തിരുവനന്തപുരം: ഗവ: എഞ്ചിനീയറിംഗ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ. . സിസാ തോമസിന് താൽക്കാലിക പെൻഷനും കുടിശ്ശികയും രണ്ട് ആഴ്ചക്കുള്ളിൽ നൽകണമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണൽ.
ഡിജിറ്റൽ സർവകലാശാലയുടെ നിലവിലെ വൈസ് ചാൻസലർ സിസാ തോമസിന് താത്കാലിക പെൻഷനും 2023 മുതലുള്ള കുടിശികയും നൽകാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണലാണ് ഇന്ന് ഉത്തരവിട്ടത്.
സ്ഥിരം പെൻഷനും മറ്റ് സർവീസ് ആനുകൂല്യങ്ങളും ഇത്രയും നാൾ എന്തുകൊണ്ട് നൽകിയില്ലെന്നതിന്റെ കാരണം കാണിച്ചു ട്രിബൂനലിൽ മറുപടി ഫയൽ ചെയ്യാൻ സർക്കാരിനോടും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറോടും ട്രിബൂണൽ നിർദേശിച്ചു.
തനിക്കെതിരായുള്ള എല്ലാ നടപടികൾക്കും പിന്നിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അഡിഷണൽ സെക്രട്ടറിയായ സി. അജയൻ ആണെന്ന സിസാ തോമസിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വ്യക്തിപരമായി കേസിൽ എതിർ കക്ഷി ആയി ചേർത്താണ് ഹർജ്ജി ഫയൽ ചെയ്തത്. കോടതി സി. അജയന് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
2022 നവംബറിൽ ആണ് ഗവർണരുടെ ഉത്തരവ് പ്രകാരം സിസാ തോമസ് സാങ്കേതിക സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല ഏറ്റെടുത്തത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതി സിസയുടെ നിയമനം ശരി വെക്കുകയായിരുന്നു.
തുടർന്ന് സിസക്ക് എതിരെ അച്ചടക്കനടപടിയെടുക്കാനുള്ള സർക്കാർ നടത്തിയ ശ്രമം ഹൈകോടതി റദ്ദാ ക്കിയിരുന്നു. അതിനെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും സർക്കാരിന്റെ അപ്പീൽ ഹർജ്ജി കോടതി തള്ളിയിരുന്നു. എന്നിട്ടും സിസാ തോമസിന് പെൻഷനും മറ്റു ആനുകൂല്യങ്ങളും നൽകാൻ സർക്കാർ തയാറായില്ല.
2023 ഓഗസ്റ്റിൽ താത്കാലിക പെൻഷൻ പാസാക്കി ഉത്തരവ് ഇറക്കിയെങ്കിലും തുകകൾ നൽകിയില്ല. ഈ സാഹചര്യത്തിലാണ് സിസാ തോമസ് ട്രിബ്യുണലിനെ സമീപിച്ചത്. ഹർജിക്കാരിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടം ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.