ഗെയില്‍ കുഴി വീണ്ടും വില്ലന്‍: ബൈക്കപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്; വാവാട്ട് നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു

കൊടുവള്ളി: ദേശീയപാത 766 വാവാട്ട് ബൈക്കപകടത്തില്‍ പാലക്കുറ്റി സ്വദേശികളായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി എട്ടേകാലോടെ സ്ഥിരം അപകടമേഖലയായ വാവാട് ഇരുമോത്ത് സിറാജുദ്ദീന്‍ മദ്റസക്ക് മുന്‍വശത്താണ് അപകടം. മേലേ പുളിപാറക്കൽ താഹിർ കോയ തങ്ങൾ (21),ആരാമ്പ്രം സ്വദേശി കെ.ടി. റമീസ് (23) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവരെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് ഗെയില്‍ വാതക പൈപ്പിടാന്‍ കുഴിയെടുത്ത ഭാഗത്ത് വീണാണ് അപകടം. 'ഗെയില്‍ കുഴി'യില്‍ വീണ് നിരവധി അപകടങ്ങളുണ്ടായിട്ടും സുരക്ഷാ ക്രമീകരണങ്ങളൊരുക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് മുക്കാല്‍ മണിക്കൂറോളം നാട്ടുകാര്‍ ദേശീയപാത ഉപരോധിച്ചു. സംഭവത്തെത്തുടര്‍ന്ന് നഗരസഭ ചെയർമാൻ വി. അബ്ദു, കൗൺസിലർ പി.വി. ബഷീർ, കൊടുവള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറടക്കമുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. നാഷനൽ ഹൈവേ ഉദ്യോഗസ്ഥരെ ബുധനാഴ്ച പൊലീസി‍ൻെറ സാന്നിധ്യത്തിൽ കണ്ട് പരിഹാരം തേടാമെന്നറിയിച്ചതോടെയാണ് ഉപരോധം പിൻവലിച്ചത്. ഗെയില്‍ പൈപ്പിടാനെടുത്ത കുഴിയില്‍ വീണ് നിരവധി അപകടങ്ങളാണ് വാവാട് ഭാഗത്തുണ്ടായത്. ഇതേത്തുടര്‍ന്ന് കൊടുവള്ളി നഗരസഭയിലെ വാവാട് പ്രദേശത്തെ കൗണ്‍സിലര്‍മാര്‍ ദേശീയപാത കൊടുവള്ളി സെക്ഷന്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയും സെക്ഷന്‍ അസി.എൻജിനീയര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഒരാഴ്ചക്കകം ആവശ്യമായ നടപടിയെടുക്കാമെന്നായിരുന്നു അറിയിച്ചത്. ഇതുകഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞായിരുന്നു മദ്റസ ബസാറില്‍ ഗെയില്‍ പൈപ്പിടാനെടുത്ത കുഴിക്ക് സമീപത്ത് വഴിയാത്രക്കാരനും രണ്ട് ബൈക്ക് യാത്രക്കാരും ലോറിക്കടിയിൽപെട്ട് മരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.