പാവങ്ങാട്-ഉള്ള്യേരി-കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാത; രണ്ടാം ഘട്ടത്തിന് 166.55 കോടി അനുവദിച്ചു

നടുവണ്ണൂർ: പാവങ്ങാട്-ഉള്ള്യേരി -കുറ്റ്യാടി-ചൊവ്വ സംസ്ഥാന പാതയുടെഉള്ള്യേരി മുതൽ കുറ്റ്യാടി വരെയുള്ള സെക്കൻഡ് റീച്ചിന്റെ നവീകരണത്തിന് 166.53 കോടി രൂപ അനുവദിച്ചു. കിഫ്‌ബി ബോർഡ് മീറ്റിങ്ങിലാണ് ഫണ്ട് അംഗീകാരമായത്. ഇതിന്റെ ഒന്നാം ഘട്ടം പാവങ്ങാട് മുതൽ ഉള്ള്യേരിവരെയാണ്. പ്രസ്തുത ഭാഗത്തിന് 17.2 കി. മീ ദൂരമാണുള്ളത്. ഈ പ്രവൃത്തിക്കുവേണ്ടി കിഫ്‌ബിയിൽനിന്ന് 82.36 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭ്യമാവുകയും റോഡ് വീതികൂട്ടി പുനരുദ്ധരിക്കുന്നതിന് വേണ്ട ലാൻഡ് അക്ക്വിസിഷൻ നടപടികൾ നടന്നുവരികയുമാണ്.

പാത നവീകരിക്കുന്നതോടെ പറമ്പത്തും അത്തോളിയിലും അനുഭവപ്പെടുന്ന ഗതാഗതക്കുരു ക്കിന് പരിഹാരമാവും. 14 മീറ്റർ വീതിയിലാണ് റോഡ്‌ വീതി കൂട്ടുന്നത്. ഇതിൽ ഒമ്പത് മീറ്റർ കാര്യേജ് വേ, ഇരുവശത്തും ഡ്രെയിനേജ്, നടപ്പാത, യൂട്ടിലിറ്റി കോറിഡോർ എന്നിവ ഉൾപ്പെടുന്നു. ഈ റോഡിന്റെ രണ്ടാം ഘട്ടമായി ഉള്ള്യേരി മുതൽ കുറ്റ്യാടി വരെയുള്ള ഭാഗങ്ങളിൽ നടുവണ്ണൂർ ജവാൻ സ്മാരക ബസ് സ്റ്റോപ്പ്, പുതിയപ്പുറം അപകടവളവ്, വെള്ളിയൂർ അപകട വളവ് തുടങ്ങിയ പ്രദേശങ്ങളിൽ ഭൂമി ഏറ്റെടുത്ത് റോഡ് നവീകരിക്കും.

പ്രസ്തുത പ്രവൃത്തിക്കാണ് കിഫ്ബി ബോർഡ് മീറ്റിങ് 166.55 കോടി അനുവദിച്ചിട്ടുള്ളത്. ഇതിന്റെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ റോഡ്‌ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കും. ഭൂമി ഏറ്റെടുക്കൽ നടപടി വേഗത്തിൽ പൂർത്തീകരിക്കുമെന്ന് എം.എൽ.എ അഡ്വ. കെ.എം. സച്ചിൻദേവ് അറിയിച്ചു. ഇതിനായി ഗ്രാമപഞ്ചായത്തുകളുടെ സഹായം ആവശ്യമാണെന്നും എം.എൽ.എ പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടിക്ക് കാലതാമസം നേരിടുന്നത് കാരണം റോഡ് ഗതാഗത യോഗ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക പരിഗണന നൽകി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പുറക്കാട്ടിരി പാലം മുതൽ ഉള്ള്യേരി വരെയുള്ള ഭാഗം 10 കോടി രൂപ ചെലവിൽ ബി.എം.ബി.സി നിലവാരത്തിൽ ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്.

കൂടാതെ ഉള്ള്യേരി മുതൽ കുറ്റ്യാടി വരെയും റോഡ് ബി.എം.ബി.സി ചെയ്ത് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. സംസ്ഥാനപാത നവീകരണം യാഥാർഥ്യമായിക്കഴിഞ്ഞാൽ ഈ റോഡിലെ വാഹനങ്ങളുടെ തിരക്കിനും ട്രാഫിക് ബ്ലോക്കിനും ഒരു പരിധിവരെ പരിഹാരമാവും.

Tags:    
News Summary - Pavangad-Ulliyeri-Kuttyadi-Chvva State Highway; Rs 166.55 crore allocated for the second phase

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.