ഭിന്നശേഷിക്കാരനെ മൂന്നു മണിക്കൂറോളം വീൽചെയറിൽ ഇരുത്തി ആശുപത്രി അധികൃതരുടെ പീഡനം

ചേളന്നൂർ: ഇൻഷുറൻസ് തുക നൽകാതെ ഭിന്നശേഷിക്കാരനെ മണിക്കൂറുകളോളം വിൽ ചെയറിൽ ഇരുത്തി ആശുപത്രി അധികൃതർ പീഡിപ്പിച്ചതായി പരാതി. ജില്ല സഹകരണ ആശുപത്രി അധികൃതരുടെ നടപടിക്കെതിരെയാണ് 38 വർഷമായി അരക്കു താഴെ തളർന്ന 66 കാരനായ ചേളന്നൂർ നെല്ലിപ്പുറത്ത് ഹസ്സൻ കോയ പരാതി നൽകിയത്. രണ്ടു ദിവസം മുമ്പാണ് സംഭവമെന്ന് സംസ്ഥാന ഭിന്നശേഷി കമീഷണർക്ക് നൽകിയ പരാതിയിൽ ഹസൻ കോയ പറയുന്നു. റിട്ട. അധ്യാപികയായ ഭാര്യയുടെ ആശ്രിത ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചികിത്സ തേടാറുണ്ട്.

മൂത്രസംബന്ധമായ രോഗം കാരണം കഴിഞ്ഞ മേയ് 10ന് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായതിനാൽ മേയ് 14 ന് ഡിസ്ചാർജ് ആവുകയും ചെയ്തു. ഡിസ്ചാർജ് സമയത്ത് 32,682 രൂപയുടെ ബില്ല് നൽകുകയും ചെയ്തു. മെഡിസിപ്പ് ഇൻഷുറൻസ് ഉള്ളതിനാൽ 17,000 രൂപ ഇൻഷുറൻസ് കമ്പനി അടച്ചു. ബാക്കി തുകയായ 15,000 രൂപ കാഷായി അടച്ച് വീട്ടിൽ പോയി. പിന്നീട് മെഡിപ്പിൽ നിന്നും 10,313 രൂപ വന്നതായും പണം തിരികെ വാങ്ങണമെന്നും അറിയിച്ച് ആശുപത്രിയിൽ നിന്ന് വിളിച്ചു. ഇതുപ്രകാരം വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആശുപത്രിയിലെത്തി. തുടർന്ന് ഡോക്ടറെ കണ്ട് മകനും ഭാര്യക്കുമൊപ്പം ഇൻഷുറൻസ് കൗണ്ടറിൽ എത്തി. പണം ആവശ്യപ്പെട്ടപ്പോൾ ഏറെ സമയത്തെ കാത്തിരിപ്പിനു ശേഷം പണം തിരികെ നൽകാനാവില്ലെന്ന് ബന്ധപ്പെട്ട ആൾ പറഞ്ഞു. കാരണമായി പറഞ്ഞത് 2022ൽ ഹസ്സൻ കോയ 26,000 രൂപ കൊടുക്കാനുണ്ടെന്നാണ്.

സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞിട്ടും പണം നൽകാത്തതിനാൽ മൂന്നു മണിക്കൂർ കാത്തിരുന്ന് കുടുംബം മടങ്ങി. ഹൃദ് രോഗി കൂടിയായ തനിക്ക് മണിക്കൂറുകളോളം ഭക്ഷണം ലഭിക്കാതെ മാനസികമായും ശാരീരികമായും പീഡനമേറ്റതായി ഹസൻ കോയ പരാതിയിൽ പറയുന്നു. മനുഷ്യാവകാശ കമീഷനിലും പരാതി നൽകുമെന്ന് ഹസൻ കോയ പറഞ്ഞു. എന്നാൽ, ഇത്തരമൊരു പരാതി സംബന്ധിച്ച് തങ്ങൾക്കറിയില്ലെനും കാര്യങ്ങൾ ബന്ധപ്പെട്ടവരുമായി അന്വേഷിക്കുമെന്നും ആശുപത്രി പി.ആർ.ഒ മോഹനൻ പറഞ്ഞു.നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ഹസൻ കോയ പരാതിയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - Hospital authorities torture disabled man by keeping him in a wheelchair for three hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.