ആറന്മുള ക്ഷേത്രത്തിൽ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം ഇന്ന്

പൊൻകുന്നം: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ ചേനപ്പാടി കരക്കാരുടെ പാളത്തൈര് സമർപ്പണം ബുധനാഴ്ച വൈകീട്ട് അഞ്ചിന് നടക്കും. കോവിഡ് നിയന്ത്രണങ്ങൾ മൂലം മുൻവർഷങ്ങളിലേതുപോലെ ഘോഷയാത്രയില്ല. ലളിതമായ ചടങ്ങുകളോടെ നടത്താനാണ് തീരുമാനം. അഞ്ച് പാളപ്പാത്രത്തിൽ തൈര് തയാറാക്കി ക്ഷേത്രത്തിൽ സമർപ്പിക്കും. വാഴൂർ തീർഥപാദാശ്രമത്തിൽനിന്നുള്ള തൈരും കൂടെ സമർപ്പിക്കും. മുൻവർഷങ്ങളിൽ ആശ്രമത്തിൽനിന്നും ചേനപ്പാടിയിലെ ഭക്തരിൽനിന്നുമുള്ള 1500 ലിറ്റർ തൈരാണ് സമർപ്പിച്ചിരുന്നത്. ജന്മാഷ്​ടമി വള്ളസദ്യക്ക് വിളമ്പാനുള്ള തൈരാണിത്. ഇത്തവണ സദ്യ ചടങ്ങുമാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ചേനപ്പാടി ഗ്രാമത്തിൽ ഒരു നൂറ്റാണ്ടുമുമ്പ്​ ചെറിയമഠത്തിൽ കേളുച്ചാർ തുടങ്ങിവെച്ച ആചാരമാണ് പാരമ്പര്യ ചിട്ടവട്ടങ്ങളോടെ നടത്തുന്നത്. അക്കാലത്ത് കേളുച്ചാർക്കൊപ്പം കുളഞ്ഞിയിൽ പാച്ചുനായരും തൈര് സമർപ്പണത്തിന് മണിമലയാറ്റിലൂടെ വള്ളത്തിലാണ് പോയിരുന്നത്. തിരുവല്ല പുളിക്കീഴിലെത്തി പമ്പയാറ്റിലൂടെയാണ് ആറന്മുള ക്ഷേത്രത്തിലെത്തിയിരുന്നത്. പാളപ്പാത്രങ്ങളിൽ തൈര് തയാറാക്കിയിരുന്നതിനാലാണ് പാളത്തൈര് എന്നറിയപ്പെട്ടുതുടങ്ങിയത്. ഏറെക്കാലം നിലച്ചുപോയ ആചാരം പിന്നീട് ചേനപ്പാടി പാർഥസാരഥി ഭക്തജനസമിതിയുടെ നേതൃത്വത്തിൽ പുനരാരംഭിക്കുകയായിരുന്നു. വാഴൂർ തീർഥപാദാശ്രമ കാര്യദർശി സ്വാമി ഗരുഡധ്വജാനന്ദ തീർഥപാദരാണ് സമിതിയുടെ രക്ഷാധികാരി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.