നിയമനങ്ങൾ: മുഖ്യമന്ത്രിയെ മാറ്റിനിർത്തി അന്വേഷിക്കണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻെറ അറിവോടെ നടന്ന കൺസൽട്ടൻസി കരാറുകളും നിയമനങ്ങളും ദുരൂഹ ഇടപാടുകളും പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിനിർത്തി സംയുക്ത നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം. പി.ഡബ്ല്യൂ.സിയുടെ ഇ-മൊബിലിറ്റി പദ്ധതിയിലെ കൺസൾട്ടൻസി കരാർ റദ്ദാക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ ഓഫിസിൽ അവിഹിത ഇടപെടലുകൾ നടന്നെന്ന് തുറന്നുസമ്മതിക്കലാണ്. ഇ-മൊബിലിറ്റിയുടെ കരാർ മാത്രം റദ്ദാക്കിയതുകൊണ്ട് തീരുന്നതല്ല പ്രശ്നം. സ്പ്രിൻക്ലർ ഇടപാട്, കെ-ഫോൺ, ബെവ്ക്യൂ, ബ്രൂവറി, കെ.പി.എം.ജി തുടങ്ങിയ ഇടപാടുകളിലും ദുരൂഹതയുണ്ട്. നിരവധി കരാർ നിയമനങ്ങളും ഈ കാലയളവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് നടന്നു. ശിവശങ്കറുമായി അടുത്ത ബന്ധം പുലർത്തിയ പിണറായി വിജയന് ഇടപാടുകളിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. രാഷ്ട്രീയ ധാർമികതക്ക് വിലകൽപിക്കുന്നുണ്ടെങ്കിൽ മുഖ്യമന്ത്രിയെ മാറ്റിനിർത്താൻ സി.പി.എം പോളിറ്റ് ബ്യൂറോ തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.