30 മണിക്കൂർ കടലിലകപ്പെട്ട ആർതർ തിരിച്ചുകയറിയത് ജീവിതതീരത്തേക്ക്

കുമ്പള: തകർന്ന ബോട്ടിൽനിന്ന് വേർപെട്ട് നടുക്കടലിൽ 30 മണിക്കൂർ കഴിച്ചുകൂട്ടിയ ആർതർ സുനിൽ കൊയലോ എന്ന നാൽപത്തിയഞ്ചുകാരനായ മത്സ്യത്തൊഴിലാളി തിരിച്ചുകയറിയത് ജീവിതതീരത്തേക്ക്. ഞായറാഴ്ച ഉള്ളാൾ ഹൊയ്ഗെയിൽനിന്ന് ഫാൽക്കൺ എന്ന ബോട്ടിൽ മത്സ്യബന്ധനത്തിന് പുറപ്പെട്ട മുപ്പതംഗ തൊഴിലാളി സംഘത്തിലെ അംഗമായിരുന്നു ആർതർ. തീരത്തുനിന്നും 28 മൈലുകൾ താണ്ടി നടുക്കടലിലെത്തിയതോടെ അതിശക്​തമായ കാറ്റിലും മഴയിലുംപെട്ട് ബോട്ട് തകർന്നു. ഈസമയത്ത് ഒരു ഡിംഗിയിൽ കടലിലിറങ്ങി ജോലിയിലേർപ്പെട്ടിരിക്കുകയായിരുന്നു ആർതർ. യന്ത്രം പ്രവർത്തനരഹിതമായതിനെത്തുടർന്ന് ഫാൽക്കണിനെ മറ്റൊരു ബോട്ട് കെട്ടിവലിക്കുന്നതിനിടെ ബോട്ടുമായി ബന്ധിച്ചിരുന്ന കയർപൊട്ടിയാണ് ആർതർ നടുക്കടലിൽ ഡിംഗിയിൽ ഒറ്റപ്പെട്ടത്. തുടർന്ന് ബോട്ടിലുണ്ടായിരുന്ന സഹ തൊഴിലാളികൾ കടലിൽ ആർതറിനുവേണ്ടി തിരച്ചിൽ നടത്തിയെങ്കിലും പ്രതികൂല കാലാവസ്​ഥയെത്തുടർന്ന് ശ്രമം ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടെ കടലിൽ താൻ ഒറ്റപ്പെട്ടതായി തിരിച്ചറിഞ്ഞ ആർതർ ധൈര്യം സംഭരിച്ച് അതിജീവനത്തിന് ശ്രമമാരംഭിച്ചു. മഴവെള്ളം കയറി മുങ്ങാറായ ഡിംഗിയിൽനിന്ന് സർവ ശക്​തിയും സംഭരിച്ച് വെള്ളം പുറത്തേക്കുകളഞ്ഞു. ജീവൻ നിലനിർത്താൻ മഴവെള്ളം കുടിച്ച് ഡിംഗിയിലുണ്ടായിരുന്ന പഴയ പ്ലാസ്​റ്റിക് ഷീറ്റ് കൊണ്ട് മൂടിപ്പുതച്ച് പ്രാർഥനയിൽ മുഴുകിയിരുന്നു. അതിനിടെ ഡിംഗിയിൽ നിറഞ്ഞുകൊണ്ടിരുന്ന മഴവെള്ളം കളയുന്ന പ്രവൃത്തിയും തുടർന്നു. തന്നെത്തേടി സഹതൊഴിലാളികൾ എത്തുമെന്ന തികഞ്ഞ പ്രതീക്ഷയായിരുന്നു തനിക്കെന്ന് ആർതർ പറയുന്നു. ചൊവ്വാഴ്ചയോടെ താൻ ഏകദേശം കുമ്പള തീരത്തെത്തിയതായി ആർതറിന് ബോധ്യപ്പെട്ടു. വളരെ അകലെയായി ബോട്ടുകൾ നങ്കൂരമിട്ടതായി കണ്ടെങ്കിലും അടുത്തൊന്നും മത്സ്യബന്ധന ബോട്ടുകൾ ഉണ്ടായിരുന്നില്ല. മണിക്കൂറുകളോളമുള്ള കാത്തിരിപ്പിനൊടുവിലാണ് അപ്രതീക്ഷിതമായി വളരെ അകലെനിന്നും ഒരു ബോട്ട് പാഞ്ഞടുക്കുന്നതായി ആർതർ കണ്ടത്. ഈ ബോട്ടി​ൻെറ ശ്രദ്ധ പിടിച്ചുപറ്റുന്നതിന് ഒരു ഇരുമ്പുകമ്പിയിൽ വെളുത്ത പ്ലാസ്​റ്റിക് ചാക്ക് ചുറ്റി വീശിക്കാണിച്ചുകൊണ്ടിരുന്നു. കർണാടകയിലെത്തന്നെ മൽപെയിൽ നിന്നുള്ള മത്സ്യബന്ധന ബോട്ടായിരുന്നുവത്രെ അത്. ഒറ്റപ്പെട്ട ഡിംഗിയിൽ ഒരാളെക്കണ്ട തൊഴിലാളികൾ ആർതറിനെ ബോട്ടിൽ കയറ്റി ഭക്ഷണവും മറ്റും നൽകി കരക്കെത്തിച്ച് ഉള്ളാളിലേക്ക് കൊണ്ടുപോയി. 30 വർഷത്തിലേറെയായി മത്സ്യബന്ധനത്തിന് പോയി ഉപജീവനം കഴിച്ചുവരുന്ന ആർതർ ലോക്ഡൗണിനു ശേഷം ഈയിടെയാണത്രെ ജോലിയിൽ പ്രവേശിച്ചത്. നീന്തൽ വിദഗ്ധൻ കൂടിയാണിയാളെന്ന് സഹപ്രവർത്തകർ പറയുന്നു. KBL_Arthar Sunil Koyalo ആർതർ സുനിൽ കൊയലോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.