മോഷണസംഘങ്ങൾ വീണ്ടും സജീവമാകുന്നു

തമിഴ്നാട്ടിൽ നിന്നും നാടോടി സ്ത്രീകളുടെ സംഘം ജില്ലയിലെത്തിയതായി സൂചന കൊട്ടിയം: ഓണക്കാല തിരക്കിനിടയിൽ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെ തമിഴ്നാട്ടിൽ നിന്നും നാടോടി സ്ത്രീകളുടെ സംഘം ജില്ലയിലെത്തിയതായി സൂചന. തിരക്കേറിയ കച്ചവട കേന്ദ്രങ്ങൾ, ബസുകൾ എന്നിവിടങ്ങളിലെത്തുന്നവരുടെ സ്വർണാഭരണങ്ങളും ബാഗിൽ നിന്നും പണവും അപഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം ചാത്തന്നൂരിൽനിന്നും കൊട്ടിയത്തേക്ക് വരികയായിരുന്ന ബസിലെ യാത്രക്കാരിയുടെ സ്വർണമാല അപഹരിച്ചതിനെ തുടർന്ന് പിടിയിലായ തമിഴ്നാട് സ്വദേശിനിയായ ചന്ദനമാരിയെ പൊലീസ് പിടികൂടി ചോദ്യംചെയ്തതിൽ നിന്നാണ് മോഷണം ലക്ഷ്യമിട്ട് തമിഴ് നാടോടി സംഘങ്ങൾ എത്തിയിട്ടുള്ളതായി സൂചന ലഭിച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റോഡരികിൽ തമ്പടിച്ചുകിടക്കുന്ന ഇവരിൽ പലർക്കും തമിഴ്നാട്ടിലെ ഏതെങ്കിലും റോഡ് പുറമ്പോക്കിന്‍റെ വിലാസമാകും ഉണ്ടാകുക. ഇവർ പിടിയിലായാൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് തയാറാകാത്തതിനാൽ വീണ്ടും മോഷണത്തിനിറങ്ങുകയാണ് പതിവ്. ഇവരിൽ ഒരാൾക്ക് തന്നെ പല മേൽവിലാസമാകും ഉണ്ടാകുക. ഇവർ പൊട്ടിച്ചെടുത്ത മാല തിരികെ കിട്ടിയ ആശ്വാസത്തിൽ പലരും പരാതിയുമായി പിന്നാലെ പോകാത്തതും ഇവർക്ക് തുണയാകുന്നുണ്ട്. കൈക്കുഞ്ഞുങ്ങളുമായാണ് മോഷണത്തിന് പോകുന്നത്‌. തിരക്കുള്ള ബസിൽ അടുത്തുനിൽക്കുന്നവരെ ഇവരൊടൊപ്പമുള്ള കുട്ടികൾ തൊട്ടും തലോടിയും നിൽക്കുന്ന സമയത്തായിരിക്കും മോഷണം നടത്തുക. ഗർഭിണികളും മോഷണസംഘത്തിലുണ്ടാകും. തിരക്കേറിയ ബസുകളിൽ കയറുന്നവർ ജാഗ്രത പാലിക്കണമെന്നാണ് പൊലീസ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.