എളവള്ളി മണിച്ചാലിനു സമീപം തെങ്ങോലകളിലും വൈദ്യുതി കമ്പികളിലും തൂക്കണാം കുരുവികൾ കൂടുകളൊരുക്കിയിരിക്കുന്നു. വൈൽഡ് ഫോട്ടോഗ്രാഫർ റിജോ ചിറ്റാട്ടുകരയെടുത്ത ചിത്രം
പാവറട്ടി: തൂക്കണാം കുരുവി കൂടുകൾ കൗതുക കാഴ്ചയാകുന്നു. എളവള്ളി മണിച്ചാലിനടുത്താണ് കൂരയാറ്റ (ഇംഗ്ലീഷിൽ ബായ വീവർ) എന്നറിപ്പെടുന്ന പക്ഷികൾ തെങ്ങോലകളിലും വൈദ്യുതി കമ്പികളിലും കൂടുകളൊരുക്കിയത്. നൂറിലധികം കൂടുകളാണ് ഇവ പ്രദേശത്ത് നിർമിച്ച് താമസിക്കുന്നത്. കൂട്ടത്തോടെ ജീവിക്കുന്ന പക്ഷികളാണിവ.വിളവെടുത്ത പാടങ്ങളിൽ നെല്ലും മറ്റ് ധാന്യങ്ങളും ശേഖരിച്ച് ഭക്ഷിച്ചാണ് ഇവ ജീവിക്കുക.
സാധാരണയായി മുള്ളുള്ള മരങ്ങളിലോ ഈന്തപ്പനയുടെ ഓലകളിലോ വേട്ടക്കാർക്ക് എളുപ്പത്തിൽ എത്താൻ കഴിയാത്ത വെള്ളത്തിനടുത്തോ ഇവ കൂട് വെച്ച് കാണപ്പെടുന്നു. അപൂർവമായാണ് വൈദ്യുതി ലൈനുകളിൽ കൂടി വെച്ച് കാണുന്നത്. ഒരു കോളനിയിൽ 30 മുതൽ 60 വരെ കൂടുകളാണുണ്ടാകുക. ഇവ 15 സെന്റീമീറ്ററോളം വലിപ്പം വരുന്നവയാണ്. മനോഹരമായ കൂടുകൾ നിർമിക്കാനുള്ള കഴിവിന് എൻജിനീയർ എന്നറിയപ്പെടുന്ന ബായ വീവർ പക്ഷി ഒന്നര പതിറ്റാണ്ട് മുമ്പ് വരെ ഗ്രാമങ്ങളിൽ ധാരാളം ഉണ്ടായിരുന്നു. പെൺ പക്ഷികളെ ആകർഷിക്കാൻ കലാപരമായ കൂടുകൾ നിർമിക്കുന്ന ഈ പക്ഷികളെ ഇപ്പോൾ ഗ്രാമത്തിൽ അധികമായി കാണുന്നില്ല.
തെങ്ങ്, കവുങ്ങ്, മറ്റ് മരങ്ങൾ എന്നിവയുടെ ചുവട്ടിൽ തൂങ്ങിക്കിടക്കുന്ന കൂടുകൾ അവയുടെ കരകൗശല വൈദഗ്ധ്യം കൊണ്ട് ആരെയും ആകർഷിക്കുന്നവയാണ്. ഒരു കൂടു കൂട്ടുന്നതിനായി 500ഓളം യാത്രകൾ ഈ കിളികൾ ചെയ്യുo.പച്ചപ്പുല്ലുകൾ ഉപയോഗിച്ച് കൂടിന്റെ പുറംചട്ട ഒരുക്കിയും വെളിച്ചത്തിനായി ഗ്ലോ വേമുകളെ ഒട്ടിച്ച് ഉൾഭാഗത്ത് ചളി പുരട്ടിയും കൂടിന്റെ പുറംചട്ട ഒരുക്കിയും ആൺ നെയ്ത്തുകാരൻ പെൺ പക്ഷിയെ ആകർഷിക്കും.
പെൺ പക്ഷിയാണ് തനിക്ക് ഇഷ്ടപ്പെട്ട കൂട് തിരഞ്ഞെടുക്കുക. ഇത് ഏറ്റവും മനോഹരമായ കൂട് നിർമിക്കാൻ ആൺ പക്ഷികൾക്കിടയിൽ മത്സരങ്ങൾ നടക്കും. ഈ മത്സരത്തിൽ സമീപത്തുള്ള ഇലക്ട്രിക് ലൈനുകളും തിരഞ്ഞെടുത്തിരിക്കുകയാണ് ആൺ കിളികൾ. വശങ്ങളിൽ നീളമേറിയതും മധ്യഭാഗത്ത് പൊള്ളയായതുമായ രീതിയിൽ കൂട് രൂപകൽപ്പന ചെയ്‌തിരിക്കുന്നു, മുട്ടയുടെ ആകൃതിയോട് സാമ്യമുള്ളതിനാൽ പെൺ പക്ഷിക്ക് താമസിക്കാനും മുട്ടയിടാനും എളുപ്പമാണ്. ജൈവവൈവിധ്യത്തെ ബാധിക്കുന്ന മനുഷ്യ പ്രവർത്തനങ്ങൾ കാരണം, ബായ വീവർ പക്ഷികളുടെ എണ്ണവും കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.കൃഷിയിടങ്ങളിലെ കളകളെയും കീടങ്ങളെയും നിയന്ത്രിക്കുന്നതിനും കാർഷിക സാങ്കേതികവിദ്യയ്‌ക്കൊപ്പം രാസ കീടനാശിനികളുടെ ഉപയോഗം ദിനംപ്രതി വർദ്ധിച്ചുവരുന്നതിനാൽ, പരിസ്ഥിതി പക്ഷികൾക്ക് പ്രതികൂലമായി മാറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.