ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം വയനാടന്‍ കാടുകളില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രലോകത്തിന് കൗതുകമായി . ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന മാരാങ്കോ ജനുസ്സില്‍പെട്ട രണ്ടിനം ചിലന്തികളെയും അസിമോണിയ ജനുസ്സില്‍ വരുന്ന ഒരു ചിലന്തിയെയും ആണ് കണ്ടെത്തിയത്. മാരാങ്കോ ജനുസ്സില്‍ വരുന്ന പുതിയ ഇനം ചിലന്തിയുടെ ശരീരത്തില്‍ സീബ്രയുടേതിന് സമാനമായ കറുപ്പും വെളുപ്പും വരകളുള്ളതു കൊണ്ട് മാരാങ്കോ സീബ്രാ എന്ന ശാസ്ത്രനാമമാണ് നല്‍കിയത്. ലോകത്തുതന്നെ വയനാട്ടിലെ ബത്തേരിയില്‍ മാത്രം കാണപ്പെടുന്ന രണ്ടാമത്തെ ഇനം ചിലന്തിക്ക് മാരാങ്കോ ബത്തേരിയെന്‍സിസ് എന്ന ശാസ്ത്ര നാമമാണ് നല്‍കിയത്. കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിൻെറയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സംഘടനയുടെയും സാമ്പത്തിക സഹായത്തോടെയായിരുന്നു പഠനം. ജൈവവൈവിധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. എ.വി. സുധീര്‍കുമാർ നേതൃത്വം നൽകി. വിദ്യാർഥികളായ പി.പി. സുധിന്‍, കെ.എസ്. നഫിന്‍, എന്‍.വി. സുമേഷ് എന്നിവര്‍ പങ്കാളികളായി. ഇവരുടെ കണ്ടെത്തല്‍ റഷ്യയില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോഡ സെലക്ട, ന്യൂസിലന്‍ഡില്‍നിന്നും പ്രസിദ്ധീകരിക്കുന്ന സൂടാക്‌സ, ഇംഗ്ലണ്ടില്‍നിന്നും പ്രസിദ്ധീകരിക്കുന്ന പെഖാമിയ എന്നീ അന്താരാഷ്ട്ര ശാസ്ത്ര മാസികകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.