മദ്യപാനം ചോദ്യംചെയ്തു: മുത്തച്ഛൻ കൊച്ചുമകളെ വെട്ടിപ്പരിക്കേൽപിച്ചു

തിരുവല്ല: ചെറുപ്പക്കാരായ കൂട്ടുകാരുമൊത്ത് വീട്ടിൽ നടത്തുന്ന മദ്യപാനം ചോദ്യംചെയ്ത കൊച്ചുമകളെ മുത്തച്ഛൻ വെട്ടിപ്പരിക്കേൽപിച്ചു. നെടുമ്പ്രം കോച്ചാരി മുക്കം പടിഞ്ഞാറ്റേതിൽ കമലാസനൻ (76) ആണ് പ്ലസ് ടു വിദ്യാർഥിനിയായ കൊച്ചുമകളെ വെട്ടിപ്പരിക്കേൽപിച്ചത്. ഇക്കഴിഞ്ഞ ഒമ്പതാം തീയതി വൈകീട്ട് അഞ്ചരയോടെ ആയിരുന്നു സംഭവം. പിതാവ് മരിച്ച പെൺകുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടിൽ താമസം. കൂട്ടുകാരുമൊത്ത് കമലാസനൻ വീട്ടിൽ നടത്തുന്ന മദ്യപാനം പെൺകുട്ടിയും മാതാവും പലതവണ എതിർത്തിരുന്നു. ഒമ്പതാംതീയതി പെൺകുട്ടിയുടെ മാതാവ് പുറത്തുപോയ സമയത്ത് കമലാസനൻ കൂട്ടുകാരുമൊത്ത് മദ്യപിച്ചു. മടങ്ങിയെത്തിയ മാതാവ് ഇതു ചോദ്യംചെയ്തു. ക്ഷുഭിതനായ കമലാസനൻ അടുക്കളയിൽനിന്ന് വെട്ടുകത്തി എടുത്ത് മകളെ ആക്രമിക്കാൻ തുനിഞ്ഞു. ഇതിനിടെയാണ് കൊച്ചുമകൾക്ക് വെട്ടേറ്റത്. ഇരു കൈകൾക്കും സാരമായി പരിക്കേറ്റ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുകളുണ്ട്. സംഭവത്തെ തുടർന്ന് കമലാസനൻ ഒളിവിൽപോയി. പുളിക്കീഴ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.