കാട്ടുപോത്ത് വേട്ട: പ്രതികൾ റിമാൻഡിൽ; കൂടുതൽ പേർക്കെതിരെ അന്വേഷണം

അടിമാലി: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ അറസ്റ്റിലായ എട്ടുപേരെ കോടതി റിമാൻഡ് ചെയ്തു. അഞ്ചുകുടി സ്വദേശി കണ്ണന്‍ (രാധാകൃഷ്ണന്‍ -32), അടിമാലി നെല്ലിപ്പാറ സ്വദേശികളായ രാമകൃഷ്ണന്‍ (58), ശക്തിവേല്‍ (22), ഒഴുവത്തടം സ്വദേശി മനീഷ് (രെഞ്ജു -39), പത്താംമൈല്‍ സ്രാമ്പിക്കല്‍ ആഷിഖ് (26), മാങ്കുളം സ്വദേശി ശശി (58), അടിമാലി കൊരങ്ങാട്ടിക്കുടിയില്‍ സന്ദീപ് (35), കൊരങ്ങാട്ടിക്കുടിയില്‍ സാേഞ്ജാ (36) എന്നിവരെയാണ് അടിമാലി കോടതി റിമാൻഡ് ചെയ്തത്. സംഭവത്തിൽ ഇറച്ചി വാങ്ങി വിൽപന നടത്തിയ കോൾഡ് സ്റ്റോറേജ് ഉടമയും ഇറച്ചി വാങ്ങുകയും കഴിക്കുകയും ചെയ്തവരടക്കം പത്തിലേറെ പേരെ ഇനിയും പിടികൂടാനുണ്ട്. പിടികൂടിയ തോക്കുകൾ കൂടുതൽ അന്വേഷണത്തിന് പൊലീസിന് കൈമാറി. മച്ചിപ്ലാവ് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ വരുന്ന നെല്ലിപ്പാറ വനത്തില്‍ അതിക്രമിച്ചുകയറി കാട്ടുപോത്തിനെ വെടിവെച്ച് കൊന്നശേഷം മാംസം വീതിച്ചെടുക്കുകയും വില്‍പന നടത്തിയതുമായ സംഭവത്തിലാണ് കൂടുതൽ അന്വേഷണം. രണ്ടാഴ്ച മുമ്പ് നെല്ലിപ്പാറ വനത്തില്‍നിന്ന് കാട്ടുപോത്തിന്‍റെ തലയും തൊലിയും കണ്ടെത്തിയിരുന്നു. പിന്നിൽ മൃഗവേട്ടയാണെന്ന് മനസ്സിലായതോടെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.