കോന്നി: ഇടനില തട്ടിപ്പ് ഒഴിവാക്കി കോലിഞ്ചി കൃഷിക്ക് യഥാര്‍ഥവില ലഭിക്കാൻ കൃഷിക്കാരുടെ കണ്‍സോര്‍ഷ്യം രൂപവത്കരിച്ചു. ഔഷധഗുണമുള്ള കോലിഞ്ചി കര്‍ഷകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം വിലസ്ഥിരതയില്ലെന്നതാണ്. വിളവെടുപ്പ് സമയങ്ങളില്‍ പരമാവധി 60രൂപ വരെയാണ് കര്‍ഷകര്‍ക്ക് കിലോക്ക് ലഭിക്കുക. 300 രൂപ ലഭിക്കേണ്ടിടത്താണിത്. പ്രധാന വിളയായും ഇടവിളയായും മലയോരമേഖലയില്‍ നടത്തുന്ന കോലിഞ്ചി കൃഷി ഈ മേഖലയിലെ പ്രധാന വരുമാന സ്രോതസ്സാണ്. പത്തനംതിട്ട ജില്ലയിലെ കോന്നി, റാന്നി താലൂക്കുകളിലാണ് കോലിഞ്ചി കൃഷി വ്യാപകമായിട്ടുള്ളത്. ഇവിടെ സംഭരിക്കുന്ന കോലിഞ്ചി കൊച്ചിയിലെത്തിച്ച് വിദേശത്തേക്ക് കയറ്റി അയക്കുകയാണ്. വിദേശരാജ്യങ്ങളില്‍ മരുന്ന് നിര്‍മാണത്തിനാണ് കോലിഞ്ചി വ്യാപകമായി ഉപയോഗിക്കുന്നത്. തണുപ്പുള്ള രാജ്യങ്ങളില്‍ ദാഹശമനിയായും ഇന്ത്യയിലും ആയുര്‍വേദ, സിദ്ധ മരുന്നുകളിലും ഉപയോഗിക്കുന്നുണ്ട്. നാഷണല്‍ മെഡിസിനല്‍ പ്ലാൻറ് ബോര്‍ഡിൻെറ ഔഷധസസ്യ ഗണത്തില്‍ ഉള്‍പ്പെടുത്തി കോലിഞ്ചി കൃഷിക്കു സബ്‌സിഡി നല്‍കാനും മന്ത്രിതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഒരു ഹെക്ടര്‍ കോലിഞ്ചി കൃഷിക്ക് 21,644 രൂപ വീതം സബ്‌സിഡിയായി ലഭിക്കും. കൃഷിപരിപാലന ചെലവ് കുറവുള്ള കോലിഞ്ചി കൃഷി മൂന്നാംവര്‍ഷമാണ് വിളവെടുക്കുന്നത്. കമ്പോള വിലവിവര പട്ടികയില്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ ഇടനിലക്കാര്‍ നടത്തുന്ന ചൂഷണവും വന്യമൃഗശല്യവുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്. ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് വിളവെടുപ്പ്. ഈ സമയങ്ങളില്‍ കോലിഞ്ചിക്ക് ഇടനിലക്കാര്‍ ന്യായവില നല്‍കാറില്ല. വന്യമൃഗ ശല്യങ്ങള്‍ക്ക് പുറമെ ഫംഗസ് ബാധയും കൃഷിനാശത്തിനു കാരണമാകാറുണ്ട്. വിളവെടുപ്പിന് മുമ്പ് നാശനഷ്ടം സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിരുന്നു. നാഷനല്‍ മെഡിസിനല്‍ പ്ലാൻറ് ബോര്‍ഡില്‍നിന്നുള്ള സബ്‌സിഡി ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കണ്‍സോര്‍ഷ്യത്തിലും കൃഷിഭവനിലും നാഷനല്‍ മെഡിസിനല്‍ പ്ലാൻറ് ബോര്‍ഡിലും ഓണ്‍ലൈനായി അപേക്ഷിക്കാം. ഫീല്‍ഡ് തല പരിശോധന നടത്തിയാണ് സബ്‌സിഡി അനുവദിക്കുന്നത്. ഔഷധി കോലിഞ്ചി ശേഖരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ഔഷധി അധികൃതരുമായി എം.എല്‍.എയും കണ്‍സോര്‍ഷ്യം ഭാരവാഹികളും ചര്‍ച്ച നടത്തും. ഔഷധി നേരിട്ട് സംഭരണം നടത്തുന്നതോടെ ഇടത്തട്ട് തട്ടിപ്പുകള്‍ ഒഴിവാകും. ജില്ല കൃഷി ഓഫിസറുടെ അധ്യക്ഷതയില്‍ നടന്ന കണ്‍സോര്‍ഷ്യം രൂപവത്കരണ യോഗം കെ.യു. ജനീഷ് കുമാര്‍ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കണ്‍സോര്‍ഷ്യം ഭാരവാഹികളായി എസ്. ഹരിദാസ് (പ്രസി), കെ.ജി. മുരളീധരന്‍ (സെക്ര), സി.ജി. മധുസൂദനന്‍ (ട്രഷ) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.