കാസർകോട്: കോവിഡ് രോഗികളുടെ എണ്ണം കുത്തനെ വർധിച്ചതോടെ ജില്ലയിൽ ലോക്ഡൗൺ കാല പരിശോധന കൂടുതൽ ശക്തമാക്കി. പൊതുസ്ഥലത്ത് കറങ്ങിനടക്കുന്ന എല്ലാവരെയും പൊലീസ് പിടികൂടുന്നുണ്ട്. അനാവശ്യ യാത്രക്കാരുടെ വാഹനങ്ങൾ പിടിച്ചെടുക്കുന്നുണ്ട്. ഒറ്റപ്പെട്ടുപോയവർക്ക് ഭക്ഷണവും പൊലീസ് നൽകുന്നു. മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുന്നുണ്ട്. സെക്ടറൽ മജിസ്ട്രേറ്റ്, മാഷ് തുടങ്ങി കോവിഡ് പ്രതിരോധ സംവിധാനങ്ങൾ എല്ലാം സജീവമാണ്.
മേയ് 12, 13 തീയതികളില്‍ മാസ്‌ക് ധരിക്കാതെ പൊതു ഇടങ്ങളില്‍ കറങ്ങിനടന്ന 982 പേര്‍ക്കെതിരെ കേസെടുത്തു. മേയ് 12ന് 467 പേര്‍ക്കെതിരെയും 13ന് 515 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. ഇതോടെ ജില്ലയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 1,16,665 ആയി. കോവിഡ് നിര്‍ദേശ ലംഘനവുമായി ബന്ധപ്പെട്ട് മേയ് 12ന് 10 പേര്‍ക്കെതിരെയും 13ന് 13 പേര്‍ക്കെതിരെയും കേസെടുത്തു.
അടിയന്തര ഘട്ടങ്ങളില്‍ യാത്രാനുമതി തേടി പൊലീസ് പാസിനായി അപേക്ഷിച്ച ജില്ലയിലെ 2006 പേര്‍ക്ക് ഇതുവരെ പാസ് അനുവദിച്ചു. ആകെ 11812 പേരാണ് പാസിന് അനുമതി തേടി ഓണ്‍ലൈനായി അപേക്ഷിച്ചത്. അവശ്യ സര്‍വിസ് വിഭാഗത്തില്‍പെട്ടതെങ്കിലും ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍, ഹോം നഴ്‌സുമാര്‍ എന്നിങ്ങനെ സ്വന്തമായി ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കുമാണ് പാസിന് അപേക്ഷിക്കാവുന്നത്. വളരെ അത്യാവശ്യഘട്ടങ്ങളില്‍ ജില്ല വിട്ട് യാത്ര ചെയ്യുന്നതിനും ഇ–പാസ് ആവശ്യമാണ്. അടുത്ത ബന്ധുവിെൻറ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികിത്സാ ആവശ്യത്തിനായി മറ്റൊരിടത്തേക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. https://pass.bsafe.kerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെയാണ് ഇ–പാസിന് അപേക്ഷിക്കേണ്ടത്. ഇ–പാസ് ലഭിക്കുന്നതിന് പോല്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത് ട്രാവല്‍ പാസിന് അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.