മന്ത്രിയുടെ ഗൃഹപ്രവേശനത്തിന് കാടിന്‍റെ മക്കൾ അതിഥികൾ

തിരുവനന്തപുരം: കൃഷിമന്ത്രി പി. പ്രസാദിന്‍റെ ഔദ്യോഗിക വസതി ലിന്തേർസ്റ്റിൽ ഗൃഹപ്രവേശനത്തിന് വിതുര ഗോത്രവർഗ കോളനിയായ മണിതൂക്കിയിലെ ആദിവാസികൾ അതിഥികളായെത്തി. 'മക്കളുവളർത്തി'എന്ന കൈതച്ചക്കയുമായാണ് അവർ എത്തിയത്. കൂന്താണി എന്നാണ് ഈ കൈതച്ചക്ക പ്രധാനമായും അറിയപ്പെടുന്നത്. ഒരു ചുവട്ടിൽ നിന്നുതന്നെ വലിയ ഒരു ചക്കയും അതിനെചുറ്റി നാലും അഞ്ചും ചെറുചക്കകളും ഉണ്ടാകുമെന്നതുകൊണ്ടാണ് ഈ പേരുവന്നത്. ചീര, വരിക്കച്ചക്ക, കരിങ്കദളിപ്പഴം, ഈറ്റ വടികൾ എന്നിവയുമായാണ് പുതിയ ഔദ്യോഗിക വസതിയിൽ ആദ്യദിനം എത്തിയത്. പ്രധാന കർഷകനായ പരപ്പി, മകൻ ഗംഗാധരൻ കാണി, മരുമകൾ അൻപുമോൾ, അൻപുമോളുടെ മാതാവ് മാത്തി, ചെറുമക്കളായ മഹർഷ് ജി.എ. കാണി, അഗസ്ത്യൻ. ജി.എ. കാണി, മയൂഖ് ജി.എ. കാണി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പരുത്തിപ്പള്ളി റേഞ്ചിലെ ആർ.ആർ.ടി സെക്ഷൻ ഫോറസ്റ്റ് ഓഫിസറാണ് ഗംഗാധരൻ കാണി. തനത് കാർഷിക വിളകളെക്കുറിച്ച് വിശദമായ പഠനം നടത്താൻ കാർഷിക സർവകലാശാലയിലെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് കൃഷി മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.