ധർമാശുപത്രികളുടെ മുഖം മാറി; ജനസേവനത്തിന്‍റെ, ശുചിത്വത്തിന്‍റെ കേന്ദ്രങ്ങൾ ആശുപത്രി പാക്കേജ് പ്രധാന വാർത്ത കൊല്ലം: ആതുരസേവന രംഗത്ത് മികവിന്‍റെ മുന്നേറ്റവുമായി ജില്ല കുതിക്കുന്നതിന്‍റെ അടയാളമായാണ് ഇത്തവണത്തെ കായകൽപ് പുരസ്കാരത്തിൽ കൊല്ലത്തെ ഒമ്പത് സ്ഥാപനങ്ങൾ മുൻനിരയിലെത്തിയത്. ജില്ല ആശുപത്രി മുതൽ സി.എച്ച്.സി വരെ വിവിധ തലങ്ങളിലായുള്ള ഈ സ്ഥാപനങ്ങൾ നേടിയ നേട്ടം ക്ലീൻ ഹോസ്പിറ്റൽ, ഗ്രീൻ ഹോസ്പിറ്റൽ എന്ന നേട്ടത്തിലേക്ക് നാം അതിവേഗം അടുക്കുന്നതിന്‍റെ ശുഭസൂചനയാണ്. എ.എ. റഹീം മെമ്മോറിയൽ ജില്ല ആശുപത്രി, പുനലൂർ താലൂക്ക് എന്നിവ പ്രധാന പുരസ്കാരങ്ങൾ സ്വന്തമാക്കിയപ്പോൾ, കടയ്ക്കൽ താലൂക്കാശുപത്രി, കരുനാഗപ്പള്ളി താലൂക്കാശുപത്രി, സി.എച്ച്.സി തൃക്കടവൂർ, അർബൻ പ്രൈമറി ഹെൽത്ത് സെന്‍റർ മുണ്ടയ്ക്കൽ, എഫ്.എച്ച്.സി അഴീക്കൽ, എഫ്.എച്ച്.സി മാങ്കോട് ചിതറ, എഫ്.എച്ച്.സി തഴവ എന്നിവയാണ് അംഗീകാരത്തിന് അർഹമായ മറ്റ് സെന്‍ററുകൾ. ആശുപത്രിയിലെ ശുചിത്യം, അണുബാധ നിയന്ത്രണം, മാലിന്യ സംസ്കാരം എന്നീ ഘടകങ്ങളെ വിലയിരുത്തിയപ്പോൾ കേന്ദ്ര സർക്കാറിന്റെ സ്വച്ഛ് ഭാരത് ചട്ടങ്ങൾ പൂർണമായി പാലിക്കുന്ന പ്രവർത്തനമാണ് ഭൂരിഭാഗം സ്ഥാപനങ്ങളും കാഴ്ചവെച്ചത്. നേരിയ വ്യത്യാസത്തിന് ഒന്നാംസ്ഥാനം നഷ്ടമായവയും ഇക്കൂട്ടത്തിലുണ്ട്. 'കായകൽപ്' പുരസ്കാരത്തിലെ നേട്ടം നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് എന്ന വലിയ മികവിലേക്കുള്ള ചൂണ്ടുപലകയാണ്. ഇതിന്‍റെ ഭാഗമായി എൻ.ക്യു.എ.എസ് മികവ് സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ് ജില്ല ആശുപത്രി ഉൾപ്പെടെ സ്ഥാപനങ്ങൾ. അതിനായുള്ള പ്രവർത്തനങ്ങളും ഇവിടങ്ങളിൽ ആരംഭിച്ചുകഴിഞ്ഞു. അധികം വൈകാതെ ഈ നേട്ടത്തിലേക്കും ജില്ലയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ കുതിക്കും എന്നത് ഉറപ്പിക്കാം. ........................................... ദക്ഷിണ കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ അന്തരീക്ഷം മാറുന്നു സ്ഥാപനങ്ങളെ തങ്ങളുടെ സ്വന്തമായി കണ്ട് പ്രവർത്തിക്കുന്ന തരത്തിൽ ദക്ഷിണ കേരളത്തിലെ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ അന്തരീക്ഷം മാറുന്നു എന്ന ആഹ്ലാദകരമായ കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. 'കായകൽപ്' പുരസ്കാരത്തിനായി മാറ്റുരച്ച ആശുപത്രികളിലെല്ലാം ഈ സ്വഭാവമാറ്റം പ്രകടമാണ്. ഇത് തന്നെയാണ് ആശുപത്രികളുടെ മികവിനും പ്രധാന കാരണങ്ങളിലൊന്ന്. ജില്ലയിലെ ആശുപത്രികൾ മുഴുവൻ ദേശീയ നിലവാരത്തിലേക്ക് ഉയരാനുള്ള പ്രയത്നമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്. സമീപഭാവിയിൽ തന്നെ ആ നേട്ടവും യാഥാർഥ്യമാകും. - ഡോ. ദേവ്കിരൺ, എൻ.എച്ച്.എം ജില്ല പ്രോഗ്രാം മാനേജർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.