആഹാരം മാത്രം കഴിക്കുക.
- കുട്ടികളെ പ്രളയ ജലത്തിൽ കളിക്കാൻ അനുവദിക്കരുത്.
- ഇഴജന്തുക്കളെ ശ്രദ്ധിക്കുക.
- മലിനജല, ശുദ്ധജല പൈപ്പുകൾ പൊട്ടിയിടത്തെ ശൗചാലയങ്ങളും പൈപ്പ് വെള്ളവും ഉപയോഗിക്കരുത്.
- വീട് ഒഴിയുമ്പോൾ സാധനങ്ങൾ ഉയരത്തിൽ വെക്കുക.
- ഔദ്യോഗിക അറിയിപ്പിനു ശേഷം മാത്രം തിരിച്ചുവരിക.
മിന്നലുണ്ടായാൽ
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി വിച്ഛേദിക്കുക.
- വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഒഴിവാക്കുക.
- ടെലിഫോൺ പാടില്ല.
- മേഘാവൃതമാണെങ്കിൽ, തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കരുത്. മിന്നലുള്ളപ്പോൾ തുണികൾ എടുക്കാൻ പോകരുത്.
- മിന്നലുള്ള സമയത്ത് കുളിക്കരുത്. ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.
- തുറസ്സായ സ്ഥലത്ത് വളർത്തു മൃഗങ്ങളെ കെട്ടരുത്. മേ ഘം കാണുന്ന സമയത്ത് അ ഴിക്കാൻ പോകരുത്.
മിന്നലേറ്റാൽ
- മിന്നലേറ്റയാളുടെ ശരീരത്തിൽ വൈദ്യുതിയുണ്ടാവില്ല. അതിനാൽ പ്രഥമ ശുശ്രൂഷ നൽകാൻ പേടിക്കേണ്ട.
കാറ്റുവീശിയാൽ
- അപകടകരമായ മരച്ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ ശ്രദ്ധയിൽ പെട്ടാൽ തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
- ചുമരിലോ മറ്റോ ചാരി െവച്ചിട്ടുള്ള കോണി പോലെയുള്ള, വീണുപോകാൻ സാധ്യതയുള്ളവ കെട്ടിവെക്കണം.
വിളിക്കാം 1077ൽ
- അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവർ അധികൃതരുമായി മുൻകൂട്ടി ബന്ധപ്പെടണം. (നമ്പർ: 1077) അവർ ആവശ്യപ്പെട്ടാൽ സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണം.
വിളിക്കാം 1912
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണത് കണ്ടാൽ കെ.എസ്.ഇ.ബിയുടെ 1912 നമ്പറിലോ 1077 ലോ വിളിക്കോം.
പത്രം-പാൽ വിതരണക്കാർ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈൻ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കണം.
വിവരങ്ങൾക്ക് കടപ്പാട് -നൗഷാബ നാസ് (ഡിസാസ്റ്റർ മാനേജ്മെന്‍റ് പ്ലാൻ കോഓഡിനേറ്റർ)
അടുക്കളത്തോട്ടം
അടുക്കളത്തോട്ടം നിർമിക്കാൻ നല്ല സമയമായിരിക്കും മഴക്കാല ആരംഭം. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- വെള്ളം തങ്ങിനിൽക്കാൻ അനുവദിക്കരുത്.
- കളയും കീടങ്ങളും നശിപ്പിക്കുക: മഴയുടെ ആദ്യ ദിവസങ്ങളിൽ ധാരാളം പൂമ്പൊടികളും പ്രാണികളുടെ മുട്ടകളും ഉണ്ടാകും. ഇവ ചെടിയിലേക്കും മണ്ണിലേക്കും ഇറങ്ങും. അതിനാൽ ചെടികൾ എപ്പോഴും നിരീക്ഷിക്കുക.
- മൺസൂൺ വളർച്ചയുടെ കാലമാണ്. തണ്ടുകൾ, ഉണങ്ങിയ ചില്ലകൾ മുറിച്ച് ചെടിയെ ഒതുക്കാം. പുതിയ ചിനപ്പുകൾ ഉണ്ടാകാനാണിത്.
- മിക്ക പച്ചക്കറികളും പഴങ്ങളും സസ്യങ്ങളും ദുർബലവും ലോലവുമാണ്. അവയെ സുരക്ഷിതമാക്കാൻ അകത്തേക്ക് മാറ്റാം, സുഷിരങ്ങളുള്ള സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിക്കാം.
പച്ചക്കറി നടുമ്പോൾ
- മഴക്കാലത്ത് പച്ചക്കറിക്കൃഷി ശ്രമകരമാണ്. മഴ സീസണില്‍ വളര്‍ത്താന്‍ അനുയോജ്യമായ പച്ചക്കറി ഇനങ്ങള്‍ തിരഞ്ഞെടുക്കണം. വെണ്ട, വഴുതന, മുളക്, പച്ചച്ചീര, കോവല്‍, ചുരയ്ക്ക, തക്കാളി, പച്ചമുളക് എന്നിവ ഈ സമയത്ത് നടാന്‍ അനുയോജ്യമായ ഇനങ്ങളാണ്.മഴക്കാലത്ത് പച്ചക്കറി കൃഷി വിജയിക്കണമെങ്കില്‍ നാലില പ്രായമായ വലിയ തൈകള്‍ വേണം നടാന്‍. ഇപ്പോള്‍ തൈകള്‍ തയാറാക്കിയാല്‍ ജൂണിൽ നടാം.
വൈദ്യുതിയെ സൂക്ഷിക്കാം
- കെട്ടിടത്തിനകത്തും പുറത്തും നല്‍കിയിരിക്കുന്ന മുഴുവന്‍ താല്‍ക്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. വെള്ളം കയറിയ സ്ഥലങ്ങളിലെ മോട്ടോറുകള്‍, ലൈറ്റുകള്‍, മറ്റുപകരണങ്ങള്‍ എന്നിവയിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കണം.
- ജനറേറ്ററുകള്‍, ഇന്‍വര്‍ട്ടറുകള്‍ എന്നിവ അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമായി ചുരുക്കണം.
- തറനിരപ്പില്‍ വെള്ളം കയറുന്നതിനു മുമ്പായി തന്നെ മെയിന്‍ സ്വിച്ച് ഓഫ് ചെയ്യുക. കണക്ഷന്‍ വിച്ഛേദിക്കുക.
- മെയിന്‍ സ്വിച്ചിന് പകരം എം.സി.ബി (മിനിയേച്ചര്‍ സര്‍ക്കീട്ട് ബ്രേക്കര്‍) ഉപയോഗിക്കുക
- മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
- പ്ലഗ് പോയന്റുകളുടെ നിയന്ത്രണ സ്വിച്ചുകള്‍ നിര്‍ബന്ധമായും ഫേസില്‍ ആയിരിക്കണം.
- തീയണക്കുന്നതിന് വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ മുതലായവ ഉപയോഗിക്കുക.
- ത്രീ പിന്‍ പ്ലഗോടു കൂടിയ ഇസ്തിരിപ്പെട്ടി മാത്രമേ ഉപയോഗിക്കാവൂ.
- എക്സ്റ്റന്‍ഷന്‍ കോര്‍ഡ് ഉപയോഗിച്ച് ഇസ്തിരിപ്പെട്ടി പ്രവര്‍ത്തിപ്പിക്കരുത്.
രോഗാണുക്കാലം
മണ്ണിന് പുതുജീവൻ നൽകുന്ന മഴ, അതിനൊപ്പം ബാക്ടീരിയക്കും വൈറസിന് ആവേശം നൽകുന്ന കാലം കൂടിയാണ്. മഴവരുംമുമ്പേ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കാനുള്ള വഴികൾ:
ശുദ്ധവെള്ളം
മഴക്കാലത്ത് താപനില കുറവാണെങ്കിലും ആവശ്യത്തിന് വെള്ളം കുടിക്കണം. മാലിന്യം കലരാൻ സാധ്യത കൂടുതലായതിനാൽ കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയതോ മാനദണ്ഡപ്രകാരം ഫിൽട്ടർ ചെയ്തതോ ആയതാണ് ഉത്തമം.
മാസ്ക് ധരിക്കുക
കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. ന്യുമോണിയ ഫ്ലൂ എന്നിവ ബാധിച്ചവർ പൂർണമായും മാസ്ക് ഉപയോഗിക്കേണ്ടതാണ്. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാവുന്നതാണ്.
പകർച്ച വ്യാധികളെ പ്രതിരോധിക്കാൻ വൈറ്റമിൻ സി ഭക്ഷണങ്ങളായ നെല്ലിക്ക, ഓറഞ്ച്, നാരങ്ങ, പച്ചക്കറികൾ കഴിക്കാം..
കൈകാലുകളിൽ ചെറിയ മുറിവുള്ളവർ അഴുക്കു ജലത്തിൽ ഇറങ്ങരുത്. ഇതിനു സാധ്യതയുള്ളവർ ‘ഡോക്സി സൈക്ലിൻ’ ഗുളിക ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നും വാങ്ങി ഉപയോഗിക്കുക.
- കെട്ടിക്കിടക്കുന്ന വെള്ളം
ഫ്രിഡ്ജ്, വാട്ടർ കൂളർ, ഇൻഡോർ പ്ലാന്റ്, പൂച്ചട്ടി,, ടാങ്കുകൾ, ചിരട്ട, ഒഴിഞ്ഞ പാത്രങ്ങൾ തുടങ്ങിയവയിലും വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം.
- ഭക്ഷണം വീട്ടിൽ നിന്ന്
അണുബാധ സാധ്യതയുള്ളതിനാൽ പരമാവധി വീട്ടിൽ നിന്നുതന്നെ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.
കുട്ടികൾ
- കുട്ടികൾക്ക് ഡയപ്പർ കെട്ടിക്കൊടുമ്പോൾ ഈർപ്പം പാടില്ല.
- കുഞ്ഞുങ്ങളുടെ തുണികൾ ഉണക്കിയോ ഇസ്തിരിയിട്ടോ മാത്രം ഉപയോഗിക്കുക.
- അലർജിയുള്ള കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ ജനവാതിലുകളിലെ പൂപ്പൽ നീക്കണം.
- ചളി നിറഞ്ഞ വെള്ളക്കെട്ടിൽ ഇറങ്ങാൻ അനുവദിക്കരുത്.
- പനിയും ജലദോഷവുമുള്ള കുട്ടികളെ സ്കൂളിൽ വിടരുത്.
പ്രായമായവർ
- ഈർപ്പം കൂടുതലായതിനാൽ മുതിർന്നവരുടെ കാര്യത്തിലും കരുതൽ വേണം.
- ശ്വാസം മുട്ടും മറ്റുമുള്ളവർക്ക് തണുപ്പ് ഒഴിവാക്കണം.
- പ്രമേഹ രോഗികൾക്ക് ഈർപ്പം മാറാതെ തുണികൾ ധരിക്കാൻ കൊടുക്കരുത്. ഫംഗസ് ബാധക്ക് ഇടയാക്കും.
- നിലത്ത് വഴുക്ക് ഇല്ലെന്ന് ഉറപ്പുവരുത്തണം.
- മുറികളിൽ നനഞ്ഞ വസ്ത്രങ്ങൾ ഉണങ്ങാനിടരുത്.
മഴയത്തെ വണ്ടി
- മഴക്കാല പൂർവ ചെക്ക്അപ് വേണം. ബ്രേക്ക്, വൈപ്പര്‍, ടയർ, ഹോണ്‍, ഹെഡ് ലൈറ്റ്, വിന്‍ഡ് ഷീല്‍ഡ് എന്നിവ സജ്ജമാക്കുക.
- വെള്ളം പൊങ്ങാന്‍ സാധ്യതയുള്ളയിടങ്ങളിലൂടെ വാഹനയാത്രകള്‍ ചുരുക്കുക.
- റോഡിൽ പുതിയ കുഴികളുണ്ടാകും. ശ്രദ്ധവേണം.
- ഏതു സമയത്തും ബ്രേക്ക് സംവിധാനങ്ങള്‍ തകരാറിലാവാൻ സാധ്യതയുണ്ട്. തെന്നാനും സാധ്യത കൂടും.
- കൂടുതല്‍ സമയമെടുത്ത് പതിയെ ഓടിക്കുക.
- ലൈറ്റ് തെളിക്കുക. മഴ കൂടിയാൽ നിർത്തിയിടണം.
- വാഹനങ്ങള്‍ തമ്മില്‍ കൂടുതല്‍ അകലം വേണം.
- കാൽനട യാത്രക്കാരെ ശ്രദ്ധിക്കുക.
- കുട പിടിച്ച് ഇരുചക്രവാഹനത്തിൽ പോകരുത്.
- ഹൈഡ്രാപ്ലെയിനിങ്ങിന് സാധ്യത. വെള്ളം നിറഞ്ഞ റോഡിൽ ഉപരിതല സമ്പര്‍ക്കം നഷ്ടമായി വാഹനം തെന്നിപ്പോകുന്ന പ്രതിഭാസമാണിത്. പെട്ടന്നുള്ള വെട്ടിക്കൽ ബ്രേക്കിങ്ങും ഒഴിവാക്കണം.
സോളാർ പാനൽ കാക്കാം
- പാനലിൽ വീഴുന്ന അവശിഷ്ടങ്ങൾ നീക്കുക. അല്ലെങ്കിൽ അവ സൂര്യപ്രകാശം തടയും. മൃദുവായ തുണിയോ സ്പോഞ്ചോ സോപ്പോ ഉപയോഗിക്കാം.
- വെള്ളം കെട്ടിക്കിടക്കാതെ നോക്കണം.
- വിള്ളലുകൾ, പൊട്ടലുകൾ തുടങ്ങിയവ ഉണ്ടാകുന്നുണ്ടോ എന്ന് ഇടക്ക് പരിശോധിക്കണം.
- വയറിങ്ങും കണക്ഷനുകളും പരിശോധിക്കുക. ശരിയായി ഇൻസുലേറ്റ് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.
- ജലപ്രവാഹം ഉറപ്പാക്കാനും ജലസംഭരണം തടയാനും പാനലുകൾ ഒപ്റ്റിമൽ ആംഗിളിൽ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- ജങ്ഷൻ ബോക്സുകളും ഇലക്ട്രിക്കൽ കണക്ഷനുകളും ശരിയായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- മിന്നലിൽ നിന്ന് പരിരക്ഷിക്കുന്നതിന് സൗരോർജ പാനൽ ശരിയായി നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക. സർജ് പ്രൊട്ടക്ഷൻ ഉപകരണം സ്ഥാപിക്കാം.
എമർജൻസി കിറ്റ്
- സാനിറ്റൈസർ/ സോപ്പ്
- മാസ്ക് (ഒന്നിലേറെ തവണ ഉപയോഗിക്കാനായി തുണികൊണ്ടുള്ളത്)
- മൊബൈൽ ഫോൺ, ചാർജർ, പവർബാങ്ക്
- അത്യവശ്യത്തിനുള്ള പണം/എ.ടി.എം കാർഡ്
- ഒരു ജോടി വസ്ത്രം
- വിസിൽ (ആവശ്യം വന്നാൽ സഹായത്തിന് വിളിക്കാൻ)
- സഹായ ഉപകരണങ്ങൾ (പ്രായമായവരും വൈകല്യമുള്ളവരും ഉപയോഗിക്കുന്നവ)
- കുടിവെള്ളം (ഒരാൾക്ക് ഒരു ദിവസത്തേക്ക് ഒരു ലിറ്റർ എന്ന അളവിൽ)
- വേഗം കേടാകാത്ത ലഘുഭക്ഷണങ്ങൾ (ഉദാ: ബിസ്കറ്റ്, റസ്ക്)
- അടിസ്ഥാന പ്രഥമശു ശ്രൂഷ കിറ്റ്, സ്ഥിരമായി ഉപയോഗിക്കുന്ന മരുന്ന്)
- സുപ്രധാന രേഖകൾ
- ബാറ്ററിയിൽ പ്രവർത്തിക്കുന്ന പോക്കറ്റ് റേഡിയോ
- ശുചിത്വ കിറ്റ് (സാനിറ്ററി പാഡ്, ടൂത്ത് ബ്രഷ്, പേസ്റ്റ് ഉൾപ്പടെ)
- സോളാർ/ബാറ്ററിയിലുള്ള ടോർച്ച്, മെഴുകുതിരി, തീപ്പെട്ടി
തയാറാക്കിയത്: പി.പി. പ്രശാന്ത്, ടി. മുംതാസ്, ഫായിസ് അബൂബക്കർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.