ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ മാസങ്ങളായി നിർത്തിയിട്ടിരിക്കുന്ന ട്രെയിനുകൾ.

ചെറുവത്തൂർ മേൽപാലത്തിന് മുകളിൽ നിന്നുള്ള ദൃശ്യം

ചൂളംവിളി നിന്നപ്പോൾ താളം തെറ്റിയ ജീവിതങ്ങൾ

പടന്ന: ലോക്ഡൗണിൽ അഞ്ച് മാസങ്ങൾക്കുമുമ്പ് നിർത്തലാക്കിയ ട്രെയിൻ സർവിസുകൾ ഇപ്പോഴും ബഹുഭൂരിഭാഗവും മുടങ്ങിക്കിടക്കുമ്പോൾ സാധാരണക്കാരെൻറ ജീവിതത്തിൽ അതുണ്ടാക്കിയ ആഘാതം ചെറുതല്ല.സാധരണ യാത്രക്കാർക്ക് ഒരു യാത്രാവഴി അടഞ്ഞു എന്നതിലുപരി ഭാഗിക ലോക്ഡൗൺ കാലത്തും നിർബന്ധമായും യാത്ര ചെയ്യേണ്ടുന്ന ഉദ്യോഗസ്ഥർ, കച്ചവടക്കാർ, തൊഴിലാളികൾ എന്നിങ്ങനെയുള്ള സ്ഥിരയാത്രക്കാർ ഇപ്പോഴും ബദൽ മാർഗം ഇല്ലാതെ കഷ്ടപ്പെടുകയാണ്.

വടക്കോട്ടേക്ക് ചെറുവത്തൂരിൽനിന്നും രാവിലെ ആറരക്ക് പുറപ്പെടുന്ന പാസഞ്ചർ മുതൽ മലബാർ, മാവേലി, മാംഗളൂരു എക്സ്പ്രസ്, ചെന്നൈ മെയിൽ എന്നിവയെയും തെക്കോട്ട് പരശുറാം, നേത്രാവതി, കണ്ണൂർ ലോക്കൽ, എഗ്മോർ കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ തുടങ്ങിയ ട്രെയിൻ വഴിയും യാത്ര ചെയ്തിരുന്ന ജീവിതത്തിെൻറ നാനാതുറകളിലെ ആയിരങ്ങളാണ് ബദൽ മാർഗം ഇല്ലാതെ കഷ്ടപ്പെടുന്നത്. സർക്കാർ, കച്ചവട, വ്യാപാര സ്ഥാപനങ്ങൾ സാധാരണ നിലക്ക് തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചുവെങ്കിലും യാത്രാവഴി ഇപ്പോഴും അടഞ്ഞുതന്നെ. ഇത്തരത്തിലുള്ള ചിലരുടെ യാത്രാദുരിതങ്ങളിലൂടെ ഒന്ന് കണ്ണോടിക്കുകയാണ്.

ജില്ലയുടെ വടക്കേ അറ്റമായ മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്യുന്ന പടന്നയിലെ പി. സമീറും ചെറുവത്തൂർ, തൃക്കരിപ്പൂർ ഭാഗങ്ങളിലുള്ള സഹപ്രവർത്തകരും. കാർ വാടകക്കെടുത്താണ് ഇപ്പോൾ ഓഫിസിൽ എത്തുന്നത്. കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്നുണ്ടെങ്കിലും ബസുകൾ കുറവാണ്. അതും കാസർകോട് വരെ മാത്രം. ഉള്ള ബസാണെങ്കിൽ ആളുകളെ കുത്തിനിറച്ച അവസ്ഥയിലും.

അതിരാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ 11 മണിയോടെ എങ്കിലും ഓഫിസിലെത്താം. ഇപ്പോ എല്ലാരും കൂടി കാറിലാണ് ഓഫിസിലെത്തുന്നത്. ഒരാൾക്ക് ദിവസം 300 രൂപ ചെലവ് വരും. അമ്പത് ശതമാനം പേർ ജോലിക്ക് ഹാജരായാൽ മതി എന്ന് പറയുന്നുണ്ടെങ്കിലും ജോലി ഭാരം കാരണം എല്ലാവരും ഓഫിസിൽ എത്തേണ്ട അവസ്ഥയാണെന്ന് അദ്ദേഹം പറയുന്നു.

ഇരുട്ടുന്നതിന് മുമ്പ് വീട്ടിലെത്താൻ കുറച്ച് നേരത്തേ ഇറങ്ങേണ്ടി വരും. അതുകാരണം പലപ്പോഴും ഫയലുകൾ വീടുകളിൽ കൊണ്ടുവന്ന് വീട്ടിൽ നിന്നും ജോലിയെടുക്കേണ്ടുന്ന അവസ്ഥയാണ്. പടന്നയിൽ നിന്നും 80 കിലോമീറ്ററുണ്ട് മഞ്ചേശ്വരത്തേക്ക്. ചില ദിവസങ്ങളിൽ ഇരു ഭാഗത്തുമായി 160 കിലോമീറ്റർ തെൻറ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തും ജോലിക്ക് ഹാജരാകേണ്ടി വന്നിട്ടുണ്ട് സമീറിന്.

കാസർകോട് കലക്ടറേറ്റിൽ ലീഗൽ മെട്രോളജി വിഭാഗത്തിൽ ജോലി ചെയ്യുന്ന പടന്നയിലെ ടി.കെ.പി. മുസ്തഫക്കും പറയാനുള്ളത് ഇതേ കാര്യം തന്നെ. മുമ്പ് മലബാറിനോ പാസഞ്ചറിനോ കയറിയാൽ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്തിയിരുന്നെങ്കിൽ ഇപ്പോൾ ടൂവീലറിനെയും വ്യത്യസ്ത ഡിപ്പാർട്മെൻറ് വണ്ടിയെയും ആശ്രയിക്കേണ്ടുന്ന അവസ്ഥയാണ്.

ചിലപ്പോൾ പകുതി ദൂരം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്ത് വഴിയിൽനിന്നും കിട്ടുന്ന വാഹനത്തിൽ ഓഫിസിലെത്താൻ ശ്രമിക്കും. പോക്കുവരവ് തികച്ചും അനിശ്ചിതത്വത്തിലായ അവസ്ഥ. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പടന്ന പൊറോട്ടുള്ള സി. സജിത് തെൻറ ഇരുചക്രവാഹനത്തെയാണ് ഇപ്പോൾ യാത്രക്ക് ആശ്രയിക്കുന്നത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ജീവനക്കാരൻ പടന്ന തെക്കേപ്പുറത്തെ ശഫീഖ് ട്രെയിൻ സർവിസ് ഇല്ലാതായതോടെ ദിവസേനയുള്ള യാത്ര ഒഴിവാക്കി.

നിലവിൽ ജോലി സ്ഥലത്ത് താമസിച്ച് ആഴ്ചയിൽ ഒരു തവണ വീട്ടിൽ വരുന്ന അവസ്ഥയിലാണ്. ഇതൊക്കെ ഉദ്യോഗസ്ഥരുടെ കാര്യമാണെങ്കിൽ ട്രെയിൻ ഇല്ലാതായതോടെ നിത്യജീവിതമാർഗം മുട്ടിപ്പോയവരും ഉണ്ട്. 28 വർഷമായി ട്രെയിനിൽ ചായ വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന പടന്നയിലെ ഹുസൈനാർ, അസ്നാർ സഹോദരങ്ങൾക്ക് ജീവിതമാർഗം ശരിക്കും മുട്ടി. കാഞ്ഞങ്ങാടിനും കണ്ണപുരത്തിനും ഇടയിൽ രാവിലെയും വൈകീട്ടും വിവിധ ട്രെയിനുകളിൽ ചായയും പലഹാരവും വിറ്റ് ഉപജീവനം കഴിച്ചിരുന്ന സഹോദരങ്ങൾ ഇപ്പോൾ താൽക്കാലിക ജോലികൾ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ്. ഇടക്ക് ട്രെയിനിൽനിന്ന് വീണ് പരിക്കുപറ്റിയ അസ്നാർ വീണ്ടും ജോലിക്ക് പോകാൻ തുടങ്ങുമ്പോഴാണ് ലോക്ഡൗൺ വന്നതും ട്രെയിൻ നിർത്തലായതും. അതോടെ ദുരിതം ഇരട്ടിയായി.

അതിരാവിലെയുള്ള ട്രെയിനിൽ കയറി മംഗളൂരു മാർക്കറ്റിൽ നിന്നും പഴങ്ങൾ, പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, പൂവ്, ബൊക്ക തുടങ്ങിയവ പടന്ന, കാലിക്കടവ്, ചന്തേര, കരിവെള്ളൂർ തുടങ്ങിയ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് എത്തിച്ചുനൽകി ഉപജീവനമാർഗം കണ്ടിരുന്ന പടന്ന തോട്ടുകരയിലെ നാരായണൻ, ചന്തേരയിലെ ചന്ദ്രൻ, മുഹമ്മദലി, ചിണ്ടൻ എന്നിവർക്കും ട്രെയിൻ ഇല്ലാത്തത് തിരിച്ചടിയായി.

കച്ചവടക്കാരിൽനിന്നും ഓർഡറെടുത്ത് ട്രെയിനിൽ ബുക്ക് ചെയ്താണ് ഇവർ സാധനങ്ങൾ എത്തിച്ചിരുന്നത്. ഇപ്പോൾ എല്ലാവരും കൂടി ഒരു വണ്ടിയാക്കി സാധനങ്ങൾ എത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വേണ്ടത്ര സാധനങ്ങൾ കൊണ്ടുവരാൻ കഴിയാത്തതും വർധിച്ച യാത്രാക്കൂലിയും കാരണം ഇവരും വളരെ പ്രയാസത്തിലാണ്.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.